മൂകസാക്ഷി

കവിളിൽ ഒരു വേനൽ മറുക്‌,

നെറുകിൽ പടർന്ന

കുങ്കുമപ്പൊട്ട്‌,

പോക്കുവെയിൽ തിളങ്ങും

താലി,

വീണയും, വിരലും മറന്ന

സന്ധ്യാരാഗം.

വരണ്ട പാടത്തുനിന്നും ഒരു

വെടിയൊച്ച,

പറവകൾ നിഴലുപേക്ഷിച്ച്‌

മുകളിലേക്ക്‌…

വിങ്ങുന്ന നെഞ്ചിൽ ഒരു

തുളളി രക്തം,

പ്രാണനുപേക്ഷിച്ച്‌ ഒരു നിഴൽ

മുകളിലേക്ക്‌…

വിണ്ണടർന്ന്‌ പൊഴിഞ്ഞൂ

കണ്ണുനീർ…

മറുകുമായുംവരെ,

രാവ്‌ കറുക്കുംവരെ…

ദ്വേഷത്തിന്റെ

നിഴൽച്ചെടിയിൽ,

ആയിരം നക്ഷത്രങ്ങൾ

എരിയും വരെ…

എല്ലാമുൾക്കൊണ്ട കറുപ്പിൽ,

ചുളിഞ്ഞ നിലാവുടുത്ത്‌,

ഭസ്‌മക്കുറി വരച്ച്‌,

തിരസ്‌കാരത്തിന്റെ

വെളുപ്പിനെ ഭയന്ന്‌….

Generated from archived content: poem1_june30_05.html Author: bijnu_p

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here