മീരാ നായരുടെ ‘ദി നെയിംസേക്ക്’ തബുവിന്റെ കരിയറിൽ നിർണായകമാകുന്നു. പക്വമായ കഥാപാത്രത്തെ അതിമനോഹരമാക്കിയ തബുവിനെ പ്രശംസകൊണ്ട് മുടുകയാണ് ചലച്ചിത്ര നിരൂപകർ. വിദേശ മാധ്യമങ്ങളിൽ വാർത്തകൾ വന്നതോടെ ഈ നടിയുടെ പ്രശസ്തി വാനോളം ഉയർന്നുകഴിഞ്ഞു
മികച്ച നടിക്കുള്ള ദേശീയാംഗീകാരം രണ്ടുപ്രാവശ്യം കരസ്ഥമാക്കിയ തബുവിന് ‘ദി നെയിംസേക്കി’ലെ അഷിമ ഗാംഗുലി കൂടുതൽ അംഗീകാരങ്ങൾ നേടിക്കൊടുക്കുമെന്നുറപ്പാണ്. വരുംവർഷം മികച്ച നടിക്കുള്ള ഓസ്‌കാർ നോമിനേഷന് തബുവിനെ പരിഗണിക്കുമെന്ന് പറഞ്ഞുകേൾക്കുന്നുണ്ട്.
നാഗാർജുൻ- അമല ദമ്പതികളുടെ അയൽക്കാരിയായി ഹൈദരാബാദിലാണ് തബുവിന്റെ താമസം. അഭിനയം ഉപേക്ഷിച്ച് സാമൂഹ്യപ്രവർത്തനരംഗത്ത് സജീവമായ അമല തബുവിന്റെ ഏറ്റവും അടുത്ത സുഹൃത്തായി മാറിക്കഴിഞ്ഞു. അമലയുമായുള്ള സമ്പർക്കംകൊണ്ട് നോൺവെജിറ്റേറിയൻ ഭക്ഷണം പൂർണമായും ഒഴിവാക്കിയിരിക്കുകയാണ് താരമിപ്പോൾ.
മലയാളം, തമിഴ് ഭാഷകളടക്കം ദക്ഷിണേന്ത്യയിലാകെ തരംഗമുണർത്തിയ നായികയാണ് തബു. മാച്ചിസ്, ചാന്ദ്‌നി ബാർ എന്നീ ചിത്രങ്ങളിലൂടെ ദേശീയ അവാർഡ് രണ്ടുപ്രാവശ്യം നേടിയെടുത്തു. പ്രിയദർശന്റെ കാലാപാനിയിലൂടെ മോഹൻലാലിന്റെ നായികയായി മലയാളത്തിൽ എത്തിയ ഉത്തരേന്ത്യൻ നായിക ‘കവർസ്‌റ്റോറി’യിലും പ്രത്യക്ഷപ്പെട്ടു. മണിരത്നത്തിന്റെ ‘ഇരുവർ’ രാജീവ് മേനോന്റെ ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്നീ തമിഴ്‌ചിത്രങ്ങളും ഈ നടിയുടെ അഭിനയമികവിന് ഉദാഹരണങ്ങളാണ്.
Generated from archived content: cinema2_may4_07.html Author: chithra_lekha