മുറ്റത്തെ വാടിയിൽ മുള്ളുകൾക്കുള്ളിലൂ-
ടെത്തി നോക്കീടും പനിനീർപൂവേ,
നിന്നിൽ വിരിയുമീ പാൽപുഞ്ചിരിയെന്റെ-
ചുണ്ടിലേക്കിറ്റു വീഴിക്കുമോ നീ.
കാട്ടു ചെടികളെ കെട്ടിപ്പുണർന്നിട്ടിഴഞ്ഞു-
നിങ്ങീടുന്ന മുല്ലവള്ളീ,
നിൻമകൾക്കേകുന്ന വെൺമയാം നന്‌മകൾ-
എൻ മാനസത്തിൽ പകർന്നീടുമോ.
രാഗം വഴിയും മനോജ്ഞമാം വർണ്ണത്തെ-
ഉള്ളിലൊളിപ്പിക്കും മൈലാഞ്ചിയേ,
എന്നെയെന്നിൽ നിന്നൊളിച്ചു വെയ്‌ക്കാനുള്ള-
കൗശലമെന്നോടു ചൊല്ലുമോ നീ.
തേന്മാവിൻ കൊമ്പത്തിരുന്നു കൊണ്ടെന്നോടു-
ശണ്‌ഠക്കൊരുങ്ങുന്ന പൂങ്കുയിലേ,
എന്നിലുറങ്ങുന്ന എന്നെയുണർത്തുവാൻ-
ഗാനമെനിക്കു നീ നല്‌കില്ലയോ.
പാലൊത്ത വെൺപ്രഭ എങ്ങും പരത്തുന്ന-
പൗർണ്ണമി രാവിലെ പൂന്തിങ്കളേ,
എന്നകതാരിലെ കൂരിരുൾ നീക്കുവാൻ-
നിൻ വെട്ടമല്‌പമെനിക്കു നല്‌കൂ.
ലക്ഷ്യമില്ലാതങ്ങലക്ഷ്യമായ് ചുറ്റിലു-
മോടിക്കളിക്കുമിളം തെന്നലേ,
മൂകയായ് നിന്നു തേങ്ങിക്കരയുമീ-
തോഴിയെ പയ്യെ തലോടുമോ നീ.
ഇതിനെല്ലാം പകരമായേകുവാനെൻകയ്യി-
ലൊരുപിടി അശ്രുബിന്ദുക്കൾ മാത്രം!
Generated from archived content: poem1_aug26_10.html Author: bindu_tg
Click this button or press Ctrl+G to toggle between Malayalam and English