ഇന്ന്

പ്രാര്‍ത്ഥനപോലും പലര്‍ക്കും-ഇന്ന്
സ്വാര്‍ത്ഥനിവേദനമാകെ
കൈകൂപ്പിനില്‍ക്കെനാംചാരെ-ദൈവം
കൈവീശിയകലുന്നു ദൂരെ.

ഹൃദ്യബന്ധങ്ങള്‍മറഞ്ഞു-നമ്മള്‍
സ്നേഹസുഗന്ധം മറന്നു.
കരുണയില്ലാത്തലോകത്തില്‍-ജനം
കരുണാമയനെത്തിരഞ്ഞു.

ത്യാഗത്തിന്‍മൂര്‍ദ്ധാവില്‍വീണ്ടും-ദുഷ്‌ടര്‍
മുള്‍ക്കിരീടങ്ങള്‍ചാര്‍ത്തുന്നു.
ഒന്നുമറിയാത്തപോലെ-ലോകം
കണ്ടിട്ടു കണ്ണടയ്ക്കുന്നു.

ചിത്തത്തിലിത്തിള്‍നിറഞ്ഞോര്‍-നഗ്ന-
സത്യങ്ങള്‍മൂടിവയ്ക്കുന്നു
ജീവിതകാലം മറന്നോര്‍-ഇന്ന്
ഞാനെന്ന ഭാവം പകര്‍ന്നു.

പായല്‍പരന്നൂകിടക്കും-ചില
കായല്‍പ്പരപ്പുകള്‍പോലെ
മാനവചിന്താസരിത്തില്‍-പല
കന്മഷങ്ങള്‍നിറയുന്നു.

മനസ്സിലെക്കളപറിക്കാതെ-ചില-
രുലകിന്റെ കരള്‍പിളര്‍ക്കുന്നു.
ഉരുളുന്ന കാലചക്രത്തില്‍-നിന്നും
കാലുകളൂരിമാറ്റുന്നു.

വായ്‌മൂടിനില്‍ക്കാതെ കാലം-നമു-
ക്കെത്രയോ പാഠങ്ങളേകി
ചിന്തകുറഞ്ഞവരെന്നാല്‍-അതി-
ലന്ധവിശ്വാസം പരതി.

വേനലില്‍വേഴാമ്പലാകും-മര്‍ത്യര്‍
മഴയില്‍മതിമറന്നാടും
പ്രകൃതിയോതുന്ന വേദാന്തം-വെറും
പ്രാകൃതമെന്നു നിനയ്‌ക്കും.

ആശകള്‍പുഴപോലൊഴുകെ-മാരി-
വില്ലുപോല്‍ജീവിതം മായും
ഇനിയില്ലവസരമൊന്നും-എന്ന-
യറിവോടിവിടുന്നൊഴിയും.

ജീവിതപാഠഹൃദിസ്ഥര്‍-എത്ര
ധര്‍മ്മസന്ദേശം പകര്‍ന്നു
കണ്‍മുന്നില്‍കണ്ടകാര്യങ്ങള്‍
അതിനെല്ലാമുപരിയായ്‌ത്തീര്‍ന്നു.

നന്മവിതച്ചവരിന്നും-മര്‍ത്യ-
സ്‌മൃതികളില്‍മിന്നിനില്‍ക്കുന്നു
തിന്മയില്‍മുങ്ങിക്കുളിച്ചോ-രാകെ
ഭൂതകാലത്തില്‍പൊലിഞ്ഞു.

ജീവനിന്നസ്തമിച്ചെന്നാല്‍-പിന്നെ
അര്‍ത്ഥമുണ്ടാകിലെന്തര്‍ത്ഥം
നന്മതന്‍സിംഹാസനത്തില്‍-നമ്മ-
ളില്ലെങ്കില്‍ജീവിതം വ്യര്‍ത്ഥം.

Generated from archived content: poem2_dec13_12.html Author: anwersasha_umayanallor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here