നഗരത്തിൽ മഴ

ഇടവപ്പാതിക്കാലം

കുടകൾ നിവർത്തുന്നൂ

മഴപെയ്‌തൊഴുകുന്നൂ

മണ്ണിലും മനസ്സിലും!

വെയിൽവറ്റിപ്പോയ്‌, വെട്ടം

തീരെവാർന്നുപോയ്‌, മഴ-

മയിലല്ലയോ വർണ്ണ-

പ്പീലികൾ നീർത്താടുന്നൂ.

കുടകൾ നിവർത്തുക

മനസ്സിൽ, വിലങ്ങിട്ട-

പ്രിയ സ്വപ്നങ്ങൾക്കിനി-

മഴ മാമയിലാട്ടം.

എൻപ്രിയ സ്വപ്നങ്ങൾക്കു-

ചേക്കേറാൻ നഗരത്തിൽ

സങ്കടത്തുരുത്തുകൾ

തീർത്തു ഞാനിരിക്കുന്നു.

പാടങ്ങൾ, പറമ്പുകൾ,

മാമലവെളളം പായും

തോടുകൾ, മരംപെയ്യും

മേടുകളിവയെല്ലാം,

ഒരു മാമഴപ്പാട്ടി-

ന്നീണമായ്‌, നാണംപൂണ്ട-

തിരുവാതിരപ്പെണ്ണിന്റെ

ഗാനമായെന്നിൽ പെയ്‌തു.

മലവെളളംപോൽ മഴ-

പെയ്‌തൊഴുകുമീക്രൂര-

നഗരവഴികളിൽ

സ്വപ്നങ്ങൾ മരിക്കുന്നു.

പേപിടിച്ചോടും മർത്ത്യൻ

നിത്യജീവിതതപ്‌ത-

വേദനകളിൽ സ്വയം

വെന്തുവെന്തൊടുങ്ങുന്നു.

വൈദ്യുതി സ്‌തംഭിക്കുന്നു,

തീവണ്ടി നിലയ്‌ക്കുന്നു,

വാഹനങ്ങളോ ജല-

പ്രളയം വിഴുങ്ങുന്നു.

ഈ മഹാനഗരമോ

നോവുകൾ പുഷ്‌പിക്കുന്ന

ഭീകരമൊരു കോൺക്രീറ്റ്‌-

വനമായ്‌ വളരുന്നു.

വന്യമായ്‌ മൃഗീയമായ്‌

രാക്ഷസാകാരം പൂണ്ടു-

രമ്യഗ്രാമഭൂവാകെ

നഗരം വളയുന്നു.

ഇവിടെ കോൺക്രീറ്റ്‌ഘോര-

കാനനങ്ങളിലെങ്ങോ

ഹൃദയം നഷ്‌ടപ്പെട്ട-

ഗ്രാമീണ കവിയേതോ-

മൃതകാലത്തിൻ തപ്‌ത-

ദുരിത സ്‌മരണയിൽ

ഒരു മാമഴക്കാലം

വെറുതെ സ്വപ്‌നംകണ്ടു.

ഒരു മൺചട്ടിക്കുളളിൽ

വിരിഞ്ഞുവാടും പ്രിയ-

വസന്ത ഋതുക്കളെ

പിന്നെയും വരവേറ്റു.

കാനയിൽ മഴവെളളം

മദിച്ചു കുതിക്കുന്ന

മേളത്തിൽ കൈത്തോടിന്റെ

മാസ്‌മരസ്വരം കേട്ടു.

മഴവെളളത്തിൽ മുങ്ങും

നഗരവഴികളിൽ

ഒഴുകേ വഞ്ചിപ്പാട്ടിൻ

തരളതാളം കേട്ടു.

ചോർന്നൊഴുകുമീ കോൺക്രീറ്റ്‌-

കൂരയോമരംപെയ്യും

മാതിരിപുളകങ്ങ-

ളവനിൽ തുന്നിച്ചേർത്തു.

ചുറ്റിലും കരിമ്പുക-

തുപ്പുന്ന പുകക്കുഴൽ-

പ്പറ്റങ്ങൾ വിതയ്‌ക്കുന്ന

വിഷമേഘങ്ങൾക്കുളളിൽ-

ഒരു മാമഴവില്ലു-

തിരയുന്നുവോ വ്യർത്ഥം

നഗരമനുഷ്യന്റെ

കാവ്യഭാവന മൂഢം.

ഇടവമിടിവെട്ടി-

യാർത്തു പെയ്യുന്നൂ പിന്നെ

മിഥുനം വരവായ്‌, കർ-

ക്കടകം പിന്നാലെയും.

ചിങ്ങത്തിൻ തുടികൊട്ടും

കേൾക്കയായ്‌ ദൂരത്തെങ്ങോ

പിന്നെയും മൂടിക്കെട്ടി-

നില്‌ക്കയാണെന്നാകാശം.

മഴവില്ലുദിക്കാത്ത

നഗരമനുഷ്യന്റെ

മനസ്സിൽ നിലയ്‌ക്കാത്ത

കാർമുകിൽ മയിലാട്ടം.

Generated from archived content: nag_mazha.html Author: b_unnikrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമൂന്ന്‌ ഘട്ടവും ഞാനും
Next articleനാം കലാപം ചെയ്യുമ്പോൾ…..
കവിയും പത്രപ്രവർത്തകനും. 1938 ഫെബ്രുവരി 17ന്‌ കോട്ടയം ജില്ലയിൽ ഇളങ്ങുളം ഗ്രാമത്തിൽ ജനിച്ചു. പിതാവ്‌ഃ സി.കെ.ബാലകൃഷ്‌ണൻ നായർ. മാതാവ്‌ഃ കെ.തങ്കമ്മ. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എം.എ.ബിരുദം നേടി. ബോംബേയിൽ എയർ ഇന്ത്യയിലാണ്‌ ഔദ്യോഗിക ജീവിതമാരംഭിച്ചത്‌. പിന്നീട്‌ പത്രപ്രവർത്തനത്തിലേക്കു തിരിഞ്ഞു. സാമ്പത്തിക-വ്യാവസായിക-വാണിജ്യ-പരിസ്‌ഥിതി വിഷയങ്ങളെ അധികരിച്ച്‌ ഇംഗ്ലീഷിലും മലയാളത്തിലുമായി ധാരാളം ലേഖനങ്ങളും പഠനങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. പരിസ്‌ഥിതി വിഷയങ്ങളെക്കുറിച്ച്‌ ആധികാരിക റിപ്പോർട്ടുകളും പത്തുപരമ്പരകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. അറുപതുകളിൽ ബോംബെയിൽ നിന്ന്‌ പ്രസിദ്ധീകരിച്ചിരുന്ന ‘സ്‌റ്റുഡന്റ്‌സ്‌ ജേർണൽ ഓഫ്‌ ഇന്ത്യ’യുടെയും തിരുവനന്തപുരത്തുനിന്നുണ്ടായിരുന്ന ‘വീക്ഷണം’ വാരികയുടെയും പത്രാധിപരായിരുന്നു. മലയാള മനോരമ സ്‌പെഷ്യൽ കറസ്പോണ്ടന്റായിരുന്നു. കൊടുങ്കാറ്റ്‌, മദിരയും മദിരാക്ഷിമാരും മനുഷ്യരെന്ന കുറെ മൃഗങ്ങളും, സ്‌ഫടികമന്ദിരം, ഒരു പത്രപ്രവർത്തകന്റെ കവിത, പീഡന കാലം, ഋതു സംഹാരം, രക്ഷകന്റെ വരവ്‌, നഗരത്തെയ്യം, കലിപുരുഷൻ എന്നീ കാവ്യസമാഹാരങ്ങളും, അടിമ, യാഹൂട്ടി, നഗ്‌നചിത്രം എന്നീ നോവലുകളും, നിശ്ശബ്‌ദതയുടെ ശബ്‌ദം എന്ന കാവ്യ നാടകവും ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപതോളം ചെറുകഥകളും പ്രസിദ്ധം ചെയ്‌തിട്ടുണ്ട്‌. ബിസിനസ്‌-വാണിജ്യ രംഗങ്ങളെക്കുറിച്ചുളള അനവധി ലേഖനങ്ങളും, റിപ്പോർട്ടുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കവിതയിൽ തന്റേതായ ശക്തമായ ശൈലിയുടെ ഉടമയാണ്‌. ഭാര്യഃ രാധാമണി. മക്കൾഃ പ്രശാന്ത്‌ ഉണ്ണിക്കൃഷ്‌ണൻ, ശ്രീകാന്ത്‌ ഉണ്ണിക്കൃഷ്‌ണൻ. വിലാസംഃ 118 ഹൗസിംഗ്‌ ബോർഡ്‌ കോളനി, പനമ്പിളളി നഗർ, കൊച്ചി - 682 036.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English