മഹാഗുരോ

ആതിരനിലാവുപോൽ

എന്നകക്കാമ്പിൽ വന്നു

പാൽച്ചറമൊഴുക്കുക

വന്ദ്യനാം മഹാഗുരോ.

ആ ഗംഗാപ്രവാഹത്തിൽ

എൻമനം വിലയിച്ച്‌

സച്ചിദാനന്ദാമൃത

പ്രേമം ഞാൻ നുകരട്ടേ.

ഞാനെന്റെ സഭാതല

വേഷത്തെയാവാഹിപ്പൂ

സർവ്വതേജസ്സും ഞങ്ങൾ-

ക്കേകുന്നോനങ്ങല്ലയോ.

അരങ്ങിൽ വേഷംകെട്ടി

നിന്നെന്നാൽ തീരുംവരെ

ആടണം പച്ച, കത്തീ,

താടിയോ, പലവിധം

വേഷമുണ്ടായാലതു

മാത്രമേയാടാൻപറ്റൂ

നാളെയെൻ കളിവേഷം

നിൻവിധി; യതെൻവിധി.

എൻവേഷം വെറുംവേഷം

നീയല്ലോ മഹാനടൻ

സർവ്വതേജസ്സും ഞങ്ങൾ

ക്കേകുന്നോൻ ദയാസിന്ധു.

ഭവാന്റെ ഡമരുസ്വനം

നാഡിയിൽപ്പകരുമ്പോൾ

ഈ ലോകം സ്വർഗ്ഗം; സ്വൈര

ജീവിതപൂങ്കാവനം

എൻകണ്ണിൽ മഹാരുദ്ര

പ്രണവമാവാഹിക്കൂ

ശിക്ഷകാ തപോനിധേ

വിശ്വപ്രേമത്തിൻ വിത്തേ.

അങ്ങതന്നനുജ്ഞയാൽ

നടനം ചെയ്യാം ഞാനും

‘ധിംതിമിതകധിമി’ ചടുലം താളക്രമം.

ചമ്പട പഞ്ചാരിയായ്‌

മാറുമ്പോൾ വിശ്വപ്രേമ-

തന്തുവാൽ ഈ ലോകത്തെ

ഞാനെന്നും ബന്ധിക്കുന്നു.

എനിയ്‌ക്കു വേണ്ട വേഷം

രൂപഭാവങ്ങൾ വേണ്ട

മേളത്തിൻ ധ്വനി വേണ്ട

സംഗീതാമൃതം വേണ്ട.

നീയാകും മഹാനട-

ന്നനുജ്ഞ ലഭിച്ചെന്നാൽ

സർവ്വതും തുച്ഛം; കാമ്യം

നിൻധ്വനി മാത്രം മതി.

അതിന്നു മോഹിച്ചു ഞാൻ

ഇവിടെ മരുവുന്നു

അക്ഷയം ശക്തംനിധി

പകരൂ മഹാപ്രഭോ.

Generated from archived content: mahaguro.html Author: bk_anujan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here