ഫിഷ് തെറാപ്പി

മീന്‍ മുറിവുകളുടെ
കാലമായിരുനു അത്.
നാലു കണ്ടങ്ങള്‍ക്കപ്പുറം
കതിന പൊട്ടുമ്പോള്‍
വയല്‍ വരമ്പില്‍
രാമന്‍ കുളത്തിലെ പായല്‍ത്തണുപ്പിലേക്ക്
കാലിട്ടിരുന്ന കാലം
വിരലറ്റങ്ങളിലേയും കണങ്കാലുകളിലേയും
മുറിവായകളിലും പകല്‍പ്പാടുകളിലും
കൊത്തി നീറ്റുമ്പോള്‍
പരസ്പരം തുടയില്‍ നുള്ളി
പിടഞ്ഞു ചിരിക്കാറുണ്ടായിരുന്നു
ഇന്നു,
നഗരത്തിലെ പുതിയ ഷോപ്പിംഗ് മാളിലെ
പരസ്യ വാചകം പറയുന്നു,
മീനാണു വൈദ്യനെന്ന്
തൊലി മിനുസപ്പെടുത്തുവാന്‍
മൃതകോശങ്ങളെ നാടുകടത്താന്‍
മണിക്കുറൊന്നിനു നൂറു രൂപ മാത്രം
രാമന്‍ കുളമേ/ കുളങ്ങളേ വിട…
നിന്റെ പായലും വരാലുകളും
വരമ്പത്തെ മണ്ണുമെന്തിന്?!
ശീതീകരിച്ച മുറിയില്‍
പതുത്ത ചാരു കസേരയില്‍ കിടന്ന്
ഞാനിനി
ഫിഷ് തെറാപ്പി ചെയ്യട്ടെ!

Generated from archived content: poem2_dec19_11.html Author: binu_anamangad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here