മലയാളത്തിലെ യുവകവികളിൽ സ്വന്തം നിലപാട് കൊണ്ടും വ്യക്തിത്വം കൊണ്ടും ശ്രദ്ധേയനാണ് സലിംരാജ്. പോരാട്ടത്തിന്റെ പാതകളിലൂടെ മുന്നേറിയ ഒരു ജനതയെക്കുറിച്ചും പിടഞ്ഞുവീണവരെക്കുറിച്ചും അവരുടെ സ്വപ്‌നങ്ങളെക്കുറിച്ചും ഈ കവിതകൾ നമ്മെ എപ്പോഴും അനുഭവിപ്പിക്കുന്നു.
തൃശൂരിൽ രൂപം കൊണ്ട് അഖിലേന്ത്യാ പ്രശസ്‌തിയിലേക്കുയർന്ന വനിത കലാ-സാംസ്‌കാരിക വേദിയായ ‘സമത’യുടെ ഏറെ ജനപ്രിയങ്ങളായ പടപ്പാട്ടുകൾ എഴുതിയത് സലിം ആണെന്നത് ഈ അവസരത്തിൽ അഭിമാനത്തോടെ ഞാൻ ഓർമ്മിക്കുന്നു. ഇന്നലെകളിലെ വിപ്ലവചരിത്രങ്ങളിൽ നിന്നും ഊർജം ഉൾക്കൊണ്ട് ഇന്നിന്റെ സമരപഥങ്ങളിൽ മുന്നേറാൻ പ്രചോദനവും ആവേശവും പകരുന്ന വരികളാണ് ഇവിടെ സമാഹരിച്ചിട്ടുളളത്.
നീതിയറ്റ കാലത്തോടും നികൃഷ്‌ടഭരണകൂടത്തോടും കലഹിക്കാതെയും കഴിഞ്ഞുകൂടാൻ പറ്റി എന്നുവരാം. സാമ്രാജ്യത്വത്തിന്റെ പുത്തൻ അധിനിവേശത്തോട് മെയ്‌വഴങ്ങിയും വർഗ്ഗീയതയോട് സന്ധിചെയ്‌തും ഭൂതാവേശങ്ങൾക്ക് സ്വയം ഉടലരങ്ങായും കഴിഞ്ഞുകൂടാൻ പറ്റിയേക്കാം. മനുഷ്യനായി ജീവിക്കുക എന്നാൽ-പൊരുതിനിൽക്കുക എന്നത് മാത്രമാണ് അർത്ഥം. കവി പൊരുതുമ്പോൾ ചമൽക്കാരങ്ങളും അലങ്കാരവൃത്തങ്ങളും തകർക്കപ്പെടുന്നു.
ഈ കൈപ്പുസ്‌തകത്തിലെ സമരഗീതങ്ങൾ പോരാളികളുടെ വംശത്തിനുളള അഭിവാദനമാണ്. ഈ പടപ്പാട്ടുകൾ സന്നിഗ്‌ദ്ധതയെ തുടച്ചുമാറ്റി നിലപാടുകൾ സുനിശ്ചിതമാക്കുന്നു. കാലം ഇതാവശ്യപ്പെടുന്നു. പുലിയിറക്കവും അജ്ഞാതജീവിയുടെ ആക്രമണവുമാണ് നമ്മുടെ നാളനുഭവം. അലസമാനസരെ കുലുക്കിയുണർത്തുന്ന ഈ ഗീതങ്ങൾ മഹാമാരിയിലും അണഞ്ഞുപോകാത്ത സ്വപ്‌നജ്വാലകളാകുന്നു.
പാർട്ടിയെന്നാൽ (വിപ്ലവഗീതങ്ങൾ)
പി. സലിംരാജ്
പ്രസാധനം, വിതരണം ഃ ഹാർമണി ക്രിയേഷൻസ്
തളിക്കുളം പി.ഒ., തൃശൂർ – 680 569.
ഫോൺ ഃ 0487 – 2631078
വില – 7 രൂപ.
Generated from archived content: book_jan29.html