സായാഹ്നം, സ്ഥിതി, ശീലാബതി എന്നീ ചിത്രങ്ങൾക്കുശേഷം ശരത് സംവിധാനം ചെയ്യുന്ന സിനിമയിൽ മമ്മൂട്ടി നായകനാകുന്നു. ജനപ്രിയ സിനിമയിലേക്ക് കൂടുമാറുകയാണ് ഈ ചിത്രത്തിലൂടെ ശരത്. ടാക്‌സി ഡ്രൈവറും എയർഹോസ്‌റ്റസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ‘ബസ് കണ്ടക്‌ടറി’ൽ കണ്ടക്‌ടറായി തിളങ്ങിയ മമ്മൂട്ടി ടാക്‌സി ഡ്രൈവറുടെ റോളിലാണ് ശരത്തിന്റെ ചിത്രത്തിൽ എത്തുന്നത്.
ആദ്യ ചിത്രത്തിലൂടെ സംസ്ഥാന പുരസ്‌കാരം നേടിയ ശരത് കലാമൂല്യമുളള സിനിമകളുടെ വക്താവായാണ് നിലയുറപ്പിച്ചത്. ഒ.എൻ.വി. കുറുപ്പിന്റെ ‘ഭൂമിക്കൊരു ചരമഗീതം’ എന്ന കവിതയെ ഡോക്യുമെന്ററിയായി ആവിഷ്‌കരിച്ച ശേഷമാണ് ശരത് മമ്മൂട്ടിച്ചിത്രത്തിന്റെ അണിയറയിലേക്ക് കടക്കുന്നത്.
കഥാപാത്രത്തിന്റെ പ്രത്യേകതയാണ് മമ്മൂട്ടിയെ ഈ പ്രോജക്‌ടിലേക്ക് ആകർഷിച്ചിട്ടുളളതത്രെ. കഥയുടെയും കഥാപാത്രങ്ങളുടെയും തിരഞ്ഞെടുപ്പിലെ സൂക്ഷ്‌മതയാണ് മമ്മൂട്ടി ചിത്രങ്ങളെ വിജയങ്ങളാക്കി തീർക്കുന്നത്. ഗുലാൻ കുഞ്ഞുമോനായി തീയേറ്ററുകൾ കീഴടക്കിയ മമ്മൂട്ടി ‘പ്രജാപതി’യിലെ ദേവർമഠം നാരായണനെ അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണിപ്പോൾ. ഇരട്ട റോളിൽ പ്രത്യക്ഷപ്പെടുന്ന ബൽറാംV/sതാരാദാസ് മേയിൽ പ്രദർശനത്തിനെത്തും.
Generated from archived content: cinema2_apr20_06.html Author: chithra_lekha