‘തൊമ്മനും മക്കളും’, ‘തസ്‌കരവീരൻ’ എന്നിവയുടെ വാണിജ്യ വിജയങ്ങളെ തുടർന്ന് മെഗാതാരം മമ്മൂട്ടി ക്യാരക്‌ടർ വേഷങ്ങളിൽ ശ്രദ്ധയൂന്നുന്നു. കമലിന്റെ ‘രാപ്പകൽ’ ആണ് മമ്മൂട്ടിയുടെ ചുവടുമാറ്റത്തിന് നിമിത്തമായിരിക്കുന്നത്. തുടർന്നഭിനയിക്കുന്ന ചിത്രങ്ങളിലും മമ്മൂട്ടിക്ക് അഭിനയസിദ്ധി പ്രകടിപ്പിക്കാവുന്ന വേഷങ്ങളാണ് ലഭിച്ചിട്ടുളളത്.
ജോമോന്റെ ചിത്രത്തിൽ ഭീരുവായ കഥാപാത്രമാണ് മമ്മൂട്ടിക്ക്. ഒരു പ്രത്യേക സാഹചര്യത്തിൽ ധൈര്യം നഷ്‌ടപ്പെടുന്ന നായകനെ സൈക്യാട്രിസ്‌റ്റ് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മാധ്യമരംഗത്ത് ശ്രദ്ധേയനായ സി. അനൂപാണ് മമ്മൂട്ടിക്കുവേണ്ടി ഈ കഥാപാത്രത്തെ സൃഷ്‌ടിച്ചിട്ടുളളത്. ശ്രീനിവാസനാണ് മനോരോഗ ചികിത്സകനായി അഭിനയിക്കുന്നത്.
അക്‌ബർ ജോസിന്റെ ചിത്രത്തിലും മമ്മൂട്ടിക്ക് അഭിനയപ്രധാനമായ വേഷമാണ്. സൗന്ദര്യമില്ലാത്ത ഭാര്യ സുന്ദരനായ ഭർത്താവിനെ സംശയിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിനാധാരം. രാജേഷ് ജയരാമൻ രചന നിർവഹിക്കുന്ന ഈ ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല.
പയ്യമ്പിളളി ചന്തു എന്ന വടക്കൻ പാട്ട് നായകനും മമ്മൂട്ടിയെ കാത്തിരിക്കുന്നു.
മമ്മൂട്ടിക്കുവേണ്ടി കഥാപാത്രങ്ങളെ സൃഷ്‌ടിക്കുന്നത് തിരക്കഥാകൃത്തുക്കൾക്ക് തലവേദനയാണ്. മിക്കവാറും എല്ലാത്തരം കഥാപാത്രങ്ങളെയും ഈ സൂപ്പർതാരം അവതരിപ്പിച്ചുകഴിഞ്ഞു.
Generated from archived content: cinema2_june8.html Author: chithra_lekha