ഷോബി തിലകൻ പറയുന്നു – തിലകനും മമ്മൂട്ടിയും മലയാള സിനിമയിലെ പരുക്കന്മാർ

മലയാള സിനിമയിൽ ഡ്രൈവർപോലും വാഴാത്ത രണ്ട്‌ നടന്മാരാണുള്ളത്‌ തിലകനും, മമ്മൂട്ടിയും. തിലകന്റെ മകൻ ഷോബി തിലകന്റേതാണ്‌ ഈ നീരീക്ഷണം. അച്ഛൻ ഇത്രയും പരുക്കനാകാതിരുന്നെങ്കിൽ എന്ന്‌ പലപ്പോഴും ചിന്തിച്ചിട്ടുണ്ടെന്ന്‌ ഷോബി പറയുന്നു. എന്തും വെട്ടിത്തുറന്നു പറയുന്ന തിലകന്റെ സ്വഭാവത്തെ സിനിമാലോകത്തെ പരദൂഷണക്കാർ വളരെയധികം മുതലാക്കിയിട്ടുണ്ടെന്നും ഷോബി വെളിപ്പെടുത്തുന്നു.

എല്ലാത്തരം സ്വഭാവക്കാരുമായും ചേർന്നുപോകുന്ന സ്വഭാവമല്ല അച്ഛന്റേത്‌. അച്ഛനെ മനസിലാക്കിയാൽ വളരെ നല്ലരീതിയിൽ അച്ഛനെ കൊണ്ടുപോകാൻ കഴിയും മറിച്ചായാൽ തീർന്നു യാതൊരു രക്ഷയുമുണ്ടാകില്ല. തിലകനും മമ്മൂട്ടിയും ആരുമായും പൊരുത്തപ്പെട്ടുപോകില്ല. വെട്ടൊന്ന്‌ മുറി രണ്ട്‌ എന്ന രീതിയിൽ സംസാരിക്കും.

ചിലപ്പോൾ സിനിമാലോകത്ത്‌ അച്ഛന്റെ പരുക്കൻ സ്വഭാവം ദോഷം ചെയ്‌തിട്ടുണ്ടാകും. അച്ഛന്റെ സംസാരവും പെരുമാറ്റവും ഇത്തിരികൂടി മൃദുവായിരുന്നെങ്കിൽ പലരും അച്ഛനെ കുറച്ചുകൂടി മനസിലാക്കുമായിരുന്നു.

ജാതിയുടെ പേരിൽ അച്ഛനെ ഒറ്റപ്പെടുത്തുന്നു, അവസരങ്ങൾ ഇല്ലാതാകുന്നു എന്നൊക്കെ അച്ഛൻ ആരോപിക്കുന്നുണ്ട്‌. അതെത്രമാത്രം ശരിയാണെന്നറിയില്ല. ഏതായാലും അച്ഛൻ പറയുന്നത്ര തീഷ്‌ണമാകാൻ ഇടയില്ല. സിനിമയിൽ അവസരങ്ങൾ കുറയുന്നതിനു കാരണമായി എനിക്ക്‌ തോന്നുന്നത്‌ ദുർബലമായ ആരോഗ്യമാണ്‌. പരദൂഷണക്കാർക്ക്‌ അച്ഛന്റെ നാവ്‌ അക്ഷയഖനി പോലെ ഗുണം ചെയ്‌തിട്ടുണ്ട്‌. ചേട്ടാ, അവര്‌ കാണിച്ചത്‌ ശരിയായില്ല അവരൊക്കെ സവർണ പ്രമാണിമാരല്ലേ. ഇങ്ങനെയൊക്കെയുള്ള കമന്റുകൾ അവർ അച്ഛനോട്‌ പറയും. ഇവരുടെ സംസാരത്തോട്‌ ആത്മാർത്ഥമായി സമീപിക്കുന്ന അച്ഛൻ പലരെയും വിമർശിക്കും. പല കാര്യങ്ങളും തെറ്റാണെന്നു വിലയിരുത്തും. പരദൂഷണക്കാർ അച്ഛന്റെ സംസാരവുമായി മറ്റൊരു സ്ഥലത്തേക്കുപോകും. ഇവരുടെ ഈ പ്രയോഗം അച്ഛന്റെ ശത്രുനിര വർധിപ്പിച്ചിട്ടുണ്ട്‌. മോഹൻലാൽ അച്ഛനോടൊപ്പം അഭിനയിക്കാത്തതിന്‌ അച്ഛൻ പറയുന്ന കാരണം ജാതീയമായ വേർതിരിവാണ്‌. എന്നാൽ മോഹൻലാൽ അത്തരത്തിൽ ചിന്തിക്കുന്ന ആളാണെന്ന്‌ എനിക്ക്‌ തോന്നിയിട്ടില്ല. കൂടെയുള്ളവരുടെ സമ്മർദ്ദം കൊണ്ടാകണം അച്ഛനുമായുള്ള കോമ്പിനേഷൻ സീനുകൾ ഒഴിവാക്കുന്നത്‌. ഷോബി പറയുന്നു. തിലകനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച്‌ ഒരു വാരികയിലെഴുതിയ ലേഖനത്തിലാണ്‌ ഈ വാക്കുകൾ.

Generated from archived content: cinema1_oct1_08.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English