അതിജീവനത്തിന്റെ രാഷ്ര്ടീയം

സ്വന്തം അച്ഛനേയും അണികളേയും വഞ്ചിച്ച്‌ എതിരാളികൾ വച്ചുനീട്ടിയ മന്ത്രിസ്ഥാനം ഇരുകൈയും നീട്ടി സ്വീകരിച്ച്‌ ഒരിക്കൽ രാഷ്ര്ടീയത്തിൽ വിശ്വാസ്യത തെളിയിച്ചയാളാണ്‌ കെ. മുരളീധരൻ. എഴുപത്തിയഞ്ച്‌ വർഷം പ്രവർത്തിച്ച മാതൃസംഘടനയിലേക്ക്‌ മടങ്ങിപ്പോകുമ്പോൾ അച്ഛനെ ചതിയനെന്നു വിളിച്ച്‌ ആക്ഷേപിക്കാൻ എന്തുകൊണ്ടും യോഗ്യനായ മകൻ. വ്യക്തിജീവിതത്തിൽ നിന്നുപോലും അച്ഛനെ പടിയടച്ചു പുറത്താക്കി നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചു പടിക്കാനുള്ള കെ. മുരളീധരന്റെ പുതിയ തന്ത്രമാണ്‌ കഴിഞ്ഞ ദിവസം കേരളം കണ്ടത്‌.

എല്ലാവരെയും അമ്പരപ്പിച്ച്‌ 2004ൽ വൈദ്യുതി മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം വടക്കാഞ്ചേരിയിലും ജന്മശത്രുക്കളായ സി.പി.എമ്മിനൊപ്പം ലവലേശം നാണമില്ലാതെ സഖ്യമുണ്ടാക്കി തിരിച്ചെത്തിയ ശേഷം കൊടുവള്ളിയിലും തോറ്റത്‌ അനിവാര്യമായ ജനവിധിയാണെന്ന്‌ വൈകിയാണെങ്കിലും വിശ്വസിക്കുന്ന മുരളീധരൻ തന്റെ രാഷ്ര്ടീയ ജീവിതത്തിൽ അച്ഛനോട്‌ പിരിഞ്ഞത്‌ വ്യക്തമായ കണക്കുകൂട്ടലോടെയാണ്‌. രാഷ്ര്ടീയജീവിതത്തിലും വ്യക്തിജീവിതത്തിലും അച്ഛനുമായുള്ള സകലബന്ധങ്ങളും അവസാനിച്ചിരിക്കുന്നുവെന്നാണ്‌ മറൈൻ ഡ്രൈവിൽ കരുണാകരന്റെയും കൂട്ടരുടെയും ലയനമഹാസമ്മേളനം നടക്കുന്ന അതേ ദിവസം മുരളീധരൻ പറഞ്ഞത്‌. അച്ഛനായാലും മകനായാലും കോൺഗ്രസ്സിലാണെങ്കിൽ ശക്തരാണ്‌ എന്ന്‌ മകനെ വാത്സല്യത്തോടെ ഉപദേശിക്കുന്ന അച്ഛനേയും നമ്മൾ കണ്ടു. കോൺഗ്രസ്സ്‌ വിട്ട്‌ ഡി.ഐ.സി രൂപീകരിച്ചതും തിരിച്ച്‌ ഇരുമുന്നണികൾക്കൊപ്പം പറ്റിപ്പിടിച്ച്‌ മത്സരിച്ചതും ഒടുവിൽ ഗതികിട്ടാതെ മൂന്നാം മുന്നണി സ്വപ്നം കണ്ട്‌ എൻ.സി.പിക്കൊപ്പം പോയതും എല്ലാം അച്ഛന്റെ തലക്കകത്തുദിച്ച ബുദ്ധിയാണെന്ന്‌ കേരളജനത മനസ്സിലാക്കണം, ഒടുവിൽ തന്നെ വിശ്വസിച്ച്‌ ഇറങ്ങിത്തിരിച്ചവരെയെല്ലാം പെരുവഴിയിലാക്കി അച്ഛൻ തിരിച്ചുപോയപ്പോൾ ചതിയനെന്നു വിളിച്ച്‌ ആക്ഷേപിച്ചതിലൂടെ തന്ത്രശാലിയായ മകൻ പ്രതീക്ഷിച്ചത്‌ അതാണ്‌. മക്കൾക്കുവേണ്ടി കൂടെനിന്നവരെ വഞ്ചിച്ച്‌ പ്രസ്ഥാനത്തെ തന്നെ വെട്ടിമുറിച്ച കരുണാകരനും അവസാനം അച്ഛനെ തള്ളിപ്പറഞ്ഞ മുരളീധരനും കേരള ജനതക്കിടയിൽ സഹതാപം ലഭിക്കുമോ എന്ന്‌ കണ്ടറിയണം.

കെ. കരുണാകരന്റെ മകനാണെന്നതു മാത്രമാണ്‌ രാഷ്ര്ടീയത്തിൽ പ്രവേശിക്കാൻ മുരളിക്കുണ്ടായിരുന്ന ഏക യോഗ്യത. മാർ ഇവാനിയോസ്‌ കോളജിൽ കെ.എസ്‌.യുവിന്റെ നേതാവായിരുന്നെന്ന്‌ എവിടെയോ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ചരിത്രത്തിലാരും അങ്ങനെയൊരു സംഭവം ഓർക്കുന്നില്ല. മകൻ രാഷ്ര്ടീയത്തിൽ തിളങ്ങാൻ സാധ്യതയില്ലെന്ന്‌ മനസ്സിലാക്കിയ രാഷ്ര്ടീയ ഭീഷ്മാചാര്യൻ അദ്ദേഹത്തെ ഒരു ബിസിനസുകാരനാക്കാനായിരുന്നു ആഗ്രഹിച്ചിരുന്നത്‌. അങ്ങനെ എണ്ണക്കച്ചവടത്തിനായി മുരളി ഗൾഫിലേക്ക്‌ വിമാനം കയറി. ഗൾഫ്‌ ജീവിതം മതിയാക്കി കോഴിക്കോട്ട്‌ ബിസിനസ്സുമായി കഴിയുന്നതിനിടയിൽ 1983ലാണ്‌ സേവാദളിന്റെ കോഴിക്കോട്‌ ജില്ലാ ചെയർമാനായി അദ്ദേഹം രാഷ്ര്ടീയത്തിൽ പ്രവേശിക്കുന്നത്‌. പാർട്ടി കോൺഗ്രസ്സായതുകൊണ്ടും അച്ഛൻ കെ. കരുണാകരനായതുകൊണ്ടും മുരളിയുടെ ഭാവി സുനിശ്ചിതമായിരുന്നു. സംസ്ഥാന നേതൃത്വത്തിലും ഹൈക്കമാന്റിലും സമ്മർദ്ദം ചെലുത്തി കൃത്യസമയത്ത്‌ സ്ഥാനമാനങ്ങൾ നേടിക്കൊടുത്തും തിരിച്ചടികൾ നേരിടുമ്പോൾ വാളും പരിചയുമെടുത്ത്‌ അങ്കത്തട്ടിലിറങ്ങിയും എന്നും കരുണാകരൻ മകന്റെ കൂടെയുണ്ടായിരുന്നു.

ആശ്രിത വാത്സല്യത്തിനു മേൽ പുത്രവാത്സല്യത്തെ പ്രതിഷ്‌ഠിച്ചതായിരുന്നു കരുണാകരനു പറ്റിയ ആദ്യത്തെ തെറ്റ്‌. അതും ആദ്യകാലത്ത്‌ മുരളീധരനെ പോലെ വിഢിത്തങ്ങൾ എഴുന്നള്ളിച്ചിരുന്ന ഒരു മകനുവേണ്ടി. അങ്ങനെ പാർട്ടികത്തും പുറത്തും അച്ഛനും മകനും പരിഹാസ്യ കഥാപാത്രങ്ങളായി. അന്ന്‌ മുണ്ടും മടക്കിക്കുത്തി എ.കെ ആന്റണിയെ പബ്ലിക്കായി ചീത്ത പറഞ്ഞ മുരളീധരൻ അധികം താമസിയാതെ ഒരു റേഡിയോ നാടകത്തിലെ ‘കിങ്ങിണിക്കുട്ടൻ’ എന്ന ഹാസ്യകഥാപാത്രം വരെയായി. അച്ഛന്റെ കൈയും പിടിച്ചു നടക്കുന്ന വള്ളിനിക്കറിട്ട വികൃതിച്ചെക്കനായിരുന്നു ഈയടുത്തകാലം വരെ ജനങ്ങളുടെ ഇടയിൽ മുരളീധരൻ.

ഇങ്ങനെയൊരു സാഹചര്യത്തിൽ നിന്നും ഒരു നല്ല സംഘാടകനും രാഷ്ര്ടീയ പ്രവർത്തകനുമെന്ന നിലയിലേക്ക്‌ വളരാൻ മുരളീധരന്‌ അധികകാലം വേണ്ടിവന്നില്ല. 1985ൽ മുരളീധരൻ തലപ്പത്തു വന്നതോടെ സേവാദൾ എന്ന യുവജന സംഘടന കേരളത്തിൽ കുഴപ്പമില്ലാത്ത പ്രവർത്തനം കാഴ്‌ചവച്ചു. കേരളത്തിലും ഡൽഹിയിലും ഡിസിഷൻ മേക്കറായിരുന്നു കെ. കരുണാകരന്റെ മകൻ എന്ന ഇമേജ്‌ കോൺഗ്രസിന്റെ പോഷക സംഘടനയിൽ യുവാക്കളെ സംഘടിപ്പിക്കാൻ മുരളീധരന്‌ ഒരു മുതൽക്കൂട്ടായിരുന്നു. മക്കൾ രാഷ്ര്ടീയത്തിന്‌ പേരുകേട്ട കോൺഗ്രസ്സിൽ കെ. മുരളീധരൻ എന്ന മകന്‌ പടികൾ ചവിട്ടിക്കയറാൻ ആ പദവി തന്നെ അധികമായിരുന്നു. അതും വിലപേശൽ രാഷ്ര്ടീയത്തിൽ അഗ്രഗണ്യനായ കരുണാകരന്റെ മകന്‌. അങ്ങനെ ആദ്യമായി 1989ൽ കെ. മുരളീധരന്‌ കോഴിക്കോട്‌ നിയമസഭാ മണ്ഡലത്തിൽ നിന്നും ടിക്കറ്റ്‌ ലഭിച്ചു. നാലുതവണ കോഴിക്കോട്ടു നിന്നും മത്സരിച്ച അദ്ദേഹം മൂന്നു തവണയും (89, 91, 99) വിജയിച്ചു പാർലമെന്റിലെത്തി. (1996ൽ കോഴിക്കോട്ട്‌ എം.പി വീരേന്ദ്രകുമാറിനോടും 1998ൽ തൃശൂരും പരാജയത്തിന്റെ രുചിയറിഞ്ഞു). അതോടെയാണ്‌ മുരളീധരൻ കോഴിക്കോട്‌ തന്റെ തട്ടകമാക്കിയത്‌. കോഴിക്കോടു നിയമസഭാ മണ്ഡലത്തിൽ മുരളീധരന്റെ കാലത്തു നടന്ന വികസന പ്രവർത്തനങ്ങളെ ചെറുതാക്കി കാണാൻ കഴിയില്ല. ഫണ്ടു തുകകൾ ഫലപ്രദമായി ചെലവഴിച്ചും മണ്ഡലത്തിലെ മരണവീട്ടിൽ പോലും കയറിയിറങ്ങിയും ഒരു വലിയ വോട്ടുബാങ്ക്‌ സ്വന്തമാക്കാൻ അദ്ദേഹത്തിന്‌ കഴിഞ്ഞു. അതിനിടെ കൂടുതൽ രാഷ്ര്ടീയ നീക്കങ്ങൾ ലക്ഷ്യമിട്ട്‌ മുരളി കോഴിട്ടുനിന്നും തിരുവനന്തപുരത്തിന്‌ താമസം മാറ്റി. അച്ഛനൊപ്പം നാണം കെട്ട കളികളിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ അദ്ദേഹം ജനങ്ങളിൽ നിന്നും അകന്നു. അതു തന്നെയായിരുന്നു കൂറുമുന്നണി രൂപീകരിച്ചും കുട്ടിക്കരണം മറിഞ്ഞും രാഷ്ര്ടീയ മുതലെടുപ്പുകൾ നടത്തിയപ്പോൾ ജനങ്ങൾ അദ്ദേഹത്തെ തിരിഞ്ഞു കൊത്തിയത്‌. 2006ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ എക്കാലത്തെയും ഉറച്ച മണ്ഡലവും മുരളീധരന്റെ ശക്തികേന്ദ്രവുമായിരുന്ന കൊടുവള്ളിയിൽ ജനങ്ങൾ ചരിത്രപരമായ തോൽവി സമ്മാനിച്ചു. അങ്ങനെ മുരളി കൂടുതൽ ദുർബലനായി.

1992ൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയും 1995ൽ കെ.പി.സി.സി വൈസ്‌ പ്രസിഡന്റുമായ മുരളീധരൻ 2002ലാണ്‌ എ.കെ ആന്റണി മുഖ്യമന്ത്രിയായതിനു പിന്നാലെ ഒരു നീക്കുപോക്കിലൂടെ തെന്നല ബാലകൃഷ്ണപിള്ള എന്ന സീനിയർ കോൺഗ്രസ്സ്‌ നേതാവിനെ തെറിപ്പിച്ച്‌ കെ.പി.സി.സി പ്രസിഡന്റായത്‌. തലമുതിർന്ന നേതാക്കളെ പിന്നിലാക്കി വെറും പന്ത്രണ്ടുവർഷത്തെ രാഷ്ര്ടീയ പാരമ്പര്യമുള്ളയാൾ പാർട്ടി സംസ്ഥാന ഘടകത്തിന്റെ പ്രസിഡന്റ്‌ ആകുക എന്നത്‌ കോൺഗ്രസ്സിൽ മാത്രം സംഭവിക്കുന്ന അത്ഭുതമാണ്‌. ആന്റണിയടക്കമുള്ള എണ്ണപ്പെട്ട ശത്രുക്കൾവരെ നൽകിയതാണ്‌ സി.കെ ഗോവിന്ദൻ നായർക്കുശേഷം കേരളം കണ്ട ആർജ്ജവമുള്ള കെ.പി.സി.സി പ്രസിഡന്റ്‌ എന്ന വിശേഷണം. അച്ഛന്റെ തണലിൽ നിന്ന്‌ മാറി സ്വന്തമായി തീരുമാനങ്ങളെടുക്കാൻ തുടങ്ങിയ മുരളീധരന്റെ രാഷ്ര്ടീയ വിജയം കൂടിയായിരുന്നു കെ.പി.സി.സി പ്രസിഡന്റ്‌ എന്ന നിലയിലുള്ള കാലഘട്ടം.

ഗ്രൂപ്പുവൈരം പാരമ്യത്തിലെത്തിയ അക്കാലത്ത്‌ കരുണാകരന്റെ മകൻ കെ.പി.സി.സി പ്രസിഡന്റായാൽ പ്രശ്നങ്ങൾ മൂർച്ഛിക്കുകയേ ഉള്ളൂ എന്ന വിലയിരുത്തലിനു വിപരീതമായിരുന്നു മുരളീധരന്റെ പ്രവർത്തനം. അറുപതു കഴിഞ്ഞവർക്കു വേണ്ടി നീക്കിവച്ചിരുന്ന സ്ഥാനം ഒരു യുവാവിന്റെ കൈകളിലെത്തിയതിന്റെ മാറ്റങ്ങൾ സംഘാടനത്തിൽ കണ്ടുതുടങ്ങി. പല ഘട്ടങ്ങളിലും അച്ഛനുപോലും ഭീഷണിയായി ഗ്രൂപ്പിനതീതനായി പ്രവർത്തിക്കുവാൻ മുരളീധരൻ തയ്യാറായി. പാർട്ടിയിൽ അങ്ങനെ നല്ല ഇമേജ്‌ സൃഷ്ടിച്ചെടുത്തെങ്കിലും അതും അധികകാലം നീണ്ടു നിന്നില്ല. പി. ശങ്കരൻ, കടവൂർ ശിവദാസൻ, തുടങ്ങിയ നേതാക്കൾക്കൊപ്പം ഐ ഗ്രൂപ്പിന്റെ ശക്തനായ മുന്നണിപ്പോരാളിയായി അദ്ദേഹം രംഗത്തിറങ്ങി. അതോടെ മുരളീധരൻ തന്റെ കൈയിലിരിപ്പുകൊണ്ടു തന്നെ താനായുണ്ടാക്കിയ സല്പേര്‌ കളഞ്ഞുകുളിച്ചു.

കരുണാകരൻ മുരളീധരനും മകൾ പത്മജക്കും വേണ്ടി കരുക്കൾ നീക്കിയപ്പോൾ കൂടെനിന്നവർ പലരും പരസ്യമായും ചിലർ രഹസ്യമായും രംഗത്തുവന്നു എന്നത്‌ ചരിത്രം. കെ.വി തോമസ്‌ അടക്കമുള്ള വിശ്വസ്തർ ഒറ്റക്കും കൂട്ടായും കരുണാകരനെ ഉപേക്ഷിച്ചു. മക്കൾക്കുവേണ്ടി ഒരച്ഛൻ കളിച്ച നാണം കെട്ട കളികളാണ്‌ ഐ ഗ്രൂപ്പിനെ തകർത്തുകളഞ്ഞത്‌. മുപ്പതോളം എം.എൽ.എമാരും നല്ലൊരു വിഭാഗം അണികളുമുണ്ടായിരുന്ന ഐ ഗ്രൂപ്പിന്‌ എറണാകുളം മറൈൻ ഡ്രൈവിലും തൃശൂരും തിരുവനന്തപുരത്തും മഹാസമ്മേളനങ്ങൾ നടത്തുമ്പോൾ അണികളുടേയും നേതാക്കളുടേയും എണ്ണം കുറഞ്ഞുവന്നു. ഇത്തരം സമ്മേളനങ്ങളിൽ കെ. മുരളീധരനും കരുണാകരനും നടത്തിയ നിശിതമായ വിമർശനങ്ങളും പ്രതികരണങ്ങളും നല്ലൊരു വിഭാഗം കോൺഗ്രസ്സുകാരിലും വെറുപ്പാണ്‌ സൃഷ്ടിച്ചത്‌. സ്വന്തം കാര്യം സാധിക്കാതെ വന്നപ്പോൾ സമ്മേളന വേദിയിൽ വച്ച്‌ കോൺഗ്രസ്സ്‌ അധ്യക്ഷയെ മദാമ്മാഗാന്ധിയെന്നു വിളിക്കാൻ പോലും കരുണാകരനു മടിയുണ്ടായില്ല. അവശിഷ്ട കോൺഗ്രസ്സ്‌ ഉമ്മൻ കോൺഗ്രസ്സ്‌, അലുമിനിയം പട്ടേൽ, ഒറിജിനൽ കോൺഗ്രസ്സ്‌ അച്ഛന്റെയും മകന്റെയും വാങ്ങ്‌മൊഴി വഴക്കം അങ്ങനെ നീണ്ടുപോയി. എ.കെ ആന്റണിയെ പലപ്പോഴും അവൻ എന്നും മറ്റുള്ളവരെ അവൻമാരെന്നുമൊക്കെ വിളിച്ചാക്ഷേപിക്കാൻ മുരളീധരന്‌ മടിയുണ്ടായില്ല.

ഐ ഗ്രൂപ്പ്‌ കോൺഗ്രസ്സിൽ നിന്നു വിട്ടുപോകുമെന്ന്‌ പ്രഖ്യാപിച്ച്‌ മുന്നോട്ടു നീങ്ങിയ സന്ദർഭത്തിൽ അച്ഛനെപ്പോലും അത്ഭുതപ്പെടുത്തിയാണ്‌ മുരളീധരൻ ആന്റണി വച്ചുനീട്ടിയ മന്ത്രിസ്ഥാനത്തിൽ കയറിപ്പിടിച്ച്‌ ഐ ഗ്രൂപ്പിന്റെ ബഹുജന കൺവെൻഷന്‌ പാരവച്ചത്‌. മകന്‌ ഉപമുഖ്യമന്ത്രി പദമോ ആഭ്യന്തര മന്ത്രിപദമോ നേടിക്കൊടുക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ടു നീങ്ങിയ കരുണാകരന്‌ അത്‌ തിരിച്ചടിയായി. രാഷ്ര്ടീയജീവിതത്തിൽ മുരളിയെ ഒന്നുമല്ലാതാക്കിയത്‌ ഈ കൂറുമാറ്റമാണ്‌. തൊട്ടുപിന്നാലെ ജനവിധി നേടാനിറങ്ങിയ മുരളിക്ക്‌ തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ തിരിച്ചടി കിട്ടി. അങ്ങനെ മുരളി കേരള ചരിത്രത്തിൽ നിയമസഭ കാണാത്ത മറ്റൊരു മന്ത്രിയായി. അച്ഛന്റെയും മകന്റെയും നെറികെട്ട രാഷ്ര്ടീയ നീക്കങ്ങളുടെ പരിണതഫലമായി മുകുന്ദപുരം ലോക്‌സഭാ സീറ്റിൽ പത്മജയും തോറ്റു. കരുണാകരനും മക്കളും കേരളരാഷ്ര്ടീയത്തിലെ കണ്ണിൽ കരടാണെന്ന്‌ മുന്നറിയിപ്പു നൽകിക്കൊണ്ട്‌ കോൺഗ്രസ്സിനും ചരിത്രപരമായ തിരിച്ചടിയാണ്‌ ആ തിരഞ്ഞെടുപ്പിൽ നേരിട്ടത്‌. അതോടെ കരുണാകരന്റെ കുപ്രസിദ്ധമായ കാറപകടത്തോടെ രൂപമെടുത്ത കരുണാകരന വിരുദ്ധ ശക്തികൾക്ക്‌ ഒന്നിക്കാനും ഹൈക്കമാന്റിൽ പരാജയം ചൂണ്ടിക്കാട്ടി മുതലെടുപ്പു നടത്താനും കളമൊരുങ്ങി.

അച്ഛനും മകനും കോൺഗ്രസ്സിൽ നിൽക്കാൻ കഴിയാതെ വന്നപ്പോഴാണ്‌ ഡി.ഐ.സി എന്ന ഡമോക്രാറ്റിക്ക്‌ ഇന്ദിരാ കോൺഗ്രസ്സ്‌ പിറന്നത്‌. പിന്നീടിങ്ങോട്ട്‌ നാണം കെട്ട രാഷ്ര്ടീയ നാടകങ്ങൾക്കാണ്‌ കേരളം സാക്ഷ്യം വഹിച്ചത്‌. ഇരുമുന്നണിയിലും ചാടിച്ചാടി നടന്ന കാലത്തും എൻ.സി.പിയിലേക്ക്‌ കുടിയേറിയ കാലത്തും വിശ്വസ്തരായ ശോഭനാ ജോർജ്ജും മാലേത്ത്‌ സരളാദേവിയും കടവൂർ ശിവദാസനും ശങ്കരനുമടങ്ങുന്ന വിശ്വസ്ഥരുമെല്ലാം കൊഴിഞ്ഞുപോയി. ചിലർ ലീഡറുടെ നീക്കത്തിൽ മനംനൊന്ത്‌ രാഷ്ര്ടീയം തന്നെ ഉപേക്ഷിച്ചു. എൻ.സി.പിയിൽ ലയിക്കുമ്പോൾ ഡി.ഐ.സിയിൽ അച്ഛനും മകനും എം.പി ഗംഗാധരനടക്കമുള്ള ചുരുക്കം ചിലരുമെന്നതായിരുന്നു കക്ഷിനില. കരുണാകരനും മകനും കേരള രാഷ്ര്ടീയത്തിൽ ഒന്നുമല്ലാതായത്‌ ഈ ലയനത്തോടെയാണ്‌. അത്തരമൊരവസ്ഥയിൽ ഇരുമുന്നണികൾക്കും വേണ്ടാത്ത എൻ.സി.പിയിൽ തുടരുന്നത്‌ കരുണാകരനെ സംബന്ധിച്ചിടത്തോളം അസഹ്യമായിരുന്നു. കരുണാകരൻ തിരിച്ചുപോകാൻ തീരുമാനിച്ചതു അങ്ങനെയായിരുന്നു.

സീനിയർ കോൺഗ്രസ്സ്‌ നേതാവായ കരുണാകരൻ കോൺഗ്രസ്സിൽ തിരിച്ചുവരുന്നതുപോലെ അത്ര എളുപ്പായിരുന്നില്ല മുരളീധരന്റെ തിരിച്ചുവരവ്‌. കോൺഗ്രസ്സിലെ അധികാര കേന്ദ്രങ്ങളെയെല്ലാം കടുത്ത ഭാഷയിൽ വിമർശിച്ച മുരളീധരൻ തിരിച്ചുവന്നു കാണാൻ രമേശ്‌ ചെന്നിത്തലയും ഉമ്മൻചാണ്ടിയടക്കമുള്ള നേതാക്കളാരും ആഗ്രഹിച്ചില്ല. കോൺഗ്രസ്സിൽ എന്നും രണ്ടാമനായി കഴിയേണ്ടിവന്ന ചാണ്ടിക്ക്‌ ഇനി വീണ്ടും മുരളിയോടൊത്തുള്ള കോൺഗ്രസ്‌ ജീവിതം അസാധ്യമായിരുന്നുതാനും. മുരളിക്കു മന്ത്രിപദം കൊടുത്ത അന്നുമുതൽ ഉമ്മൻചാണ്ടി പരസ്യമായി ഹൈക്കമാന്റിൽ സമ്മർദ്ദം ചെലുത്തിയതുമാണ്‌.

മുരളീധരൻ കാരണമാണ്‌ ലീഡർ തങ്ങളിൽ നിന്ന്‌ അകന്നത്‌ എന്ന്‌ വിശ്വസിക്കുന്ന, ഒരു കാലത്ത്‌ കരുണാകരന്റെ വലംകൈയായി നിന്ന രാജ്‌മോഹൻ ഉണ്ണിത്താനടക്കമുള്ളവരും ഡി.ഐ.സിയുടെ അവസാനകാലം വരെ കൂടെയുണ്ടായിരുന്നവരും അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ പ്രോത്സാഹിപ്പിച്ചില്ല. ഈ സാഹചര്യത്തിൽ താൻ കോൺഗ്രസ്സിലേക്ക്‌ വരാൻ തയ്യാറാണെന്ന്‌ പറഞ്ഞാൽ വീണ്ടും അപഹാസ്യനാകുകയേ ഉള്ളൂ എന്നും മുരളിക്കറിയാമായിരുന്നു. അതുകൊണ്ടാണ്‌ അച്ഛന്റെ തിരിച്ചുപോക്കിനെ മുരളി എതിർത്തുകൊണ്ടിരുന്നത്‌. പക്ഷേ കരുണാകരൻ തിരിച്ചുവന്നാൽ നല്ലൊരു വിഭാഗം അണികളും തിരിച്ചെത്തുമെന്നറിഞ്ഞ ഹൈക്കമാന്റ്‌ ബുദ്ധിപൂർവ്വമാണ്‌ കരുക്കൾ നീക്കിയത്‌.

നിസ്സഹായനാണ്‌ ഇന്ന്‌ മുരളീധരൻ. ഒപ്പം ജാള്യനും. ചുരുങ്ങിയ കാലത്തെ രാഷ്ര്ടീയജീവിതത്തിൽ അച്ഛന്റെ സഹായത്തോടെ വെട്ടിപ്പിടിച്ച അധികാരങ്ങളെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ഒടുവിൽ അച്ഛനും പോയി. താനുണ്ടാക്കി വച്ച കുരുത്തക്കേടുകളിലെല്ലാം കുറ്റബോധമുണ്ട്‌ മുരളീധരന്‌. കെ. കരുണാകരന്റെ തണലില്ലാത്ത മുരളീധരന്റെ രാഷ്ര്ടീയജീവിതത്തിലെ ഇന്നത്തെ നീക്കിയിരിപ്പ്‌ എം.പി ഗംഗാധരനും കെ.പി കുഞ്ഞിക്കണ്ണനുമടക്കമുള്ള ഏതുനിമിഷവും കാലുമാറാവുന്ന തുച്ഛമായ നേതാക്കളും എപ്പോഴും കൊഴിഞ്ഞു പോകാവുന്ന അണികളുമാണ്‌. കരുണാകരന്റെയും കൂടെനിന്നവരുടെയും ഇന്നത്തെ ദുരവസ്ഥക്കുള്ള മുഖ്യകാരണം കെ. മുരളീധരനാണ്‌ എന്ന്‌ എല്ലാവർക്കുമറിയാം. ഇനി കരുണാകരന്റെ തണലില്ലാതെ രാഷ്ര്ടീയ പ്രവർത്തനം തുടരാൻ നഷ്ടപ്പെട്ട വിശ്വാസ്യതയും സല്പേരും തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്‌. അതിന്റെ മുന്നോടിയായി മുരളി നടത്തിയ റിഹേഴ്‌സലാണ്‌ കഴിഞ്ഞദിവസം കണ്ടത്‌.

1978ലെ പിളർപ്പിനു ശേഷം കേരളത്തിൽ കോൺഗ്രസ്സിന്‌ ശക്തിപകർന്ന കരുണാകരൻ പാർട്ടി വിട്ടുപോയാൽ കോൺഗ്രസ്സ്‌ സംസ്‌കാരമുള്ള അണികളും നേതാക്കളുമടങ്ങുന്നവർ കൂടെപ്പോയെന്നു വരില്ല, അതുകൊണ്ടാണ്‌ കെ.പി.സി.സി പ്രസിഡന്റ്‌ സ്ഥാനം ഉപേക്ഷിച്ച്‌ മന്ത്രിസ്ഥാനം ഏറ്റെടുത്തത്‌ എന്നായിരുന്നു മുരളീധരൻ അന്ന്‌ പറഞ്ഞിരുന്നത്‌. അച്ഛനേയും അണികളേയും അവർക്ക്‌ പാർട്ടിയോടുള്ള അടുപ്പവും ഇത്രയും അടുത്തറിയാവുന്ന മകൻ അച്ഛനെ ഇന്ന്‌ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നത്‌ ഒറ്റപ്പെടലിന്റെ ജാള്യത മറയ്‌ക്കാനാണ്‌. ഇനി അച്ഛന്റെ പേരിലല്ലാതെ സ്വന്തമായി രാഷ്ര്ടീയ വ്യക്തിത്വം സ്ഥാപിച്ചെടുക്കുകയേ നിവൃത്തിയുള്ളൂ എന്നു മനസ്സിലാക്കിയ മകന്റെ പുതിയ രാഷ്ര്ടീയ തന്ത്രങ്ങളുടെ ഭാഗമായി വേണം മുരളിയുടെ കരുണാകര വിരുദ്ധ പ്രസ്താവനകൾ വിലയിരുത്തേണ്ടത്‌.

Generated from archived content: politics1_feb7_08.html Author: biminith_bs

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here