ആതിരനിലാവുപോൽ
എന്നകക്കാമ്പിൽ വന്നു
പാൽച്ചറമൊഴുക്കുക
വന്ദ്യനാം മഹാഗുരോ.
ആ ഗംഗാപ്രവാഹത്തിൽ
എൻമനം വിലയിച്ച്
സച്ചിദാനന്ദാമൃത
പ്രേമം ഞാൻ നുകരട്ടേ.
ഞാനെന്റെ സഭാതല
വേഷത്തെയാവാഹിപ്പൂ
സർവ്വതേജസ്സും ഞങ്ങൾ-
ക്കേകുന്നോനങ്ങല്ലയോ.
അരങ്ങിൽ വേഷംകെട്ടി
നിന്നെന്നാൽ തീരുംവരെ
ആടണം പച്ച, കത്തീ,
താടിയോ, പലവിധം
വേഷമുണ്ടായാലതു
മാത്രമേയാടാൻപറ്റൂ
നാളെയെൻ കളിവേഷം
നിൻവിധി; യതെൻവിധി.
എൻവേഷം വെറുംവേഷം
നീയല്ലോ മഹാനടൻ
സർവ്വതേജസ്സും ഞങ്ങൾ
ക്കേകുന്നോൻ ദയാസിന്ധു.
ഭവാന്റെ ഡമരുസ്വനം
നാഡിയിൽപ്പകരുമ്പോൾ
ഈ ലോകം സ്വർഗ്ഗം; സ്വൈര
ജീവിതപൂങ്കാവനം
എൻകണ്ണിൽ മഹാരുദ്ര
പ്രണവമാവാഹിക്കൂ
ശിക്ഷകാ തപോനിധേ
വിശ്വപ്രേമത്തിൻ വിത്തേ.
അങ്ങതന്നനുജ്ഞയാൽ
നടനം ചെയ്യാം ഞാനും
‘ധിംതിമിതകധിമി’ ചടുലം താളക്രമം.
ചമ്പട പഞ്ചാരിയായ്
മാറുമ്പോൾ വിശ്വപ്രേമ-
തന്തുവാൽ ഈ ലോകത്തെ
ഞാനെന്നും ബന്ധിക്കുന്നു.
എനിയ്‌ക്കു വേണ്ട വേഷം
രൂപഭാവങ്ങൾ വേണ്ട
മേളത്തിൻ ധ്വനി വേണ്ട
സംഗീതാമൃതം വേണ്ട.
നീയാകും മഹാനട-
ന്നനുജ്ഞ ലഭിച്ചെന്നാൽ
സർവ്വതും തുച്ഛം; കാമ്യം
നിൻധ്വനി മാത്രം മതി.
അതിന്നു മോഹിച്ചു ഞാൻ
ഇവിടെ മരുവുന്നു
അക്ഷയം ശക്തംനിധി
പകരൂ മഹാപ്രഭോ.
Generated from archived content: mahaguro.html Author: bk_anujan