“വക്കീലേ…..”
“എന്താ ഹെ?”
“എനിയ്‌ക്കൊരഐഡിയ.”
“ഏൻ ഐഡിയ കേൻ ചെയ്‌ജ് യുവർ ലൈഫ് എന്നാണല്ലോ. തിരുവായ്‌മൊഴിഞ്ഞാലും.”
“നമ്‌ക്ക് ഓഫിസിലെ ബോർഡോക്ക്യൊന്ന് മാറ്റിയെഴുതിച്ചാലോ?”
“എന്നിട്ടെന്തിനാ തന്റെ പേരെഴുതി വെക്കാനോ?”
“ഏയ് !!”
“പിന്നെ?”
“ഇപ്പൊക്കെ ക്വട്ടേഷന്റെ കാലല്ല്യോ?”
“അതിന്?”
“നമുക്കും സ്‌പെഷലൈസ്‌ഡ് ഇൻ ക്വട്ടേഷൻ കേസസ് എന്നൊക്കെ വെക്കാലോ?”
“അത് താൻ തന്നെങ്ങ്‌ട് വെച്ചാമതി. ക്വട്ടേഷൻ കിട്ട്വാര് ഗുമസ്‌തൻ വകാന്ന്. ടോ വഷളാ?”
“എന്തോ?”
“ഓ!! എന്തൊര് വിനയം. തനിക്ക് നോമിങ്ങനെ കയ്യും കാലോക്ക്യായി നടക്കണത് കണ്ടിട്ട് അത്ര രസിക്കണില്ല്യാന്ന് തോന്നണു.”
“ഇതൊക്കൊരു ബിസിനസ്സാ വക്കിലേ….”
“ഇതാര് എഴുന്നള്ളിച്ചു?”
“തലേല് വന്നതാ.”
“തന്റൊര് ഒടുക്കത്തെ തല! ഇത് കണ്ടോടു കൂട്യാ എന്റെ തല തിരിയാൻ തൊടങ്ങ്യെ. ഇതുവര്യായിട്ട് എന്തെങ്കിലൊര് നല്ല കാര്യം ഇതിനുള്ളീന്ന് വന്നട്ട്‌ണ്ടടോ കിട്ട്വാരെ?”
“വക്കീലിന് ഞാൻ പറഞ്ഞതിന്റെ ഗുട്ടൻസ് പിടികിട്ടാണ്ടാ…..”
“മിണ്ടര്‌ത്!! കേസുംക്കെട്ടോണ്ടടിച്ച് കൊല്ലും ഞാൻ. ക്വട്ടേഷൻ സ്‌പെഷലൈസേഷനും തേങ്ങാക്കൊലേം.”
“ഇത് വക്കീലിന്റെ പിന്തിരിപ്പൻ മൂരാച്ചിനയാ…..”
“ദ്ദേയ്യ്, പഴെ സഖാവാണെന്നൊന്നും നോക്കില്ല. വെട്ടിനെരത്തും ഞാൻ…..”
“വേണ്ടെങ്ങെ വേണ്ട! ഞാനിക്കാര്യം ശങ്കുണ്ണി വക്കീലിനോടു പറഞ്ഞപ്പോ വക്കീല് ഞെട്ടിത്തരിച്ച് പോയി…..”
പൊട്ടിത്തെറിച്ചതാവും!!“
”അതെന്തോന്ന്?“
”കുരുട്ട് ബുദ്ധി ശവക്കുഴി തോണ്ടും ന്നന്നെ“
”വക്കീലേ?!“
”ഒച്ചവെക്കാതെടോ പെരട്ട കിട്ട്വാ-രെ. തന്റെ പണ്ടാറടങ്ങാൻ എന്തെങ്കിലൊര് നല്ല കാര്യം ഈ തലയീന്നെഴ്‌ന്നള്ളിച്ചിട്ടുണ്ടോ ഹെ?“
”ഇനീം വന്നൂടാന്നില്ലല്ലോ?“
”വരും. വരും. കോഴിയ്‌ക്ക് മൊലവരും.!!“
”വക്കീലേ…..“
”എന്തണാവോ?“
”അത്……“
”മുമ്പ് കാർപ്പിയ്‌ക്കണ കണ്ടപ്പഴെ മനസ്സിലായി എന്താന്ന്‌ച്ചാ പറഞ്ഞ് തൊലയ്‌ക്ക് ഹെ.“
”കൊച്ച് നാരായണിയ്‌ക്ക് വീണ്ടും കുളിതെറ്റി!“
”അങ്ങനെ വരട്ടെ. ക്വട്ടേഷൻ വെക്കണ കണ്ടപ്പഴെ തോന്നി. അതോണ്ട് ശമ്പളവർദ്ധനവ്, മുൻബാക്കി, കീഴ്‌ബാക്കി, യാത്രാ ബത്ത, ചായപ്പറ്റ്, അഡ്വാൻസ്, നേരത്തെ പോക്ക്, തിങ്കളാഴ്‌ചമുടക്കം, വരട്ടെ, വരട്ടെ. തന്റെ അമ്മാത്തേയ്‌ക്കുള്ള ഒടുക്കത്തെ പോക്ക് കണ്ടപ്പഴെ എനിയ്‌ക്ക് തോന്നിയിരുന്നു…..“
”ഒരാണിനുവേണ്ടി അവള് പിടിച്ച പിട്യാ.“
ഇനീം എന്തിനാടോ കി-ട്ട്വാ-രെ ഒരാണ്? താനൊരാണയിട്ടിങ്ങനെ വെളഞ്ഞ് നിക്കുമ്പോ?”
“അതല്ല വക്കീലേ, ഇപ്പൊ ഒക്കെ പൊമ്പിള്ളേരല്ല്യോ ഒന്നായിട്ടൊള്ളത്.”
“മൊത്തം എത്രവരും? സെൻസസ് എടുത്തിട്ടുണ്ടോ ആവോ?”
“അഞ്ചെണ്ണം അരങ്ങത്തൊണ്ട്.”
“ഒന്ന് അണിയറേലും. അതും പെണ്ണല്ലാന്ന് ആര് കണ്ടു?”
“കണിയാൻ കണിശ്ശം പറഞ്ഞിട്ടുള്ളതാ. ആറാംകാല് ആണാണെന്ന്.”
“ആറാംകാല് ആണാണെങ്ങെ അസ്‌ഥി വാരോം കുടിക്കുന്ന ചൊല്ല്.”
“അതാര് പറഞ്ഞു? പേടിപ്പിക്കാതെ വക്കീലേ……”
“ചൈനീസ് പഴമൊഴിയാ”
“എങ്കീകൊഴപ്പല്ല്യാ”
“അതെന്താഹെ.”
“അതികകാലം നിക്കില്ല്യാ.”
“ഹമ്പട വിരുതാ!! ആവശ്യല്ലാത്തതൊക്കെ തലേല് സ്‌റ്റോക്കീതിരിക്ക്യ. അല്ല്യോ?ഒര് ഹർജി ഫയൽ ചെയ്‌തതിന്റെ നമ്പൃ എടുക്കാൻ പറഞ്ഞാ പതിനഞ്ച് വട്ടം ചോദിക്കണം. കിട്ട്വാര് ഒര് കാര്യം ചെയ്യ്. തല്‌ക്കാലം ഈ പണി അവസാനിപ്പിച്ച് ശിഷ്‌ടകാലം അമ്മാത്ത് കൊളന്തകള്യൊക്കെ നോക്കി മൃഷ്‌ടാന്നോം കഴിച്ച് കഴിക്കാൻ നോക്ക്.”
“വക്കീലേ!!”
“എന്താ ഹേ?”
“ചങ്ക്യേകൊള്ളണവർത്തമാനം പറയാതെ. ഇതല്ലാതെ എനിയ്‌ക്ക് വേറൊരു പണിം അറില്ല്യാ. കാശില്ലാതെ ചെന്നാ കൊച്ചു നാരായണി എന്നെ ജീവനോടെ പ്രസവരക്ഷയ്‌ക്കുള്ള സൂപ്രണ്ടാക്കി കഴിക്കും.”
“അപ്പോ ഞാനെന്തോ വേണം?”
“കൊറച്ച് അഡ്വാൻസ് വേണായിരുന്നു.”
“എത്ര്യാണാവോ?”
“ഓരായിരുറുപ്പിക മതി.”
“അതോണ്ടവ്വാവോ?”
“എന്നാ ഒര്‌നൂറുകൂടെ……….”
“എന്തൊര് വിനയം! എന്തൊരെളിമ! മുമ്പ് വാങ്ങ്യേ അഡ്വാൻസോളെകുറിച്ചൊക്കെ അറിയാലോ അല്ലേ?”
“മനസ്സിലൊണ്ട്.”
“ഓ ഭാഗ്യം! ഒണ്ടല്ലോ! എത്ര കാണുന്ന് അറിയാവോ?”
“ഇത്തിരിണ്ടാവും. ഞാനിവിട്യല്ല്യോ?”
“അതാണെന്റെ പേടി. കൊച്ചുനാരായണി ഇനിം പ്രസവിക്കാൻ തീരുമാനിച്ചാ ഞാൻ വക്കീലോഫീസന്നെ അടക്കേണ്ടിവരും.”“
”ഇനി ഒണ്ടാവില്ല്യാ വക്കീലേ.“
”ഇതന്ന്യല്ലേഹെ കഴിഞ്ഞ തവണേം ഉരുവിട്ടത്.“
”അതിനെന്റെ വക്കീലേ, കൊച്ചു നാരായണി കാച്ച്യെ എണ്ണേം തേച്ച്, താളീട്ട് കുളിച്ച മുടീം ഒലർത്തി ഒര് വരവ് വന്നാ പിന്നെ എന്റെ…….“
”മതി! മതി! അശ്ലീലം നിർത്വാ.“
”കൊച്ചുനാരായണി വക്കീലിനേം അന്വേഷിച്ചു.“
”അതെന്തോന്നിന്?!“
”കൊറൊനാളായില്ല്യോ കണ്ടിട്ട്……“
”അങ്ങനേന്ന്!!……. പേടിപ്പിക്കാതെഹെ“
”കാശ് കിട്ട്യാ എനിക്കണ്ട്‌ട്….“
”ഏറങ്ങായിരുന്നൂന്ന്…..“
”അതെ ഇപ്പോ പോയാ ഒര് ബസ്സ്‌ണ്ടെ.“
”കുട്ട്യോളെ നോക്കാനായിരിക്കും?“
”ഏയ്യ്! അതൊക്കെ മൂത്തോറ്റങ്ങള് നോക്ക്യാളും വക്കീലെ. കൊച്ച് നാരായണിയ്‌ക്ക് ചുമ്മാ പ്രസവിച്ചിട്ടാമതി…..“
”ദൈവമേ !! കൊച്ചു നാരായണിയപ്പോ ഇനിം പ്രസിവിക്കും കിട്ട്വാരെ……“
”ഇല്ല വക്കീലേ.“
”അതെന്താ ഇത്ര ഒറപ്പ്‌ഹെ?“
”ഞാൻ കുടുംബസൂത്രാണം കഴിച്ച്“.
”അത് കൊച്ച് നാരായണ്യെ സമ്മന്തം കഴിക്കുന്നതിനു മുമ്പേ താൻ ചെയ്‌തതല്ല്യേ? അഞ്ചൂറും പ്ലാസ്‌റ്റിക് ബക്കറ്റും ഒലക്കേടെ മൂട്!!
കണിയാൻ കണിശ്ശം പറഞ്ഞിട്ടുണ്ടത്രെ !! ശുംഭൻ!! ആറാം കാലും ഏഴാം കാലും. അയാളെ പോയി നാട്ടീന്നോടിയ്‌ക്കടോ കി-ട്ട്വാ-രെ. അല്ലിങ്ങെ കൊച്ചുനാരായണി ഇനിം പ്രസവിക്കും.!!“
Generated from archived content: mootharu18.html Author: chandrasekhar_narayanan