സ്വാതന്ത്ര്യത്തിനുമുമ്പും പിൻപുമുളള കേരളത്തിലെ മിഷണറി പ്രവർത്തനങ്ങൾക്ക് പശ്ചിമബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പ്രശംസ ചൊരിഞ്ഞു. വിദ്യാഭ്യാസ-ആരോഗ്യമേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങളിൽ മിഷണറികളുടെ പങ്ക് മുഖ്യമായിരുന്നു. ഈ മേഖലകളിൽ പശ്ചിമബംഗാൾ പിന്നോക്കമാണെന്നും ഇതിനുകാരണം ചരിത്രപരമായ കാരണങ്ങളുടെ വ്യത്യാസമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പ്രവർത്തിച്ച മിഷണറിമാരോട് അന്നു ബംഗാളിൽ വന്നു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടാൻ പറ്റുമായിരുന്നില്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിൽ പത്രപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബുദ്ധദേവ്.
മറുപുറം ഃ ഭാഗ്യവാന്മാർ….. അന്നെങ്ങാനും മിഷണറിമാരോട് പശ്ചിമബംഗാളിൽ പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടാൻ പറ്റിയിരുന്നെങ്കിൽ ഒടുവിൽ ‘നായരുപിടിച്ച പുലിവാല്’ എന്ന സിനിമാക്കളിപോലെയാകുമായിരുന്നു നിങ്ങളുടെ ഗതി. നിങ്ങൾക്കവിടെ മാവോയിസ്‌റ്റുകളേയും മറ്റ് നക്‌സലൈറ്റുകളേയും പിന്നെ കുറച്ച് മമതാ ഭക്തരേയും പേടിച്ചാൽ മതിയല്ലോ… പക്ഷെ ഇപ്പറഞ്ഞ കൂട്ടർ അവരെപ്പോലെയല്ല. വെറുതെ മൂക്ക് കൊണ്ട് ‘ക്ഷ….ണ്ണ“ എന്നീ അക്ഷരങ്ങൾ വരയ്‌ക്കേണ്ടിവന്നേനെ. സാക്ഷാൽ കർത്താവ് ദൈവം തമ്പുരാന് പോലും പിടികിട്ടാത്ത വിദ്യാഭ്യാസ-ആരോഗ്യ ഇടപാടുകളാണ് ഇപ്പോൾ ഇവർ കേരളത്തിൽ നടത്തുന്നത്. സംശയം വല്ലതുമുണ്ടെങ്കിൽ ഞങ്ങളുടെ ഐസക്കു മന്ത്രിയോട് ചോദിച്ചാൽ മതി. പുളളിക്കാരൻ ശരിക്കും അണ്ടിയോടടുത്ത മാങ്ങയുടെ പുളി കൃത്യമായി അറിഞ്ഞവനാ…. അതുകൂടാതെ ചില പാതിരിമാരുടെ വായിൽ കിടക്കുന്നത് കേട്ടാൽ രണ്ട് അച്ചൻ സമം ഒരു വെട്ടിൽ സുരേഷ് എന്ന കണക്കാണ്. കുറച്ചുകാലം കഴിയുമ്പോൾ രണ്ട് വെട്ടിൽ സുരേഷ് സമം ഒരച്ചൻ എന്നാകും.
Generated from archived content: maru1_apr3_08.html Author: chanakyan