പെയ്‌തു തോരട്ടെ….
നാമൊരിക്കൽ ഇടവഴികളിൽ കോർത്തു
വെച്ചിരുന്ന ആത്മസംഘർഷങ്ങളെല്ലാം
നനഞ്ഞുകുതിർന്നൊഴുകിയൊലിച്ചു പോകട്ടെ…..
കനത്ത് കറുത്ത മേഘങ്ങളെപ്പോൽ.
വിങ്ങിയുറയാതെ, നിന്റെ കണ്ണുനീരാൽ
ഈരേഴു പതിനാലു ലോകവും ഈറനണിയട്ടെ…!
എങ്കിലും മഴ എപ്പോഴാണ് ഈ വിധം
ശക്തി പ്രാപിച്ചത്? കൃത്യമായിപ്പറഞ്ഞാൽ
ഇന്നലെ നീ എന്തിനാണ് നീലമുകിലിന്റെ
മുത്തുമാല വലിച്ചു പൊട്ടിച്ചെറി്ഞ്ഞത്?
ഈറനണിഞ്ഞ മഴമേഘമുത്തുകൾ
എന്തിനാണ് എന്നിൽ ചൊരിഞ്ഞത്?
പാതി നനഞ്ഞതെങ്കിലും എന്റെ കിനാവിനെക്കൂടെ
നിന്റെ കുടയിൽ ഞാനൊതുക്കി
നിർത്തിക്കോട്ടെ?
ചേർത്തുപിടിച്ചവയെ നീ
സ്വപ്‌നങ്ങളുടെ തീരാക്കയത്തിലേക്ക്
തള്ളി വിട്ടതെന്തിനാണ്?
ശ്വാസംമുട്ടി പിടഞ്ഞവ
മരിക്കും മുമ്പ് കോർത്തു പിടിക്കാൻ
ഒരു കൈ നീട്ടാത്തതെന്ത് നീ….?
നിന്റെ ചിരികൊണ്ടു മുറിഞ്ഞ ഹൃദയം
തുന്നാൻ മുനയുള്ളൊരു വാക്ക് നൽകാത്തതെന്തേ?
ഇനി എന്നാണ് എന്നിലേക്ക് ആ വസന്തവും
ശിശിരവും പടി കടന്നെത്തുന്നത്…..?
Generated from archived content: poem2_june25_07.html Author: babitha_morayur