രഥ്യ

കാറ്റിലൂടേതോ നിലവിളി

മുന്നിലെ

കാൽപ്പാടിലൂറിത്തുടുക്കും

മുഖമൊഴി.

എല്ലാമറിഞ്ഞതിലെല്ലാം

മറക്കുവാ

നെല്ലാം സ്‌മൃതിയ്‌ക്കുളളി-

ലാക്കുമീ രഥ്യകൾ.

പാന്ഥന്റെ കണ്ണുകളെങ്ങോ-

യണയ്‌ക്കുന്നു.

പാന്ഥന്റെ കാലുകളെങ്ങും

വിതുമ്പുന്നു.

രഥ്യ,…… നിലാവിന്റെ

സൗമ്യതയേറ്റവൾ.

രഥ്യ,…. യിരുട്ടിന്റെ-

യീർപ്പം നുകർന്നവൾ.

രഥ്യ,… വർഷാശ്രുക്ക-

ളുളളിലൊതുക്കുവോൾ.

രഥ്യ,…. ഉഷ്‌ണക്കാറ്റി-

നെല്ലാം കൊടുത്തവൾ.

ഓരങ്ങളിൽ നിഴൽ

ചായ്‌ച്ച മരങ്ങളെ

ദാരുണ നേത്രങ്ങൾ

കൊണ്ടു യാചിപ്പവൾ.

പാന്ഥന്റെ പാദങ്ങ-

ളെന്നെങ്കിലും രാമ

പാദങ്ങളായെങ്കി-

ലെന്നു കൊതിപ്പവൾ.

വന്നവർ പിന്നെ

വരാത്തവരാകവെ

അന്നവർ മൗനം

വലിച്ചെറിഞ്ഞേ പോയ

കന്യാകിനാക്കളെ

പൂക്കളായ്‌ തീർത്തു, ത-

ന്നോരത്തു നിർത്തി

വരുന്നവർക്കായ്‌, നിത്യ

സൗമ്യതയേകി

നിശ്ശബ്‌ദം ശയിപ്പവൾ.

രഥ്യ,…. വസുന്ധര

ക്കെന്നും ഞരമ്പുകൾ.

ഗർഭപാത്രത്തിൽ നി-

ന്നേതോ നിയോഗങ്ങൾ

കൈപ്പറ്റി,യോടി

ഓടിപ്പോകുമാത്മാക്കൾ.

ആർത്തലച്ചോടി,

തളർന്നു വീണ്ടും

ഗർഭപാത്രത്തിലേക്കു

തിരിച്ചു പോകുന്നവൾ.

രഥ്യ,… വരണ്ടതും

വർഷബിന്ദുക്കളി-

ലുൾപ്പുളകം പൂണ്ടു

പൂത്തു തളിർത്തതും

വേനലിൽ പിന്നെ

വരണ്ടതും, മഞ്ഞിന്റെ

ലോലസ്വപ്‌നങ്ങൾ

വാരിപ്പുതച്ചതും

എല്ലാം, നരാത്മാവി-

ന്നന്തരംഗങ്ങളിൽ…!!!

Generated from archived content: poem1_aug24_05.html Author: c_soman_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English