“ഇതുശരത്‌കാലം, ഇലകൾ പൊഴിയുന്നു.
ഭൂമിയിൽ പ്രണയം മരിച്ചു കഴിഞ്ഞു.
വിഷാദഭരിതമായ മിഴിനീരുമായി
കാറ്റു തേങ്ങിക്കരയുന്നു.
പുതിയ ഒരു വസന്തത്തിനായി
ഇനി ഒരിക്കലും എന്റെ ഹൃദയം പ്രത്യാശിക്കില്ല.”
ഗ്ലൂമി സൺഡേ – റെസോ സെറസ്.
ചീറി വരുന്ന തീവണ്ടിക്കു മുന്നിലേക്ക് പെനാൽറ്റി കിക്ക് തടയാൻ ഡൈവ് ചെയ്യുന്ന ഗോളിയെപ്പോാലെ ചാടുമ്പോൾ റോബർട്ട് എങ്കെയുടെ മനസ്സിൽ ശൂന്യത തന്നെ ആയിരുന്നിരിക്കണം. ഒറ്റ വ്യത്യാസം മാത്രം. പുൽമൈതാനങ്ങളിലെ ശ്വാസമടക്കിപ്പിടിച്ച നിശ്ശബ്ദതക്ക് പകരം ചൂളം കുത്തി വരുന്ന തീവണ്ടിയുടെ ശബ്‌ദായമാനമായ അന്തരീക്ഷമായിരുന്നു ആ സമയം എല്‌വീസ് റെയിൽവേ ക്രോസിങ്ങിൽ.
ഹാന്നോവറിന്റെ ഗോൾവലക്കു മുന്നിൽ തോല്‌വി ഒഴിവാക്കാനായി വായുവിനെതുളച്ചു വരുന്ന പന്തുകൾ തടയാൻ ജർമ്മനിയിലെ മൈതാനങ്ങളിൽ എങ്കെ ഒരുപാടു തവണ ഡൈവ് ചെയ്‌തിട്ടുണ്ട്. ചിലപ്പോഴൊക്കെ നിഷ്‌ഫലമായ ശ്രമങ്ങൾ. ചിലപ്പോൾ ടീമിനെ രക്ഷിച്ച സേവുകൾ. പക്ഷെ ഈ നവംബർ 10നു എല്‌വീസ് റെയിൽവേ ക്രോസിങ്ങിൽ കുറുകെ ചാടുമ്പോൾ എങ്കെക്ക് ഉറപ്പുണ്ടായിരുന്നു. ഈ ഡൈവ് വിഫലമാവാത്ത ഒരു സേവ് തന്നെ ആയിരിക്കുമെന്ന.് കാരണം, ഈ ചാട്ടത്തിന് രക്ഷിക്കാനുള്ളത് 90 മിനിട്ട് നേരത്തെ യുദ്ധത്തിൽ നിന്നല്ല. അതിനുമപ്പുറം അവ്യക്തമായ ഇരുളിലേക്ക് പരന്നു കിടക്കുന്ന ജീവിതത്തിന്റെ അനിശ്ചിതത്വത്തിൽ നിന്നുതന്നെ ആയിരുന്നു.
32 വയസ്സ് മാത്രം നീണ്ട ജീവിതത്തിൽ ഇരുളിനെ എങ്കെ എന്നും ഭയപ്പെട്ടിരുന്നു. എപ്പോഴും തനിക്ക് മുന്നിൽ ഫണം വിടർത്തി ആടാൻ തോൽവിയുടെ ഇരുൾ കാത്തിരിക്കുന്നു എന്ന ഭയം എങ്കെയേ വർഷങ്ങൾക്കു മുൻപേ വിഷാദരോഗത്തിനടിമയാക്കി മാറ്റി. 2006-ൽ ഏക മകൾ രണ്ടു വയസ്സുകാരിയായ ലാറയുടെ മരണവും എങ്കെയെ നിർബന്ധിതനാക്കിയത് ആ സംഭവമാവണം. ആ പ്രണയത്തിൽ നിന്നു എങ്കെയെ പിന്തിരിക്കാൻ ആ ഇരുളിലെ രണ്ടു കുഞ്ഞു നക്ഷത്രങ്ങൾക്കും – ഭാര്യ തെരെസക്കും വളർത്തുപുത്രി ലൈലക്കും – കഴിഞ്ഞില്ല. ഒടുവിൽ ഇരുളിൽ നിന്നു ശൂന്യതയിലേക്കുള്ള എങ്കെയുടെ ഡൈവ് ഏകാന്തതയുടെ താഴ്‌വരയിലേക്ക് വലിച്ചെറിയാൻ മാത്രമായിരുന്നു അവരുടെ വിധി.
മരണം പലപ്പോഴും അങ്ങിനെ ആണ്. കുറച്ചു മനസുകളെയെങ്കിലും അനാഥമാക്കിയാണ് ഓരോ മനുഷ്യരും ഓർമ്മകൾ ആയി മറയുന്നത്. ( അനാഥമെന്നത് ഒരു പക്ഷെ ജീവിതത്തിന്റെ കുറച്ചു കൂടി മെച്ചപ്പെട്ട അവസ്‌ഥയുമാവാം) എങ്കെയുടെ ദുരന്തം ഓർക്കുമ്പോൾ മനസ്സിൽ തെളിയുന്ന മറ്റൊരു രൂപം വി.പി. സത്യന്റെതാണ്. മരണത്തിന്റെ രൂപവുമായി മുന്നിലേക്ക് പാഞ്ഞടുത്ത തീവണ്ടിയെ തടഞ്ഞു തിർത്താൻ ഒരു പാടു ശത്രുമുന്നേറ്റങ്ങളുടെ മുനയൊടിച്ച ഇന്ത്യൻ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച സ്‌റ്റോപ്പർ ബാക്കിനും കഴിഞ്ഞില്ല.
ഫ്രീകിക്കുകളും പെനാൽട്ടികളും ഫൗളുകളും കാർഡുകളും ഒന്നും ഇല്ലാത്ത ലോകത്തേക്ക് മാർച്ച് ചെയ്‌ത എങ്കെയിലൂടെ തുടങ്ങിയ അടുക്കളയുടെ ഇന്നത്തെ യാത്ര തുടരുന്നത് ആത്മഹത്യയുടെ ഇരുൾ ദ്വീപിലേക്കാണ്. സ്വാഭാവികമായ ചിന്തയിൽ നാം മനഃപൂർവ്വമോ അല്ലാതെയോ ഒഴിച്ചിടുന്ന ചില വഴിത്താരകളിലൂടെ.
ജീവിതമോ? അതോ മരണമോ?
ഏതാണെളുപ്പം…
(മരണത്തിന്റെ ബുദ്‌ധിമുട്ടുകളയും എളുപ്പത്തെയും പറ്റി പറഞ്ഞുതരാൻ ആ കയങ്ങളിൽ നിന്നും ഇനിയും ആരും തിരികെയെത്തിയിട്ടില്ല. എങ്കിലും ജീവിതത്തിന്റെ ബുദ്‌ധിമുട്ടുകളുടെ സമ്മർദ്ദത്തിൽ നിന്ന് രക്ഷപ്പെടാൻ തന്നെയാണ് പലരും സ്വയം മരണം തിരഞ്ഞെടുക്കുന്നത് എന്നത് കൊണ്ട് തന്നെ ജീവിതം മരണത്തെക്കാൾ എളുപ്പമല്ല എന്ന ചിന്തയിലാണ് അടുക്കള നിങ്ങളുമായി സംവദിക്കുന്നത്. പൂർണ്ണമായും ശരിയാണെന്ന അവകാശവാദത്തോടെയല്ല; ശരിയുമാകാം എന്ന വിശ്വാസത്തോടെ തന്നെ.)
മരണം തന്നെ
അത് തന്നെയാണ് പല ആത്മഹത്യകൾക്കുമുള്ള പ്രാഥമികമായ കാരണം. എങ്കിലും ജീവിതം മടുത്തവർ മാത്രമാണ് ആ മാർഗ്ഗം തിരഞ്ഞെടുക്കുന്നതെന്ന അഭിപ്രായം അടുക്കളക്കില്ല. ജീവിക്കണമെന്ന ആഗ്രഹം മറ്റാരേക്കാളും കൂടുതലായി അവരിലും ഉണ്ടായിരുന്നത്. പക്ഷെ അവർ ആ ആഗ്രഹത്തിന്റെ സ്വപ്‌നങ്ങളേക്കാൾ വളരെയേറെ ജീവിതമെന്ന അനിശ്ചിതത്വത്തെ ഭയപ്പെട്ടു. ആ ഭയം; അതാണ് അവർക്ക് ശൂന്യതയുടെ പാതയിലേക്ക് വഴി കാണിച്ചത്. ആഗ്രഹങ്ങളെ അവസ്‌ഥകൾ കീഴടക്കുന്ന സന്ദർഭങ്ങളിൽ മനസ്സിന്റെ സ്‌ഥര്യൈം നഷ്‌ടമായിപ്പോകുന്നതായിരിക്കണം ഇനിയൊരു നിമിഷത്തെ അഭിമുഖീകരിക്കാൻ ആവാത്ത വിധം അവരെ തളർത്തിയത്. മരണത്തെ ഭയപ്പെട്ടു നടക്കുന്നവർ അതിനെ പുൽകുന്നത് വിരോധാഭാസമായി തോന്നാമെങ്കിലും മരണത്തെക്കാൾ ജീവിതത്തെ ഭയക്കുന്നവരും ഇവിടെയുണ്ട് എന്ന് തന്നെയാണ് ഓരോ ആത്മഹത്യയും നമ്മോടു വിളിച്ചോതുന്നത്.
അതിനെക്കുറിച്ചോർക്കും മുൻപ് എന്താണ് ആത്മഹത്യ എന്നത് കൊണ്ട് നാം വിവക്ഷിക്കുന്നത് എന്ന വ്യക്തമായ ധാരണയിൽ എത്തേണ്ടതുണ്ട്. ലളിതമായി പറഞ്ഞാൽ അറിഞ്ഞുകൊണ്ടു മരണത്തിന്റെ പാതയിലേക്കുള്ള പാതയിലൂടെയുള്ള എല്ലാ യാത്രകളും ആത്മഹത്യ ശ്രമങ്ങൾ തന്നെയാണ്. ഇടയിൽ വച്ചു പലതും തടഞ്ഞു നിർത്തപ്പെടുന്നുണ്ടെങ്കിലും. മനഃശാസ്‌ത്രജ്ഞൻ അതിലേക്കു നയിക്കുന്ന മസ്‌തിഷ്‌കത്തിന്റെ രാസപ്രവർത്തനങ്ങളെ ഒരു പാടു വിശകലം ചെയ്‌തു നമുക്കു മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. ആത്മഹത്യയുടെ പ്രത്യക്ഷമായ കാരണങ്ങളെയും അവർ നമുക്കു മുന്നിൽ വരച്ചിട്ടിട്ടുണ്ട്. പ്രണയ നൈരാശ്യം, ജീവിത സമ്മർദ്ദം, വിഷാദരോഗം തുടങ്ങിയ മാനസിക പ്രശ്‌നങ്ങൾ, അപമാനം, ബിസിനെസ്സ്, തൊഴിൽ പരാജയങ്ങൾ, ഭീഷണി, ഏകാന്തത, അങ്ങനെ അങ്ങനെ…. പക്ഷെ അടുക്കള ഇന്നു അതിനെക്കുറിച്ചൊന്നും ഓർക്കുന്നില്ല.
ഇപ്പറഞ്ഞ വിഷയങ്ങൾ അപ്രസക്തമായത്‌കൊണ്ടല്ലട്ടോ. അത് അടുക്കള ഇനി പറയാൻ പോകുന്ന കാര്യങ്ങളെക്കാൾ പ്രസക്തം തന്നെയാണ്. എങ്കിലും ഈ പ്രസക്തമായ കാര്യങ്ങൾക്കിടയിലും വിസ്‌മരിക്കാൻ പാടില്ലാത്ത ചില അപൂർവ്വം സംഭവങ്ങൾ. അതിനെ നിങ്ങളിൽ പലർക്കും അപരിചിതമായ ഒരു ദൃഷ്‌ടിയിലൂടെ കാണാൻ ശ്രമിക്കുകയാണിവിടെ. ഒരു പക്ഷെ സംഭവങ്ങളളിൽ പലതും ആത്മഹത്യ എന്ന് അംഗീകരിക്കാൻ പോലും പലർക്കും കഴിഞ്ഞേക്കില്ല. കാഴ്‌ചയുടെ കോണുകളിൽ എല്ലാം ഒരുപോലെ ആവില്ലല്ലോ അടുക്കളയുടെ ഈ കാഴ്‌ചയിലേക്കും മിഴിതുറക്കുക. വിയോജനങ്ങൾ ഉണ്ടായേക്കാം. അറിയിക്കുക.
കൃത്യം 31 വർഷങ്ങൾക്കു മുൻപ് 1978 നവംബർ 18. തെക്കെ അമേരിക്കയിലെ ഗയാനയിലെ ജോനസ് ടൗൺ. ജിം ജോൺസിന്റെ നേതൃത്വത്തിൽ അവിടെ ഒരു പ്രത്യേക സമൂഹമായി ജീവിക്കുന്ന അമേരിക്കൻ ജനതയുടെ ഇടയിലേക്ക് അന്വേഷണത്തിനായി വന്ന അമേരിക്കൻ കോൺഗ്രസ് പ്രതിനിധി ലിയോ റൈൻ തിരികെ പോവുകയാണ്. ഭരണകൂടത്തിനെ എതിർത്തുകൊണ്ടു നില്‌ക്കുന്ന, അല്ലെങ്കിൽ ഭരണകൂടത്തിന്റെ നിയമങ്ങൾക്കു വിധേയരായവാതെ നില്‌ക്കുന്ന ആ സമൂഹം അമേരിക്കക്കാർക്ക് ഒരു തല വേദനയായി മാറിക്കഴിഞ്ഞിരുന്നു അക്കാലത്ത്, പ്രത്യേകിച്ചും തങ്ങളുടെ പ്രഖ്യാപിത ശത്രുക്കളായ സോവിയറ്റ് യൂണിയനോടുള്ള താത്‌പര്യം ജോൺസ് പരസ്യമായി പ്രകടിപ്പിച്ചു കൊണ്ടിരുന്ന സാഹചര്യത്തിൽ അവരെ തിരികെ അമേരിക്കയിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യമായിരുന്നു റൈനിന്റെ സന്ദർശനത്തിലൂടെ അമേരിക്കൻ കോൺഗ്രസ് അന്ന് ലക്ഷ്യം വച്ചത്. റൈൻ വളരെ സമാധാനപരമായ ചർച്ചകൾക്ക് ശേഷം പ്രതീക്ഷകളുമായാണ് തിരികെ വിമാനത്തിലേക്കു കയറിയത.് എന്നാൽ തങ്ങളുടെ അനുയായികളിൽ മാനസിക പരിവർത്തനം ഉണ്ടാവുന്നു എന്ന് തിരിച്ചറിഞ്ഞ ജോൺസ് അപ്രതീക്ഷിതമായി ലിയോ റൈൻ കയറിയ വിമാനം ജോനസ് ടൗണിലെ കൈതുമ തുറമുഖത്തെ എയർസ്‌ട്രിപ്പിൽ വച്ചു വെടിവച്ചിട്ടു. റൈനും കൂടയ്ണ്ടായിരുന്ന മാധ്യമ പ്രവർത്തകർ അടക്കമുള്ള സഹപ്രവർത്തകർ സംഭവസ്‌ഥലത്ത് തന്നെ കൊല്ലപ്പെട്ടു. അമേരിക്കൻ ചരിത്രത്തിൽ ഒരു കോൺഗ്രസ് പ്രതിനിധി കൊല്ലപ്പെടുന്ന ഏക സംഭവം. പക്ഷെ അതിനെക്കാൾ വലുത് സംഭവിക്കാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ.
ഉച്ചയക്ക് ജോനസ് ടൗണിൽ അവിടെയുള്ള എല്ലാവരും ഒത്തുകൂടി. അവിടെ വച്ചു തങ്ങളുടെ നേതാവിന്റെ വാക്കുകൾ കേട്ട് പലരും ഞെട്ടിയിട്ടുണ്ടാവണം. “നമ്മൾ എല്ലാവരും ഇപ്പോൾ ജീവനൊടുക്കാൻ പോകുന്നു. ഇതൊരു ആത്മഹത്യയല്ല. വിപ്ലവമാണ്. ലോകത്തിലെ എല്ലാ മനുഷ്യത്വമില്ലായ്‌മക്കും എതിരെ നമ്മൾ മരണത്തിലൂടെ വിപ്ലവം ചെയ്യാൻ പോകുന്നു. ”ജോൺസ് പതിവുപോലെ തന്റേതായ കാരണങ്ങൾ പലതും നിരത്തി അവരെ വിശ്വസിപ്പിച്ചു. ചിലർ എതിർത്തെങ്കിലും അവസാന തീരുമാനം ജോൺസിന്റെ വാക്കുകൾ തന്നെയായിരുന്നു. മരണത്തിലൂടെയുള്ള വിപ്ലവം. കൊച്ചു കുഞ്ഞുങ്ങൾ അടക്കം 909 അമേരിക്കൻ പൗരന്മാരാണ് മുന്തിരിച്ചാറിൽ ലയിപ്പിച്ച വിഷം നുകർന്നത്. 2001-ലെ ഭീകരാക്രമണത്തിനു മുൻപ് പ്രകൃതി ക്ഷോഭങ്ങളിലൂടെ അല്ലാതെ അമേരിക്കൻ ജനതക്കുണ്ടായ ഏറ്റവും വലിയ നഷ്‌ടം. തങ്ങളുടെ പിഞ്ചു കുഞ്ഞുങ്ങൾ വിഷപാനീയം നൽകുമ്പോൾ ആ അമ്മമാരുടെ കൈകൾ ഒരിക്കലും പതറിയില്ല. ഒടുവിൽ സ്വയം അത് നുകരുമ്പോഴും അവർക്ക് അറിയുമായിരുന്നില്ല തങ്ങൾ എന്താണ് ചെയ്യുന്നതെന്ന്. കാരണം അവരുടെ മനസ്സിൽ കാതുകളിൽ അപ്പോഴും ഒരു ശബ്‌ദം മാത്രമെ ഉണ്ടായിരുന്നുള്ളൂ. തങ്ങൾ വിപ്ലവം ചെയ്യുകയാണ്!!!
തങ്ങളുടെ സ്വത്തെല്ലാം സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്‌റ്റ് പാർട്ടിക്ക് എഴുതി വച്ചാണ് പലരും അന്ന് ജീവനൊടുക്കിയത്. പക്ഷെ ആ ആത്മബലികൊണ്ടു അവരോ, ആ ദാനം കൊണ്ടു കമ്മ്യൂണിസ്‌റ്റു പാർട്ടിയോ രക്ഷപ്പെട്ടില്ല എന്നത് പിൽക്കാല ചരിത്രം. അത് നമുക്കു മറക്കാം. പക്ഷെ ഒന്നു ചിന്തിക്കുക. ആ കൂട്ട ആത്മഹത്യ കേവലം വ്യക്തിപരമായ കാരണങ്ങൾ കൊണ്ടായിരുന്നുവോ അല്ല ഒരിക്കലും അല്ല !!!
യഥാർത്ഥത്തിൽ അവർ ഓരോരുത്തരുടേയും മരണം വളരെ കാലങ്ങൾക്ക് മുൻപു തന്നെ കഴിഞ്ഞിരുന്നു. സ്വന്തം ചിന്താശേഷിയും തീരുമാനങ്ങളും മറ്റൊരാൾക്ക് മുന്നിൽ അടിമപ്പെടുത്തുന്ന നിമിഷം ഓരോ മനുഷ്യന്റെയും അന്ത്യം തന്നെയാണ്. പിന്നെ ബാക്കി അവശേഷിക്കുന്നത് ആരുടെയൊക്കെയോ ആജ്ഞകൾക്കനുസരിച്ച് പ്രതികരിക്കുന്ന ഒരു ജഡം മാത്രം. ഒരർത്ഥത്തിൽ ഇത്തരം സംഭവങ്ങളുടെ അടിസ്‌ഥാന കാരണം ഈ ലോകത്ത് ജീവിക്കുന്നു എന്ന് സങ്കല്‌പിക്കപ്പെടുന്ന മനുഷ്യരൂപങ്ങളിൽ പലതും ഇത്തരം ജഡങ്ങൾ ആണെന്നതാണ്. ആ ഒരു യഥാർത്ഥ്യം മനസ്സിലാക്കിയാൽ ജോനസ് ടൗൺ ദുരന്തം ഒട്ടും തന്നെ നമ്മളെ അത്ഭുതപ്പെടുത്തില്ല. ഇനിയും എവിടെയും ആവർത്തിക്കപ്പെടാവുന്ന ഒരു അവസ്‌ഥ മാത്രം. പ്രത്യേകിച്ചും മനുഷ്യരിൽ നല്ലൊരു പങ്കും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞ കലുഷിതമാക്കപ്പെട്ട ദുർബലമാക്കപ്പെട്ട മനസ്സുകളാൽ അസ്വസ്‌ഥമാക്കപ്പെട്ട ഈ കാലത്ത്.
ഈ വർഷം വരെ ശ്രിലങ്കൻ സിംഹള ജനതയുടെ പേടിസ്വപ്‌നമായിരുന്ന തമിഴ് പുലികളും ഒരർത്ഥത്തിൽ ആത്മഹത്യക്കായി തുനിഞ്ഞിറങ്ങിയവർ ആയിരുന്നു. കഴുത്തിന് അണിഞ്ഞ സയനൈഡ് കാ്യപ്സ്യൂളുമായി ചിതറിത്തെറിക്കാൻ പാകത്തിൽ ശരീരത്തിൽ അണിഞ്ഞ ബോംബുകളുമായി അവരുടെ ഓരോ യാത്രയും മരണം തേടി തന്നെ ആയിരുന്നു. അമേരിക്കയിലെ ട്രേഡ് സെന്ററിന്റെ നിലകളിലേക്ക് വിമാനം പറത്തിയവർക്കും അറിയാമായിരുന്നു തങ്ങൾ മരണത്തിലേക്കുള്ള യാത്രയിൽ ആണെന്ന്. അതെ അറിഞ്ഞുകൊണ്ടു മരണത്തിന്റെ പാതയിലൂടെയുള്ള യാത്ര. ബിൻലാദന്റെ അനുയായികളും മറ്റു ഭീകരവാദികളും എല്ലാം നടന്നടുക്കുന്നത് മരണത്തിലേക്ക് തന്നെയാണ്. അവരുടെ ആരുടേയും പ്രശ്‌നങ്ങൾ ഒരിക്കലും വ്യക്തിപരം ആയിരുന്നില്ല. അതിശക്തമായ മസ്‌തിഷ്‌ക പ്രക്ഷാളനം നടത്തപ്പെട്ടു മരവിച്ച മനസ്സുമായി ചലിക്കുന്ന ജഡങ്ങൾ മാത്രമല്ലേ അവരെല്ലാം തന്നെ. ജോനസ് ടൗണിന്റെ ഇതര പതിപ്പുകൾ മാത്രമാണ് ഇവയെല്ലാം തന്നെ എന്ന് മനസ്സിലാക്കാൻ ഏറെയൊന്നും ചിന്തിക്കേണ്ടതില്ല.
ഈ വർഷം സെപ്‌തംബറിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്‌ഢിയുടെ ആകസ്‌മിക മരണം സ്വന്തം ജീവൻ ത്യജിച്ചുകൊണ്ടു ആഘോഷമാക്കിയ ആരാധകരുടെ സാഹസങ്ങൾ നമ്മൾ കേട്ടിട്ട് അധികം നാളായില്ല. ഇന്ദിര ഗാന്ധിയെപ്പോലെയുള്ള വൻമരങ്ങളുടെ കടപുഴകലിൽ ജീവൻ ഹോമിച്ചവരെയും നമ്മളാരും മറന്നിട്ടുണ്ടാവില്ല. തമിഴ് നാട്ടിൽ മുൻമുഖ്യമന്ത്രി എം.ജി.ആർ. അന്തരിച്ചപ്പോഴും ഇത്തരം അപക്വതകൾ ഇവിടെ നടമാടിയിരുന്നു. സ്വന്തം ജീവിതത്തിന്റെ നിലനില്‌പ്പ് അടിസ്‌ഥാനം എല്ലാം മറ്റൊരാളുടെ ശ്വാസത്തിൽ ആണെന്ന് ചിന്തിക്കുന്നവർ ഇപ്പോഴും നമ്മുടെ നാട്ടിൽ ഉണ്ടെന്ന യാഥാർത്ഥ്യം എത്ര ഭീകരമാണ്. ഇവരെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ എന്ത് ബോധവല്‌ക്കരണത്തിനാണ് കഴിയുക? ആത്മഹത്യയുടെ കാരണം കൃത്യമായി പറയാൻ കഴിഞ്ഞേക്കാം എങ്കിലും അതിനൊരു പ്രതിവിധിയോ അതിനെക്കുറിച്ചുള്ള പഠനമോ ഒന്നും എവിടെയും കണ്ടില്ല. വിവരമില്ലാത്തവരല്ലേ. അവർ ജീവിച്ചാലെന്ത് മരിച്ചാലെന്ത് എന്നായിരിക്കും അല്ലെ. അതോ അന്തരിച്ച നേതാവിന്റെ മഹിമ വാഴ്‌ത്താൻ നമുക്കു അങ്ങിനെ കുറിച്ചു ഹോമിക്കപ്പെട്ട ജന്മങ്ങളുടെ കണക്കുകളും വേണമെന്ന ചിന്തയോ? രാഷ്‌ട്രീയ ജാഥകളിൽ തീകൊളുത്തി മരിച്ച സംഭവങ്ങളും നമ്മൾ കേട്ടിട്ടുണ്ട്. ആന്ധ്രപ്രദേശ് സംസ്‌ഥാനത്തിനായി നിരാഹാരം കിടന്നു മരിച്ച പോട്ടി ശ്രീരാമലുവിനെ വീരപുരുഷൻ ആയിട്ടാണ് ചരിത്ര പാഠങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. പക്ഷെ പ്രവൃത്തിയിൽ ആ ഗാന്ധിശിഷ്യന്റെ അന്ത്യവും ആത്മഹത്യ തന്നെ ആയിരുന്നു. വിനോഭ ഭാവയെപ്പോലുള്ള ചിലർ വാർദ്ധക്യത്തിന്റെ ഒരു ഘട്ടത്തിൽ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയും നിരാഹാരത്തിലൂടെ മരണത്തിന്റെ പാതയിലേക്ക് നടന്നകലുകയും ചെയ്‌തവരാണ്. ലക്ഷ്യങ്ങളും രീതികളും വ്യത്യസ്‌തമെങ്കിലും ഫലം എല്ലാം ഒന്നു തന്നെയായിരുന്നു. ഒരു ജിവന്റെ അസ്‌തമനം.
ഒടുവിലായി പറയാനുള്ളത് നമ്മൾ ധീരദേശാഭിമാനികളെന്നും രാജ്യത്തിന്റെ രക്ഷകരെന്നും വാഴ്‌ത്തുന്ന പട്ടാളക്കാരെയും കമാന്റോകളെയും കരിംപൂച്ചകളെയും ഒക്കെക്കുറിച്ചാണ്. ആദ്യം പറഞ്ഞ വാചകം ഒന്നുകൂടി എടുത്തെഴുതട്ടെ. അറിഞ്ഞുകൊണ്ടു മരണത്തിലേക്കുള്ള മരണത്തിന്റെ പാതയിലേക്കുള്ള യാത്രകളെല്ലാം തന്നെ ആത്മഹത്യശ്രമങ്ങൾ ആണ്.“ ഓരോ പട്ടാളക്കാരെയും നമ്മൾ പ്രോത്സാഹിപ്പിക്കുന്നതും ആ മരണത്തിന്റെ വായിലേക്ക് നടന്നടുക്കാനാണ്. മരണത്തിന്റെ കയങ്ങളിലേക്ക് ഊളിയിട്ടു ജീവിതത്തെ കൊത്തിപ്പറക്കാൻ ശ്രമിക്കുന്നവർ. അവരും മറ്റുള്ളവരും തമ്മിൽ ഒരു വ്യത്യാസമുണ്ട്. മറ്റുള്ളവർ മരണം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇവർ അല്‌പം പോലും അതിനാഗ്രഹിക്കുന്നില്ല. പഴയകാല വടക്കൻ പാട്ടുകഥകളിൽ കേട്ടിട്ടുള്ള സംഭാഷണങ്ങൾ ഉണ്ട്. ജയിച്ചാൽ അംഗീകാരം. മരിച്ചാൽ അമരത്വം. ആശീർവദിച്ചു വിടുന്നത് മരണത്തിലേക്കാണ്. ആ മരണങ്ങളെ നമ്മൾ രക്തസാക്ഷിത്വമെന്നു പറയുന്നു. ആ പറച്ചിലിലൂടെ യഥാർത്ഥത്തിൽ വെളിവാകുന്ന് മനുഷ്യന്റെ സ്വാർത്ഥത തന്നെയാണ്. തങ്ങൾക്കു ലാഭമുള്ളതിനെ പ്രോത്സാഹിപ്പിക്കുക. അത് മറ്റുള്ളവർക്ക് എത്ര ദേഷകരമായാലും. അതല്ലേ ജയ് ജവാൻ എന്ന മുദ്രാവാക്യവും വിളിച്ചോതുന്നതും. ജവാന്മാർ വിജയിക്കേണ്ടത് ആരുടെ ആവശ്യമാണ്. നമ്മുടെ തന്നെ. യഥാർ്ഥത്തിൽ നമ്മൾ ജവാന്മാരുടെ രക്ഷയല്ല കാംക്ഷിക്കുന്നത്. അവരുടെ അപായങ്ങളിലൂടെ ആണെങ്കിലും സ്വരക്ഷ തന്നെയാണ്.
മേൽപറഞ്ഞ സംഭവങ്ങളിൽ എല്ലാം തന്നെ സമൂഹം ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നു എന്ന വൈരുധ്യം നമുക്കു കാണാനാകും. നമ്മുടെ തന്നെ മനസ്സിന്റെ ഇരട്ടത്താപ്പാണ് അതിലൂടെ വ്യക്തമാവുന്നത്. നമ്മുടെ ആവശ്യമായ ആത്മഹത്യകൾ വീരചരമങ്ങൾ. അവർക്കു ബഹുമതികൾ. അല്ലാത്തവർക്ക് തെമ്മാടിക്കുഴിയും പഴിയും. ഒന്നുകൂടി നോക്കിയാൽ ഒരു ആത്മഹത്യക്കും കാരണക്കാർ മരിച്ചവരല്ല. മറിച്ച് ജീവിച്ചിരിക്കുന്നവർ തന്നെ ആണെന്ന് കാണാം. അവിടെയാണ് നമ്മൾ ആത്മഹത്യ പ്രതിരോധത്തിന്റെ പാഠങ്ങൾ തിരുത്തേണ്ടത്. കേവലം ഒരു വ്യക്തിയെ അല്ല, മൊത്തം സമൂഹത്തെ തന്നെ മാറ്റി ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് തന്നെ കേവലം ഒരു വ്യക്തിയെ മാനസിക കൗൺസിലിംഗ് നടത്തി മരണത്തിൽ നിന്നും രക്ഷിക്കാം എന്നത് ചിലപ്പോഴൊക്കെ ശരിയായി വന്നേക്കാം. പക്ഷെ അതൊരിക്കലും ഒരു ശാശ്വത പരിഹാരമാകുന്നില്ല. കാരണം ആ സാഹചര്യങ്ങൾ സമൂഹത്തിൽ അപ്പോഴും നിലനിലക്കുന്നുണ്ടാകും. അടുത്ത ഒരു ഇരയെയും കാത്ത്.
അതെ നമ്മൾ കരുതുന്നതുപോലെ ആത്മഹത്യ എന്നത് കേവലം ജീവനോടുക്കുക എന്നതിനപ്പുറം മറ്റെന്തൊക്കെയോ കൂടി ആണ്. പക്ഷെ ഇപ്പോഴും നമ്മൾ അതിനെ ആ ഇടുങ്ങിയ ചിന്തകളിൽ തളച്ചിടാൻ തന്നെയാണ് ശ്രമിക്കുന്നത്. ഒരിക്കലും ആത്മഹത്യയുടെ കാരണം ജീവിത പ്രതിസന്ധി എന്ന ഒറ്റവാക്കിൽ ഒതുക്കാനാവില്ല എന്ന് തന്നെയാണ് അതിനെ ആഴത്തിൽ അപഗ്രഥിക്കുമ്പോൾ കാണാൻ കഴിയുന്നത്. ആത്മഹത്യ പ്രതിരോധം എന്ന് പറയുമ്പോൾ നമ്മൾ മറക്കുന്നതും അതാണ്. യഥാർത്ഥത്തിൽ മരണം മനസ്സിൽ തിരഞ്ഞെടുക്കുന്ന നിമിഷം തന്നെ മുനഷ്യൻ മരിച്ചു കഴിഞ്ഞു. പിന്നെ ബാക്കിയുള്ള ഈ ശരീരമെന്ന ജഡം സംസ്‌കരിക്കാനുള്ള ഒരു ശ്രമം മാത്രമാണ് നമ്മൾ ഇന്നു ആത്മഹത്യ എന്ന് പറയുന്നത്. അതെ, ഇന്നു നമ്മൾ കണ്ടു മുട്ടുന്ന പലരും യഥാർത്ഥത്തിൽ മരിച്ചു കഴിഞ്ഞവരാകാം. അത് കൊണ്ടു തന്നെ നമ്മൾ പ്രതിരോധം തുടങ്ങേണ്ടത് മനസ്സിലേക്ക് ആ തിരുമാനം നിർബന്ധിതമാക്കുന്ന അവസ്‌ഥയിൽ നിന്നുമാണ്. അതെ നമ്മുടെയൊക്കെ മനസ്സിൽ നിന്നു തന്നെ.
Generated from archived content: adukala10.html Author: anitha.harish_k