മലയാള സിനിമ 2008
കലാപരമായോ, സാങ്കേതിക പരമായോ വാണിജ്യപരമായോ ഉന്നതിയിൽ നിൽക്കുന്ന സിനിമകൾ വിരലിലെണ്ണാവുന്നത്ര അവശേഷിപ്പിച്ചുകൊണ്ടാണ് മുൻവർഷങ്ങളിലെപ്പോലെ മലയാളസിനിമയിലെ കഴിഞ്ഞ സംവത്സരവും കടന്നു പോയത്. എക്കാലത്തെയും മികച്ച ഒരു സിനിമ ഉണ്ടാകാൻ 2008നും ഭാഗ്യമുണ്ടായില്ല. പ്രമേയത്തിലും ക്രിയേറ്റിവിറ്റിയിലും ട്രൻഡ് സെറ്ററാകാൻ ഒരു സിനിമയ്‌ക്കും കഴിഞ്ഞതുമില്ല. എങ്കിലും പതിനാല് ഡബ്ബിംഗ് ചിത്രങ്ങളും ഒരു മുഴുനീള അനിമേഷൻ സിനിമയും ഉൾപ്പെടെ 74 സിനിമകളാണ് കഴിഞ്ഞവർഷത്തിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
ഹിറ്റ് ചിത്രങ്ങൾ
മുതൽമുടക്ക് തിരിച്ചു പിടിച്ച ചിത്രങ്ങളും ഹിറ്റുകളും സൂപ്പർ ഹിറ്റുകളുമായ പതിനാലു സിനിമകളാണ് ‘ ഹിറ്റ്‌ലിസ്‌റ്റി’ൽ ഉൾപ്പെടുത്താവുന്ന ചിത്രങ്ങൾ. രൺജിപണിക്കൽ രചനയും സംവിധാനവും നിർവ്വഹിച്ച ‘രൗദ്രം’ ആണ് 2008-ലെ കന്നി ഹിറ്റ.് മമ്മൂട്ടിയുടെ പോലീസ് വേഷവും, പിന്നെ രേഷാഗ്നിയിൽ ശുദ്ധിചെയ്‌തെടുത്ത കിടിലൻ ഡയലോഗുകളും പ്രേക്ഷകർ ആവേശപൂർവ്വമാണ് ഏറ്റുവാങ്ങിയത്. പ്രത്യേകിച്ചും ഫാൻസ് അസോസിയേഷൻ പ്രവർത്തകർ. ഗാനങ്ങളൊന്നും തിരുകിച്ചേർക്കാൻ പഴുതില്ലായിരുന്നു ഈ ചിത്രത്തിന്റെ നിർമ്മാതാവും സംവിധായകൻ തന്നെയായിരുന്നു. ക്യാമറമാൻ സഞ്ജീവ്‌ശങ്കറായിരുന്നു. ജോണി ആന്റണി സംവിധാനം ചെയ്‌ത സൈക്കിൾ ഹിറ്റ്‌ലിസ്‌റ്റിലുണ്ട്. ജെയിംസ് ആൽബർട്ടിന്റെ തിരക്കഥയെ ആസ്‌പദമാക്കിയെടുത്ത ഈ സിനിമയിലെ മുഖ്യ വേഷങ്ങളെയവതരിപ്പിച്ചത് വിനുമോഹനും, വിനിത് ശ്രീനിവാസനും, ഭാമയുംമായിരുന്നു. അനിൽ പനച്ചൂരാൻ എഴുതിയ വരികൾക്ക് ഈണം നൽകിയത് ‘നോട്ടുബുക്ക്’ എന്ന സിനിമയിൽ ശ്രദ്ധേയനായ മെജോ ജോസഫ് ആയിരുന്നു. സത്യൻ അന്തിക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ഇന്നത്തെ ചിന്താവിഷയം‘ അണുകുടുംബത്തിലെ വിവാഹമോചനവും അതിനോടനുബന്ധിച്ചുള്ള പ്രശ്‌നങ്ങളെയും ആവിഷ്‌കരിച്ചിരിക്കുന്നു. മോഹൻലാൽ, മീരാജാസ്‌മിൻ, മുകേഷ്, സുകന്യ എന്നിവരായിരുന്നു മുഖ്യവേഷങ്ങളവതിരിപ്പിച്ചത്. ഗിരീഷ് പുത്തഞ്ചേരി, ഇളയരാജ്, ടീമിന്റെ ഗാനങ്ങൾ ഹിറ്റ് ആയിരുന്നു. അഴകപ്പൻ ക്യാമറ ചലിപ്പിച്ച ഇതിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരാ യിരുന്നു. അൻവർ റഷീദിന്റെ അണ്ണൻതമ്പിയും വിജയിച്ചു. മമ്മൂട്ടി ഇരട്ടവേഷത്തിലഭിനയിച്ച ഈ ചിത്രത്തിന്റെ തിരക്കഥ ബെന്നി പി.നായരമ്പലത്തിന്റേതായിരുന്നു. ബിച്ചുതിരുമല, വയലാർ ശരത്‌ചന്ദ്രവർമ്മ, രാഹുൽ രാജ് എന്നിവരായിരുന്നു. ഗാനശല്‌പികൾ. ഇതിന്റെ ക്യാമറമാനും അഴകപ്പനായിരുന്നു.
നവാഗതനായ ലിലോ തുദവൂന്ന് രചനയുമ സംവിധാനവും നിർവ്വഹിച്ച പച്ചമരത്തണലിൽ ’സസ്‌പെൻസ്‘ നിലനിർത്തിയ കുടുംബചിത്രമായിരുന്നു. ശ്രീനിവാസനും, പത്മപ്രിയയും മുഖ്യവേഷത്തിൽ വന്ന ഈ ചിത്രത്തിന്റെ ഗാനരചന നിർവ്വഹിച്ചത് വയലാർ ശരത്‌ചന്ദ്രവർമ്മയും, ജോഫിതരകനും ചേർന്നാണ്. അൽഫോൺസ് സംഗീതം പകർന്നു. മനോജ് പിള്ളയാണ് ക്യാമറ കൈകാര്യം ചെയ്‌തത്. മേനകാ സുരേഷ്‌കുമാറാണ് ഇതു നിർമ്മിച്ചത്
നവാഗത ഇരട്ട സംവിധായകരായ ഷൈജ്ജു – ഷാജി സംവിധാനം ചെയ്‌ത ’ഷേക്‌സ്‌പിയർ എം.എ. മലയാളം‘ മുതൽ മുടക്ക് തിരിച്ചുപിടിച്ചു. സംവിധായകർ തന്നെ നവാഗതനായ ജിജ്ജു അശോകനോടൊപ്പം തിരക്കഥയെഴുതി ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളെടുത്തത് ജയസൂര്യ, കലാഭവൻ മണി, റോമ എന്നിവരാണ്. അനിൽ പനച്ചൂരാൻ – മോഹൻ സിത്താര ടീമിന്റേതാണ് ഗാനങ്ങൾ. ഛായാഗ്രഹകൻ ജിബു ജേക്കബ്ബ്.
ഉണ്ണികൃഷ്‌ണൻ തിരകഥയെഴുതി സംവിധാനം ചെയ്‌ത മോഹൻലാൽ ചിത്രം ’മാടമ്പി‘ സൂപ്പർ ഹിറ്റായി. കാവ്യാമാധവനായിരുന്നു ഇതിലെ നായികാവേഷം. ഗിരീഷ് പുത്തേഞ്ചേരി – അനിൽ പനച്ചൂരാൻ ടീമിന്റെ ഗാനങ്ങൾക്ക് ഈണം പകർന്നത് എം. ജയചന്ദ്രൻ, വിജയ് ഉലക്‌നാഥ് ആയിരുന്നു ക്യാമറ കൈകാര്യം ചെയ്‌തത്. കമൽ രചനയും സംവിധാനവും നിർവ്വഹിച്ച മിന്നാമിന്നിക്കൂട്ടവും ഹിറ്റായി. ഐ.ടി. യൗവനത്തിന്റെ പ്രശ്‌നങ്ങളെയും, പ്രതിസന്ധികളെയും ആവിഷ്‌ക്കരിച്ച ഈ ചിത്രത്തിൽ നരേൻ, ജയസൂര്യ, ഇന്ദ്രജിത്ത്, മീരാജാസ്‌മിൻ, റോമാ, സംവൃതാ സുനിൽ എന്നിവരായിരുന്നു മുഖ്യ അഭിനേതാക്കൾ. അനിൽ പനച്ചൂരാൻ – ബിജിബാൽ ടീമിന്റെതായിരുന്നു ഗാനങ്ങൾ. ക്യാമറ – മനോജ് പിള്ള. നിർമ്മാണം രാഖിറാം. നവാഗതനായ അക്കു അക്‌ബറിന്റെ വെറുതെ ഒരു ഭാര്യ വൻ വിജയം നേടി. ഒരു ക്ലീൻ ഫാമിലി ചിത്രമായ ഇതിനു തിരക്കഥയെഴുതിയത് കെ.ഗിരീഷ്‌കുമാർ ആണ്. ജയറാമും ഗോപികയും പ്രധാന വേഷങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിലെ വയലാർ ശരത്‌ചന്ദ്രവർമ്മ – ശ്യാം ധർമ്മൻ ടീമിന്റെ ഗാനങ്ങളും ഹിറ്റായിരുന്നു. ഷാജിയായിരുന്നു ഛായാഗ്രഹകൻ. സലാവുദ്ദീനായിരിന്നു. നിർമ്മാതാവ്.
എം.എ. നിഷാദ് രചനയും, സംവിധാനവും നിർവ്വഹിച്ച സുരേഷ് ഗോപി ചിത്രമായ ആയുധവും മുടക്കുമുതൽ തിരികെപിടിച്ചു. ഗിരീഷ് പുത്തഞ്ചേരി എഴുതി അൽഫോൺസ് ഈണം നൽകിയ പാട്ടുകളൊന്നും പക്ഷേ ഹിറ്റായില്ല. ക്യാമറ – സഞ്ജീവ് ശങ്കർ. ചാനൽ എന്റർടെയ്‌ൻമെന്റ് ആയിരുന്നു നിർമ്മാണം.
മിലിട്ടറി ലോകം പശ്ചാത്തലമാക്കി മേജർ രവി സംവിധാനവും നിർവ്വഹിച്ച ’കുരുക്ഷേത്ര‘യും ഹിറ്റ് ലിസ്‌റ്റിലുണ്ട്. കീർത്തി ചക്രയ്‌ക്കു ശേഷം മേജർ മഹാദേവന്റെ പുതിയ ദൗത്യമായിരുന്നു കുരുക്ഷേത്ര ചിലപ്പോഴൊക്കെ ഒരു ഡോക്യുമെന്ററി സിനിമയുടെ നിലവാരം പുലർത്തിയ ഈ ചിത്രത്തിലെ ഗാനങ്ങളെഴുതിയത് ഗിരീഷ് പുത്തഞ്ചേരിയും സംഗീതവും നൽകിയത് സിദ്ധാർത്ഥ വിപിനുമായിരുന്നു. ലോകനാഥനാണ് ക്യാമറ ചലിപ്പിച്ചത്. നിർമ്മാണം – സന്തോഷ് ദാമോദർ.
ജോഷിയുടെ ട്വന്റി – ട്വന്റി ഇദം പ്രഥമമായി മലയാളത്തിലെ ഒട്ടുമിക്ക അഭിനേതാക്കളും അഭിനയിച്ച ചിത്രമായിരുന്നു. താരങ്ങളുടെ സംഘടനായായ ’അമ്മ‘യ്‌ക്കുവേണ്ടി നടൻ ദിലീപ് നിർമ്മിച്ച ഈ ചിത്രം ദുർബലമായ തിരക്കഥയാൽ ന്യൂനത ഉണ്ടായെങ്കിലും താരങ്ങളൊരുമിക്കുന്ന ഈ ചിത്രം വൻ വിജയമായി. എല്ലാ നടീനടന്മാരെയും പ്രത്യേകിച്ച് മമ്മൂട്ടി, മോഹൻലാൽ സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവർ ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രം കൗതുകത്തിന്റെ പേരിലാണ് ജനം വന്നു കണ്ടത്. ഉദയ്‌കൃഷ്‌ണ – സിബി കെ. തോമസ് എഴുതിയ തിരക്കഥയ്‌ക്ക് ഒരു മൂന്നാംകിട സിനിമയുടെ പോലും നിലവാരമില്ലാത്തതായി. പി. സുകുമാരൻ ക്യാമറ കൈകാര്യം ചെയ്‌ത ഈ ചിത്രത്തിന്റെ ഗാനശില്‌പികൾ ഗിരീഷ് പുത്തഞ്ചേരി, ബേണി ഇഗ്നേഷ്യസ്, സുരേഷ്് പിറ്റേഴ്‌സ് എന്നിവരായിരുന്നു. ഷാഫിയുടെ ലോലിപോപ്പ് ഇപ്പോഴും തിയേറ്ററിൽ വിജയകരമായി പ്രദർശിപ്പിച്ചുവരുന്നു. ബെന്നി പി. നായരമ്പലമാണ് ഇതിന്റെ രചയിതാവ്. പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചക്കോ ബോബൻ, റോമ എന്നിവരഭിനയിച്ച ഈ ചിത്രത്തിന്റെ ഗാനശില്‌പികൾ വയലാർ ശരത്ത് – അലക്‌സ്‌പോൾ ആണ്. പ്രൊഡക്ഷൻ കൺട്രോളറും (ആന്റോ ജോസഫ്) തിരക്കഥാകൃത്തും, സംവിധായകനും ചേർന്നാണ് ഇത് നിർമ്മിച്ചത്. ക്യാമറ – അഴകപ്പൻ.
നവാഗതനായ ദീപു രാധാകൃഷ്‌ണൻ രചനയും, സംവിധാനവും നിർവ്വഹിച്ച ദിലീപ് ചിത്രമായ ക്രേസി ഗോപാലനും വിജയചിത്രങ്ങളുടെ പട്ടികയിലുണ്ട്. അനിൽ പനച്ചൂരാൻ ഗിരീഷ് പുത്തഞ്ചേരി, രാഹുൽരാജ് എന്നിവരാണ് ഗാനശില്‌പികൾ. ക്യാമറ – ഡി. കണ്ണൻ.
ഫ്ലോപ്പ് ചിത്രങ്ങൾ
2008 – ൽ ആദ്യം തിയേറ്ററിലെത്തിയ പുതുമുഖ ചിത്രമായ – ഫോർദി പീപ്പിൾ (ജയരാജ്) ദിലീപ് – മീരാജാസ്‌മിൻ എന്നിവരുടെ കൽക്കത്താ ന്യൂസ് (ബ്ലെസ്സി) മോഹൻലാൽ ചിത്രമായ – കോളേജ്‌കുമാരൻ (തുളസീദാസ്) സുരേഷ് ഗോപി അഭിനയിച്ച – സൗണ്ട് ഓഫ് ബൂട്ട് (ഷാജി കൈലാസ്) കലാഭവൻ മണി ചിത്രമായ – കേരളാപോലീസ് (ചന്ദ്രശേഖരൻ) മുകേഷ് അഭിനയിച്ച – ഗോപാലപുരാണം (കെ.കെ.ഹരിദാസ്) ദിലീപ് ചിത്രമായ – മുല്ല (ലാൽജോസ്) ജയസൂര്യ അഭിനയിച്ച – ദേ ഇങ്ങോട്ടു നോക്കിയേ (ബാലചന്ദ്രമേനോൻ) കലാഭവൻ മണിയുടെ – സ്വർണ്ണം (വേണുഗോപൻ) ജയസൂര്യ കുറ്റാന്വേഷകനായി വന്ന – പോസറ്റീവ് (വി.കെ. പ്രയശി കലാഭവൻ മണിയുടെ – ആണ്ടവൻ (അക്‌ബർ ജോസ്) ജയറാം ചിത്രമായ – മാജിക് ലാംപ് (ഹരിദസ്) മോഹിതം (സലിംബാബ) പൃഥ്വിരാജ് നായകനും മമ്മൂട്ടി അതിഥിയുമായെത്തിയ വൺവേടിക്കറ്റ് (ബിപിൻ പ്രഭാകർ) കോളിളക്കം സൃഷ്‌ടിച്ച സംഭവകഥയുടെ ചലച്ചിത്രാവിഷ്‌ക്കരമായ – കണിച്ചുകുളങ്ങരയിൽ സി.ബി.ഐ.(സുരേഷ് വിനു) മമ്മൂട്ടി ചിത്രമായ പരുന്ത് (എം.പത്മകുമാർ) മുകേഷ് അഭിനയിച്ച എസ്.എം.എസ്. (സർജൂലൻ) ജയറാം അഭിനയിച്ച പാർത്ഥൻകണ്ട പരലോകം (അനിൽ) സുരേഷ്‌ഗോപി ചിത്രമായ – ബുള്ളറ്റ് (നിസാർ) വിനുമോഹന്റെ – സുൽത്താൻ (ശ്രീപ്രകാശ് എന്നിവയൊക്കെ അപ്രതീക്ഷിത പരാജയങ്ങളും. മുതൽമുടക്കുപോലും തിരിച്ചുകിട്ടാത്തവയുമായി. കണ്ടുമടുത്ത പ്രമേയം, തിരക്കഥയുടെ കരുത്തില്ലായ്‌മ, സംവിദാനത്തിലെ അശ്രദ്ധ പറഞ്ഞുപഴകിയ ശൈലി ഇവയൊക്കെയാണ്. പ്രമുഖരുടെ ചിത്രങ്ങൾക്കു പോലും നേരിട്ട പരാജയകാരണങ്ങൾ.
പുതുമുഖ സംവിധായകർ
പത്തൊമ്പത് സംവിധായകരാണ് തന്റെ കന്നിചിത്രങ്ങളുമായി 2008-ൽ പ്രേകകർക്കു മുന്നിലെത്തിയത്. വിജയൻ ഈസ്‌റ്റ് കോസ്‌റ്റ് (നോവൽ) നാരായണൻ (അന്തിപ്പൊൻവെട്ടം) ജിജോർജ് (ജൂബിലി) സുരേഷ് പാലഞ്ചേരി (ശലഭം) രാജേഷ് ഫൈസൽ (മലബാർ വെഡ്‌ഡിംഗ്) ലിയോതദേവൂസ് (പച്ചമരത്തണലിൽ) ഷൈജുഷാജി (ഷേക്‌സിപിയർ എം.എ. മലയാളം) അഖിലേഷ് (മായക്കാഴ്‌ച) സുധീർ മനു (കബഡി കബഡി) യുവകവി രൂപേഷ് പോൾ (ലാപ്‌ടോപ്) ബി. വേണുഖഗോപാലൻ (ത്രിൽ) എം.ജി.ശശി (അടയാളങ്ങൾ) ബൈജു റ്റി.ഡി. (താവളം) കഥാകൃത്തും നടനുമായ മധുപാൽ (തലപ്പാവ്) ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ നതിൻ രാമകൃഷ്‌ണൻ (അപൂർവ്വ) കൃഷ്‌ണകുമാർ (ചിത്രശലഭങ്ങളുടെ വീട്) തോമസ് സെബാസ്‌റ്റ്യൻ (മായാബസാർ) ദീപു രാധാകൃഷ്‌ണൻ (ക്രേസി ഗോപാലൻ) തിരക്കഥാകൃത്ത് റോബിൻ തിരുമല (ചെമ്പട).
മികച്ച പത്ത് ചിത്രങ്ങൾ
ജീവിതയാഥാർത്ഥ്യങ്ങളുടെ ചൂടും ചൂരും കൃത്യമായി ക്യാമറക്കണ്ണിലൂടെ കാണുകയും ജീവിതസ്‌പന്ദനങ്ങളെ മനോഹരമായി ആവിഷ്‌ക്കരിക്കുകയും ഒരുപാട് ചലചിത്രകാരന്മാർ മലയാളത്തിനുണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. സിനിമയുടെ പ്രത്യയശാസ്‌ത്രങ്ങളിൽ ഒട്ടും മായം കലർത്താതെ ജീവിതത്തിന്റെ തനിമ യഥാർത്ഥമാക്കി ചിത്രീകരിച്ച ഒരു പിടി സിനിമകളും 2008-ൽ ഉണ്ടായി. കെ.പി. ശശി തിരക്കഥയെഴുതി സംവിധാനനം ചെയ്‌ത ശ്……ശ്…… സൈലൻസ് പ്ലീസ് അനിൽ മുഖത്തല തിരക്കഥയെഴുതി അശോക് ആർ. നാഥ് സംവിധാനം ചെയ്‌ത മിഴികൾ സാക്ഷി പ്രമുഖ കഥാകാരി ഇന്ദുമേനോൻ സുഭാഷ്‌ചന്ദ്രന്റെ ചെറുകഥയെ ആസ്‌പദമാക്കി തിരക്കഥയെഴുതി കവി രൂപേഷ് പോൾ ഒരുക്കിയ ലാപ്‌ടോപ്, ഇബ്‌സന്റെ എന്റെ മാസ്‌റ്റർ ബിൽഡർ എന്ന നാടകത്തെ ആസ്‌പദമാക്കി കെ.പി. കുമാരൻ തിരക്കഥയെഴുതി സംവിധാനനം ചെയ്‌ത ആകാശഗോപുരം, നന്തനാരുടെ ജീവിതവുമ, കധതികളും പ്രമേയമാക്കി എം.ജി. ശശി രചനയും സംവിധാനവും നിർവ്വഹിച്ച അടയാളങ്ങൾ, രഞ്ജിത് രചനയും സംവിധാനവും നിർവ്വഹിച്ച തിരക്കഥ, നവാഗതയായ ദീദി ദാമോദരൻ തിരക്കഥയെഴുതിയ ജയരാജ് ചിത്രമായ ഗുൽമോഹർ കഥാകൃത്തും, നടനുമായ മധുപാൽ സംവിധാനം ചെയ്‌ത തലപ്പാവ്. ലെനിൻ രാജേന്ദ്രൻ ചിത്രമായ രാത്രിമഴ, അനൂപ് മേനോൻ രചിച്ച് രാജീവ് നാഥ് സംവിധാനം ചെയ്‌ത പകൽ നക്ഷത്രങ്ങൾ എന്നീ ചിത്രങ്ങൾ മദ്ധ്യവർത്തി സിനിമയുടെ പുതിയ ഉദാഹരണങ്ങളാണ്.
ഡബ്ബിംഗ് ചിത്രങ്ങൾ
മലയാളസിനിമയിലെ വാണിജ്യ സിനിമകൾ അത്തരം പ്രേക്ഷകർക്ക് യാതൊരു പുതുമയും നൽകാത്ത പശ്ചാത്തലത്തിലാണ് അന്യഭാഷകളിൽ നിന്നും പ്രത്യേകിച്ച് തെലുങ്കു സിനിമയിൽ നിന്നും മൊഴിമാറി ചിത്രങ്ങൾ വരാൻ തുടങ്ങിയത്. ഇത്തരം മൊഴിമാറ്റ ചിത്രങ്ങൾ യുവപ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചതിന്റെ പ്രചോദനത്തിലാണ് 2008 ലൂം 14 സിനിമകൾ മൊഴിമാറിയെത്തിയത്. അല്ലു അർജ്ജുനൻ, നയൻതാര, മീരാജാസ്‌മിൻ, മംമ്‌ത എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച തെലങ്കു ചിത്രങ്ങളാണിവ എല്ലാ ചിത്രങ്ങളും മലയാളത്തിൽ വൻവിജയം നേടുകയും ചെയ്‌തു. ആട്ടം (വി.എൻ. ആദിത്യ) കനൽ, അനസൂയ, ഹോം (സജിത് കുമാർ) ഭായി (ലോറൻസ്) തുളസി (സീനു) മായ ഐ.പി.എസ്. (ഭരത്) മന്ത്ര (ഓഷോ തുളസി) കൃഷ്‌ണ (ഭാസ്‌കർ) പൗർണ്ണമി (പ്രഭുദേവ) ചന്തു (ശ്രീവാസ്) രുദ്രതാണ്ഡവം (രാജശേഖരൻ) രാജമുദ്ര(രവിശർമ്മ) ഇഡിയറ്റ് (ജോയ് ജോൺസൺ) എന്നീ ചിത്രങ്ങൾ ചിലതെങ്കിലും സ്വന്തം ഭാഷയിൽ പരാജയപ്പെട്ടെങ്കിലും, മലയാളത്തിൽ അവ വിജയം നേടി. ഇവ മലയാളത്തിലെത്തുമ്പോൾ അനുയോജ്യമായ സംഭാഷണങ്ങളും ഗാനങ്ങളും ഒരുക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ, സതീഷ് മുതുകുളം സിജു തുറവൂർ, രാജീവ് ആലുങ്കൽ എന്നിവരാണ്.
ചുരുക്കത്തിൽ 2008ലെ മലയാള സിനിമകൾ നൽകുന്നത് ആശാവഹമായ ഒരു റിപ്പോർട്ടല്ല. ആകെയുള്ള മലയാളത്തിൽ നിർമ്മിക്കപ്പെട്ട 60 സിനിമകളിൽ പതിനാലെണ്ണമൊഴികെ ബാക്കിയെല്ലാം നിർമ്മാതാക്കളുടെ കൈപൊള്ളിയ അവസ്‌ഥയിലുമായി.
Generated from archived content: cinema1_jan13_09.html Author: b_josekutty
Click this button or press Ctrl+G to toggle between Malayalam and English