‘എന്റെ ഹൃദയത്തിന്റെ ഉടമ’യെ തുടർന്ന് ഭരത്‌ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന് മകൻ മുരളീകൃഷ്‌ണൻ തിരക്കഥയൊരുക്കുന്നു. ലാൽജോസിന്റെ ‘രസികനി’ലൂടെ നടനായും തിരക്കഥാകൃത്തായും സിനിമാരംഗത്തെത്തിയ മുരളീകൃഷ്‌ണന് ഈ ചിത്രത്തിലും തിരക്കഥാകൃത്തിന്റെയും അഭിനേതാവിന്റെയും ചുമതലയുണ്ട്. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടുളള ഈ ചിത്രത്തിൽ മുരളിയും ശ്രദ്ധേയവേഷത്തിലാണ്.
ഉത്സവപ്പിറ്റേന്ന്, യമനം, എന്റെ ഹൃദയത്തിന്റെ ഉടമ എന്നീ മൂന്നു ചിത്രങ്ങളാണ് ഭരത്‌ഗോപിയുടെ സംവിധായക പ്രതിഭയുടെ ദൃഷ്‌ടാന്തങ്ങൾ.
‘രസികനി’ലെ പ്രധാന വില്ലനായെത്തിയ മുരളിയെ പ്രേക്ഷകർ അംഗീകരിച്ചെങ്കിലും സിനിമാരംഗം പിന്തുണച്ചില്ല. പിതാവിന്റെ ചിത്രത്തിലൂടെ രണ്ടാമൂഴത്തിന് മുരളി ശ്രമിക്കുന്നതും ഇതുകൊണ്ടുതന്നെയാണ്. പത്രപ്രവർത്തനരംഗത്തെ മുൻപരിചയവുമായാണ് മുരളി സിനിമയിലെത്തുന്നത്.
പെരുമ്പടവം ശ്രീധരൻ, ജോർജ് ഓണക്കൂർ തുടങ്ങി മലയാളത്തിലെ പ്രശസ്‌തരുടെ കഥകൾ സിനിമയാക്കിയ ഗോപി മകന്റെ രചനയെ അധികരിച്ച് സിനിമ ഒരുക്കുന്നത് ചലച്ചിത്ര വൃത്തങ്ങളിൽ ഇതിനകം സംസാരമായിക്കഴിഞ്ഞു.
Generated from archived content: cinema3_mar24.html Author: chithra_lekha