സർവകക്ഷി നിവേദക സംഘത്തോടുളള കേന്ദ്ര ഭക്ഷ്യ-കൃഷി മന്ത്രി ശരദ്‌പവാറിന്റെ സമീപനത്തിൽ മന്ത്രിസഭായോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇക്കാര്യത്തിൽ പവാർ നിഷേധാത്‌മക നിലപാടാണ് സ്വീകരിച്ചതെന്ന് മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സൗഹാർദമായാണ് നിവേദകസംഘം പവാറിനോട് സംസാരിച്ചതെന്നും എന്നാൽ അദ്ദേഹത്തിന്റെ സ്വരം ശരിയല്ലെന്ന് തോന്നിയപ്പോൾ ചിലത് അങ്ങോട്ട് പറയേണ്ടിവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എൻ.സി.പിയെ നിവേദകസംഘത്തിൽ ഉൾപ്പെടുത്താതിരുന്നതാണോ പവാറിനെ ക്ഷുഭിതനാക്കിയത് എന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
മറുപുറംഃ ഒടുവിൽ പട്ടി ചന്തയ്‌ക്കു പോയതു പോലെയായി കാര്യങ്ങൾ. അരിയെത്ര എന്നതിന് പയറഞ്ഞാഴി എന്നാണ് പവാർജിയുടെ മറുപടി എന്നും കേട്ടല്ലോ. പറഞ്ഞിട്ടുകാര്യമില്ല നിവേദകരേ, ആ പാവം മുരളിച്ചെക്കനേയും കൂട്ടിയിരുന്നെങ്കിൽ ഒരു നേരത്തെ അരിയെങ്കിലും ഒപ്പിക്കാമായിരുന്നു. പുളളിയാണേൽ മറ്റ് പ്രശ്‌നമൊന്നും സൃഷ്‌ടിക്കാതെ പുന്നെല്ലു കണ്ട ചുണ്ടെലിയെപോലെ പവാറിനേയും നോക്കി ഇരുന്നേനെ. പിന്നെ ഒന്നുരണ്ടു പ്രൊഫഷണൽ നാടകഡയലോഗുകളും പ്രതീക്ഷിക്കാം. ഇതാണ് പറഞ്ഞത് ചില സമയങ്ങളിൽ രാജാവിരിക്കേണ്ടിടത്ത് ഉണക്കതേങ്ങയിരുന്നാലാകും ഗുണം ചെയ്യുക. അച്‌ഛൻ കാലുമാറിയതോടെ ചെക്കന്റെ നല്ലകാലം തെളിഞ്ഞുവെന്നാണ് തോന്നുന്നത്. പവാർ പിടിച്ച മുരളിക്ക് ഇപ്പോൾ കൊമ്പ് നാലാണ്.
Generated from archived content: maru1_apr17_08.html Author: chanakyan