അമ്മിഞ്ഞയാവോളം കുടിച്ചു മുഖത്തു തുപ്പി,
മടിത്തട്ടിൽ ആഞ്ഞുചവിട്ടി,
ശൈശവത്തിന്റെ പടിയിറങ്ങിപ്പോകുമ്പോൾ,
അമ്മയറിഞ്ഞില്ല; ഞാനവരുടെ വയറ്റിൽ കുരുത്ത അർബുദമാണെന്ന്!
അത്താഴത്തിനച്ഛൻ ഉരുട്ടിത്തന്ന,
വാത്സല്യത്തിന്റെ ഉരുളകൾ തട്ടിത്തെറിപ്പിക്കുമ്പോൾ,
ഞാനറിഞ്ഞില്ല;
എനിക്കച്ഛന് വായ്‌ക്കരിയിടാൻ കഴിയിലെന്ന്!
ആദ്യാക്ഷരം കുറിച്ച ചൂണ്ടാണിവിരൽ
ഗുരുവിന്റെ കണ്ണിൽ ചൂഴ്‌ത്തി,
കളിക്കൂട്ടുകാരിയുടെ പാൽപ്പല്ലുകളടിച്ചു കൊഴിക്കുമ്പോൾ,
ഞാനറിഞ്ഞില്ല; വിദ്യയെനിക്കു വിനയാകുമെന്ന്!
ശാഠ്യമെനിക്കാവേശമാകുമ്പോൾ, ക്രോധമെനിക്കു ലഹരിയാകുമ്പോൾ
ഞാനറിഞ്ഞില്ല;
കൂടപ്പിറപ്പുകൾ വിശപ്പിനെ വരവേറ്റത്,
പട്ടിണിക്കോലങ്ങളായിട്ടാണെന്ന്!
കാമുകിയുടെ വ്രതശുദ്ധിയിൽ കിനാവള്ളിയായ്,
ചുറ്റിപ്പടരുമ്പോൾ ഞാനറിഞ്ഞില്ല;
ഒരു മുഴം കയറിൽ ജീവനളന്ന അവൾ,
അഭിമാനിയായിരുന്നെന്ന്!
കൃത്യങ്ങളിൽ തൃപ്തികൊള്ളുമ്പോൾ
ഞാനറിഞ്ഞില്ല,
മരണത്തിനു മുൻപും,
ഞാൻ ഗതികിട്ടാതലയുമെന്ന്!
Generated from archived content: poem2_mar22_07.html Author: binu_p