(പ്രിയപ്പെട്ടവരില്ലാത്തതിനാൽ ഈ കത്ത് ആരെയും സംബോധന ചെയ്തുള്ളതല്ല,
ആർക്കും സ്വീകരിക്കാം.)
തനിയെ ആവുകയെന്നത് ജീവിതത്തിലെ എറ്റവും വലിയ ആഘോഷമാണ്.
എന്നാൽ ആരും കൂട്ടിനില്ലതെ വന്നപ്പോൾ ആത്മഹത്യയെപ്പറ്റി
ചിന്തിക്കുകയും അതിന് ഫലപ്രദമായ ഒരു മാർഗ്ഗം തേടുകയുമായിരുന്നു ഞാൻ.
മരിക്കുവാൻ തിരുമാനിച്ചു കഴിഞ്ഞപ്പോൾ എങ്ങനെ അത്
നടപ്പാക്കണമെന്നാലോചിച്ച് ഉറങ്ങിയും ഉണർന്നുമിരിക്കുവാൻ
തുടങ്ങിയിട്ട് ഇന്ന് മൂന്നാമത്തെ ദിവസമാണ്. ആരോടെങ്കിലും ചോദിക്കാം
എന്നു വച്ചാൽ ആരുണ്ടായിട്ടാണ്? എല്ലാവരും തിരക്കിലും അവരവരുടെ
കാര്യങ്ങളിൽ വ്യാപൃതരുമാണ്.ഇവരൊന്നും എന്താണാവോ ആരുമില്ലല്ലോ ഒരു
കൂട്ടിന് എന്നു ചിന്തിക്കാത്തത്? ഇന്റർ നെറ്റിൽ തെരയാമെന്നു
വച്ചാൽ ഈ വിഷയത്തിൽ മാത്രം ഒരു വെബ് സൈറ്റ് ഇല്ലത്രെ! പിന്നെ
മഹാന്മാരുടെ ആത്മഹത്യകൾ ഉണ്ട്, അവ പരിഗണിയ്‌ക്കുവാനും മാത്രം
മഹത്വമൊന്നും എനിയ്‌ക്കില്ലല്ലോ.
ഏറ്റവും അവസാനത്തെ കൂട്ട് എന്റെ ഭാര്യ ആയിരുന്നു. ഇന്നവളും മറ്റ്
എന്തിലൊക്കെയോ സദാ വ്യാപൃതയാണ്. സാധാരണ ലഭിക്കാറുള്ള പുലർകാലത്തെ
കട്ടൻ കാപ്പി പോലും ഇപ്പോൾ തനിയെ ഉണ്ടാക്കണം. അതിനർത്ഥം ഈ കൂട്ടും
നഷ്ടപ്പെട്ടിരിക്കുന്നു എന്നു തന്നെ.
ഒരു പാട് കൂട്ടുകാരുണ്ടായിരുന്നു. ഒരു സാമൂഹിക ബോധമുള്ള സജീവ വ്യക്തി
എന്ന നിലയിൽ പരമാവധി ബന്ധങ്ങളും സൗഹൃദങ്ങളും ഉണ്ടാക്കിക്കൊണ്ടിരുന്നു.
എല്ലാവരെയും ഉൾക്കൊള്ളുവാനും അവരിൽ പലർക്കും ഒരു നേരമെങ്കിലും
ആഹാരം വിളമ്പിക്കൊടുക്കുവാൻ അമ്മ ഉണ്ടായിരുന്നപ്പോൾ….
അമ്മ…
ആദ്യമായി വേർപിരിഞ്ഞ കൂട്ട്….
അമ്മയുള്ളപ്പോഴാണ് നമുക്ക് ജീവിതത്തിലെ സുപ്രധാനമായ കൂട്ട്
ഉണ്ടാവുന്നത്. നമ്മൾ അറിയാതെ ആ സ്നേഹസ്വാധീനം നമ്മുടെ ഒപ്പമുണ്ടാവും.
എല്ലാ കൂട്ടുകെട്ടുകൾക്കും മുകളിൽ സ്നേഹത്തിന്റെ ഒരു ചന്ദന ഗന്ധം
അമ്മ തൂവിക്കൊണ്ടിരിക്കും. വിളക്കു കൊളുത്തി, നാമം ജപിച്ച്,
ക്ഷേത്രത്തിൽ പോയി, ഭക്ഷണം വിളമ്പി, അലക്കിയ, നല്ല വസ്ര്തങ്ങൾ
തിരഞ്ഞ് തന്ന്,തല്ലി, വഴക്കു പറഞ്ഞ്, പഠിക്കുവാനും വായിക്കുവാനും ഉള്ള
പുസ്തകങ്ങൾ മുന്നിൽ വച്ച് അമ്മ ഏറ്റവും വലിയ കൂട്ട്
ആയിക്കൊണ്ടേയിരിക്കും.ആർക്കും കാണുവാൻ കഴിയാതിരുന്ന അവരുടെ
സാന്നിദ്ധ്യം എന്നിൽ ആദ്യം തിരിച്ചറിഞ്ഞത് ഇന്നെന്റെ
ഭാര്യയായിക്കഴിഞ്ഞ കാമുകി ആയിരുന്നു എന്നും ഞാൻ ഓർക്കുന്നു.
ഏട്ടനെന്താ എപ്പോഴും അമ്മയുടെ ചൊൽപ്പടിയ്‌ക്കാണോ,,,? ആണുങ്ങൾ
ഇങ്ങനെയൊന്നും അല്ലല്ലോ..??ഇതായിരുന്നു അവളുടെ കണ്ടെത്തലും
നിർദ്ദേശവും!
ഞാൻ കുടിച്ച മുലപ്പാലിന്റെ രുചി ആദ്യമായി സുഖമുള്ളതാവാതെ വന്നത്
അപ്പോഴാണ്. ആണുങ്ങൾ അമ്മമാരെ സ്നേഹിക്കാറില്ല്ലന്നോ? ഒരു
അമ്മയായിത്തീരേണ്ടവൾ ഇങ്ങനെ പറയുമ്പോൾ എങ്ങനെ നിഷേധിക്കും..?
വികാരങ്ങൾക്ക് വിചാരങ്ങളെക്കാൾ സ്വാധീനമുണ്ടായിരുന്ന കാലമായതിനാൽ
അതേപ്പറ്റി അധികം ചിന്തിക്കുവാനൊന്നും പോയില്ല.
അന്ന് തന്നെ അമ്മയോട് ഇക്കാര്യം അൽപം പരിഷ്‌കരിച്ച് (എല്ലാവരോടും
പോളിഷ്‌ഡ് ആയി സംസാരിക്കണമെന്ന് എന്റെ കാമുകി എപ്പോഴും പറയുമായിരുന്നു)
ചോദിച്ചു. അമ്മയെന്തിനാ എപ്പോഴും ടെൻഷൻ അടിയ്‌ക്കുന്നത്?
എവിടെപ്പോയാലും എപ്പഴാ വരുന്നെ, എവിടാ എന്നൊക്കെ ഫോൺ ചെയ്തു
കൊണ്ടേയിരിക്കും, എന്തിനാ..?
മറുപടി മൗനമായപ്പോൾ, അമ്മയ്‌ക്കുള്ള ഒരേയൊരു കൂട്ട്
ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് അന്നെനിക്കു മനസ്സിലായില്ല.
ആത്മഹത്യയെപ്പറ്റി അമ്മ സംസാരിച്ചപ്പോൾ എന്റെ ചിരി അമ്മയെ കൂടുതൽ
വേദനിപ്പിച്ചിരിക്കാം. ഏതായാലും അമ്മയോടുള്ള കൂട്ടിന് അവസാനമായത് ഞാൻ
ഇഷ്ടപ്പെട്ട പെൺകുട്ടിയെ വീട്ടിൽ കൂട്ടിക്കൊണ്ടു വന്നപ്പോഴാണ്.അതൊരു
വിവാഹമായിരുന്നു എന്ന് അമ്മയ്‌ക്ക് മനസ്സിലായിട്ടേയില്ല.
എന്റെ വിവാഹം ആരുമായി വേണമെങ്കിലും നടത്തിത്തരുവാൻ അമ്മ
തയ്യാറായിരുന്നു.വിവാഹമെന്നൊക്കെയുള്ള ആചാരങ്ങൾ മനുഷ്യന് സംഭവിച്ചു
പോയ അബദ്ധങ്ങളാണ് എന്ന് ഞാൻ പറഞ്ഞു. അനാചാരങ്ങൾ നമ്മൾ
ഉപേക്ഷിക്കണം. ഒരുമിച്ച് താമസിക്കുകയും ദാമ്പത്യം
പുലർത്തുകയെന്നതുമൊക്കെ ഏതൊരു ജീവിയും ചെയ്യുന്ന ചില കർത്തവ്യങ്ങൾ
മാത്രം. അതിന് ഈശ്വരൻ എന്നൊരു ഇടനിലക്കാരനെ എന്തിനു വയ്‌ക്കണം?
അമ്മയ്‌ക്ക് ഒന്നും മനസ്സിലായില്ലെന്ന് എനിക്കു മനസ്സിലായില്ല. എല്ലാം
മനസ്സിലായെന്നുള്ള ഭാവമായിരുന്നുവല്ലോ ആ മുഖത്ത്.!
ഭാര്യ എന്ന കൂട്ട് സ്വാതന്ത്ര്യങ്ങൾക്ക് മേൽ നുകം വച്ച് കെട്ടി,
ഉഴവുകാളയെപ്പോലെ എന്റെ ജീവിതത്തെ നയിക്കുന്നതും, വൈകുന്നേരം അഞ്ചരമണിയോടെ
നൽകി വിട്ട ലിസ്റ്റനുസരിച്ചുള്ള വീട്ടു സാധനങ്ങൾ വാങ്ങി
വീട്ടിലേക്കുൾവലിയുന്ന എന്നിൽ നിന്ന് കൂട്ടുകാർ ഓരോന്നായി കൊഴിഞ്ഞു
തുടങ്ങിയതും ഞാൻ ശ്രദ്ധിച്ചില്ല. ദിവസേന ജോലിത്തിരക്കിലായതു കൊണ്ട്
അമ്മയുടെ മുറിയിലെ കിടക്കവിരി മാറ്റാറായതും ഞാൻ അറിഞ്ഞില്ല. അത് ഭാര്യ
നോക്കിക്കോളും എന്നായിരുന്നു എന്റെ വിചാരം. അവർ തമ്മിലുള്ള കൂട്ട്
അത്തരമൊരു തലത്തിലേക്ക് എത്തിയിട്ടുണ്ടാവുമെന്ന് ഞാൻ വിശ്വസിച്ചു.
ഹരിയാണ് എന്നെ കാണുവാൻ വീട്ടിൽ വന്ന അവസാനത്തെ കൂട്ടുകാരൻ.
മൂന്നാം ക്ലാസു മുതൽ ഞങ്ങൾ കൂട്ടുകാരാണ്. നിനക്ക് എന്തു പറ്റി?
ആകെ മാറിപ്പോയിരിക്കുന്നുവല്ലോ..?ഇപ്പോൾ എന്താ രാഷ്ര്ടീയമൊക്കെ
നിർത്തിയത്?പഴയതു പോലെ ഷട്ടിൽ കളിയ്‌ക്കുവാനും
വരുന്നില്ല?വല്ലപ്പോഴും ഒരു ബിയർ വാങ്ങിത്തരാറുള്ളതല്ലേ, നീ? നിനക്ക്
ഇതെന്താ പറ്റിയത്?
ഈ ചോദ്യങ്ങൾ ഒരു കൂട്ടുകെട്ടിന്റെ അവസാന വാക്കുകളായി നിങ്ങൾക്ക്
തോന്നിയോ?ഇല്ലെങ്കിൽ എനിക്കതു തോന്നി. അതു ശരിയായിരുന്നു. വിവാഹം
ക്ഷണിയ്‌ക്കുവാൻ വന്നതായിരുന്നു അവൻ. ഇപ്പോൾ അവനും
ഇല്ലാതായിരിക്കുന്നു. അവന്റെ വിവാഹത്തിനു പങ്കെടുക്കുവാൻ
പറ്റാതിരുന്നത് എന്നെ വേദനിപ്പിച്ചോ? ഓ ഇല്ല, അവൻ ചോദിച്ചാൽ
പറയുവാൻ കാരണം ഉണ്ടായിരുന്നു, പക്ഷേ അവൻ ചോദിച്ചില്ല. എന്റെ
ഭാര്യയുടെ മുത്തശ്ശന്റെ അടിയന്തിരം അന്നായിരുന്നുവല്ലോ.
അഞ്ചര മണിയ്‌ക്ക് വീട്ടിൽ എത്തണമെന്നത് ഭാര്യയുടെ
നിർദ്ദേശമായിരുന്നു. കുടുംബം നിലനിർത്തണമെങ്കിൽ ഇങ്ങനെയുള്ള ചില
നിലപാടുകളെ നിരുപാധികം പിന്തുണയ്‌ക്കണമെന്ന് ഞാൻ നേരത്തെ
മനസ്സിലാക്കിയിരുന്നു. ഗാർഹിക പീഡന നിയമം വന്നതാണ് ഈ വിശ്വാസത്തെ
ഉറപ്പിച്ചത്. ആണുങ്ങൾ വിവാഹം വേണ്ടെന്നു വയ്‌കുക എന്നതാണ് ഈ
നിയമത്തിന്റെ ലക്ഷ്യമെന്ന് ആരോ പറയുന്നത് കേട്ടിട്ടുണ്ട്.
അമ്മയ്‌ക്കും ഞാൻ നേരത്തെ വീട്ടിൽ എത്തണമെന്നതായിരുന്നുവല്ലോ ആഗ്രഹം.
അന്നൊന്നും അതു പോലെ ചെയ്യുവാൻ എനിക്ക് സാധിച്ചിരുന്നില്ല. അത്താഴം
മൂടിവച്ച് ഉറങ്ങുവാൻ കിടക്കുന്ന അമ്മയെ എത്രയോ തവണ ഞാൻ വിളിച്ച്
എഴുന്നേൽപ്പിച്ചിരിക്കുന്നു.
നേരത്തെ കാലത്തെ വന്ന് വല്ലോം കഴിച്ച് കിടക്കാനുള്ളതിന് വന്നിരിക്കുവാ
അവൻ, നായ നടന്നാൽ കാര്യോമില്ല, നായ്‌ക്കൊട്ടിരിക്കാൻ നേരോമില്ല!
എന്നൊക്കെ മാത്രം പറയാറുള്ള അമ്മയുടെ ശാസനയ്‌ക്ക് ഒരു
മധുരമുണ്ടായിരുന്നു.ഒരു പൊതുപ്രവർത്തകനു ചേരുന്നവിശേഷണമാണല്ലോ
കേൾക്കുന്നതെന്ന് പലപ്പോഴും ഓർക്കാറുമുണ്ട്.
പിന്നീട് ഞങ്ങൾക്ക് ഒരു കുട്ടി പിറന്നതിന്റെ ആറാം മാസത്തിൽ അവൾ
മുലയൂട്ട് നിർത്തിയപ്പോൾ അമ്മ ശബ്ദമുയർത്തിയോ? ഇല്ല, ഞാൻ അങ്ങനെ
വിശ്വസിക്കുന്നില്ല. എനിക്കിന്നും മുലപ്പാലിന്റെ രുചി ഓർമ്മ വരുവാൻ
കാരണം എനിക്ക് ഓർമ്മ വന്ന നാൾ വരെ അതു കിട്ടിയതു കൊണ്ടാണല്ലോ.
ദിവസവും രാത്രി കിടക്കുന്നതിനു മുൻപ് നിപ്പിൾ കുപ്പിയിൽ പാൽ
നിറച്ച് കുട്ടിയ്‌ക്ക് കൊടുത്തതിനു ശേഷം സ്വകാര്യ മുറിയിലെ വാഷ്
ബേസിനിൽ മുലകൾ പിഴിഞ്ഞു കളയുന്ന ഭാര്യയുടെ നീക്കം എന്നെ
അതിശയിപ്പിച്ചു.
നിങ്ങടെ അമ്മയുടെ വിചാരം ഞാൻ എന്നും കൊച്ചിനു പാൽ കൊടുത്തു
കൊണ്ടിരിക്കുമെന്നാ..
എന്തിനാണത് പിഴിഞ്ഞു കളഞ്ഞിട്ട് എന്റെ അടുത്ത് വരുന്നത്, ഞാൻ
നുണയുമ്പോൾ എനിക്കു കിട്ടുമായിരുന്നുവല്ലോ, എന്ന തമാശ നിറഞ്ഞ
ചോദ്യത്തിന് അവൾക്ക് ഉത്തരമില്ലായിരുന്നു. അവളുടെ ഓഫീസിലെ രണ്ട്
ആന്റിമാർ ഇങ്ങനെ ആയിരുന്നു..അവരിപ്പോഴും സുന്ദരിമാരായിരിക്കുന്നത് അതു
കൊണ്ടാണത്രെ.
സൗന്ദര്യമോ?ഞാനത്ഭുതപ്പെട്ടു.സൗന്ദര്യം നോക്കിയാണ് നിന്നെ ഞാൻ
കെട്ടിയതെന്ന് നിനക്ക് തോന്നുന്നുവോ?
പിന്നല്ലാതെ,? എന്തൊക്കെ പറഞ്ഞാലും ഏതു ജാതിയിലും മതത്തിലും
വിശ്വാസമില്ലേലും എനിക്ക് ചന്തമില്ലാരുന്നേൽ നിങ്ങൾ എന്നെ
കെട്ടുമായിരുന്നോ?
എന്റെ നിലപാടുകൾ ഒരു പടുകുഴിയിലേക്ക് വീണ് വീണ്ടും വീണ്ടും താഴേക്ക്
പോകുന്നത് ഞാൻ അറിഞ്ഞു.ഒരു കൂട്ടിന്റെ കൂടി അന്ത്യം കുറിയ്‌ക്കുന്ന
വാക്കുകൾ ഞാൻ കേട്ടു.
ഒരു ദിവസം രാവിലെ ഞാൻ ജോലിസ്ഥലത്തെത്തിക്കഴിഞ്ഞാണ് അമ്മ മരിച്ച വിവരം
അവൾ ഫോണിൽ വിളിച്ചു പറഞ്ഞത്. കിടക്കയിൽ ഉറങ്ങാൻ കിടന്ന പടി
കിടക്കുകയായിരുന്നു. തലേന്ന് പനിയുണ്ടെന്ന് അമ്മ പറഞ്ഞിരുന്നുവെന്നും
തിരക്കിനിടയിൽ അവൾ അത് എന്നോട് പറയുവാൻ വിട്ടു പോയെന്നും
പറഞ്ഞത് ഞാൻ ശ്രദ്ധിച്ചില്ല.
അമ്മയുടെ മരണത്തിൽ ഒന്നു പൊട്ടിക്കരയുവാൻ പോലും ഞാൻ
തയ്യാറാവാതിരുന്നത് ഒരു വികാരജീവിയായി അറിയപ്പെടാതിരിക്കുവാനുള്ള
വ്യഗ്രത മൂലമാണ്. എന്തോ കാരണമാകട്ടെ അമ്മയുടെ ശവദാഹത്തിനെത്തിയവർ
എത്രയും വേഗം വീട്ടിൽ നിന്ന് യാത്രയായി.
തനിയെ ആവുക എന്ന ആഘോഷത്തിലേക്ക് അമ്മ എന്നെ തള്ളി വിട്ടു കളഞ്ഞത് അന്നാണ്..
ഓ..ആത്മഹത്യാക്കുറിപ്പ് അൽപ്പം നീണ്ടു അല്ലേ..?മരിക്കുന്നതിനുള്ള
മാർഗ്ഗം പോലും നിശ്ചയമായില്ല.എങ്കിലും ഈ ആത്മഹത്യാക്കുറിപ്പ്
നിങ്ങൾക്കെല്ലാവർക്കും വേണ്ടി എഴുതി വയ്‌ക്കുകയാണ്.ഇതു
വായിക്കുന്നവരെങ്കിലും ആത്മഹത്യയിലേക്ക് നയിക്കുന്ന ഒരു ജീവിതത്തിനു
തയ്യാറാവരുത്!
വിഷം കഴിച്ച് ആത്മഹത്യ ചെയ്യുവാനാണ് ഇപ്പോൾ എന്റെ തീരുമാനം. ആദ്യം
ലഹരിയിൽ മുങ്ങി, എല്ലാം മറന്ന്, മയങ്ങി, ബോധം നഷ്ടപ്പെട്ട്, ആഴ്‌ന്ന്
പോകണം. ഒരിക്കലും തിരികെ വരാത്ത വിധത്തിൽ..
അടുക്കളയിൽ അമ്മ വാങ്ങി വച്ച കീടനാശിനി ഉണ്ടാവണം. ഞാൻ അങ്ങോട്ട്
നീങ്ങാം. ഈ കുറിപ്പ് കൈയിൽ കിട്ടുന്ന നിങ്ങൾ അത് പത്രങ്ങളിൽ
പ്രസിദ്ധീകരിക്കണം.അതാണ് എന്റെ അന്ത്യാഭിലാഷം!
എനിക്ക് യാത്ര പറയുവാൻ നിങ്ങൾ വായനക്കാർ മാത്രമേയുള്ളൂ.
പിന്നെ ഉള്ളത് എന്റെ മകളാണ്. മൂന്നു വയസ്സ്..
……………
…………..
…………..
മകൾ എന്ന് എഴുതിക്കഴിഞ്ഞപ്പോൾ
എന്റെ നിറഞ്ഞ കണ്ണുകൾ എഴുത്ത് തടഞ്ഞു. മണിക്കൂറുകൾ അങ്ങനെ കഴിഞ്ഞു
പോയിരിക്കുന്നു. ഇപ്പോൾ വീണ്ടും എഴുതുന്നു..
മകൾ..
അച്ഛാ എന്ന വിളിയിൽക്കൂടി ഉറപ്പിക്കപ്പെടുന്ന ആ സ്നേഹക്കൊഞ്ചലിൽ ഒരു
പുതിയ കൂട്ട് ഞാൻ കാണുന്നു…അതെന്റെ ചിന്തകളെ മാറ്റി മറിക്കുന്നു.
ജീവിച്ചാലോ…?
സ്നേഹപൂർവ്വം ,
രാമചന്ദ്രൻ.
അടിക്കുറിപ്പ്; ഇനിയും മരിക്കാത്തതിനാൽ ഈ കുറിപ്പിനെ
ആത്മഹത്യാക്കുറിപ്പ് എന്ന് വിളിക്കാമോ? എന്നെങ്കിലും മരിക്കുന്നു
എങ്കിൽ ഇതെന്റെ അത്മഹത്യാക്കുറിപ്പായി കരുതുവാൻ അപേക്ഷ. ഇതു
നിങ്ങൾക്ക് സമർപ്പിക്കുന്നു.
Generated from archived content: story9_sept26_08.html Author: anil_ikkara
Click this button or press Ctrl+G to toggle between Malayalam and English