അരുതായ്‌മകൾക്കുളളിൽ

ആളരുതൊരിക്കലും;

പുറംകാഴ്‌ച വിലക്കുന്ന

ചുറ്റുമതിലുകളുടെ

പുക പിടിച്ച ഗർവ്വിനുമപ്പുറം!

ഒഴുകരുതൊരിക്കലും;

നാളെയുടെ സ്വപ്‌നങ്ങളിൽ

വറുതി വിതച്ചു നിവർന്നുനിന്ന

അണക്കെട്ടുകൾക്കപ്പുറം!

പറക്കരുതൊരിക്കലും;

ആകാശങ്ങൾ കൊതിച്ച്‌…

മുഷിഞ്ഞ നിയമങ്ങളുടെ

മേൽക്കൂര മറികടന്ന്‌!

വളരരുതൊരിക്കലും;

ഇരുട്ടു മാറാല ചുറ്റിയ

ഇടുങ്ങിയ മനസ്സുകളുടെ

കാഴ്‌ചപ്പുറം കടന്ന്‌!

തളിർക്കരുതൊരിക്കലും;

കാവൽദൈവങ്ങൾ

വരൾച്ച വിതച്ചു കൊയ്യുന്ന

മരുപ്രദേശങ്ങളിൽ!

പൂക്കരുതൊരിക്കലും;

ഗന്ധങ്ങൾ തിരിച്ചറിയാത്ത

മരവിച്ച മൂക്കുകളുടെ

ശ്വാസവായുവിൻ കീഴിൽ!

പടരരുതൊരിക്കലും;

അറിവും കനിവുമായി

അയൽഗോത്രത്തിലെ

ആൺഞ്ഞരമ്പുകളിൽ!

കനിയരുതൊരിക്കലും;

ശത്രുപാളയത്തിൽ

വിശപ്പു ചവയ്‌ക്കുന്ന

കുഞ്ഞിന്റെ നിലവിളിയിൽ!

ചെറുക്കരുതൊരിക്കലും;

വിചാരണയ്‌ക്കു മുമ്പേ

വിധി കല്പിച്ചവരുടെ

പടപ്പുറപ്പാടുകളെ!

അറിയരുതൊരിക്കലും;

അണമുറിയ്‌ക്കാനായുന്ന

ആത്മരോഷത്തിന്റെ

പൊളളുന്ന ചീളുകളെ!

Generated from archived content: poem2_oct20.html Author: anupama_e

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here