കലിയുഗത്തിലെ അമ്മ

അമ്മേ ജഗത്മാതേ പ്രകൃതീശ്വരീ,
വണങ്ങിനിന്‍ കാലടി സ്പര്‍ശിക്കവേ.
എന്‍ ചിത്തത്തിലുണര്‍ന്നിടും സമസ്യകള്‍ക്കുത്തരം,
നല്‍കി നീ എന്നെ അനുഗ്രഹിച്ചീടുകില്ലേ?

സഹനത്തിന്‍ പര്യായമായ് വാഴ്ത്തി നിന്നെ,
ശാന്ത-സൌമ്യത്തിന്‍ ഭാവമായ് കണ്ടുനിന്നെ.
എന്നിട്ടുമെന്തിനായ് ദംഷ്ട്രകള്‍ നീട്ടി നീ,
സംഹാരരൂപമായ് മാറിടുന്നു.

എന്തിനായ് ഞെരിച്ചു നീ, അന്നമൂട്ടേണ്ട കൈകളാല്‍
നിന്നുടെ തന്‍ പിഞ്ചോമനയേ…
എന്തിനായ് തച്ചുടച്ചു നിന്‍ ചോരതന്‍,
ജീവന്‍റെ ധര്‍മ്മശാസ്ത്രങ്ങളെയും…
എന്തിനായ് അണിഞ്ഞു നീ, നിണപ്പാടുകള്‍ നിന്നുടെ
പവിത്രമാം വാത്സല്യ ഹസ്തങ്ങളില്‍…
എന്തിനായ് നല്‍കിടുന്നു നീ ഹനിക്കുവാനായ്,
നിന്നുടെ കര്‍മ്മഫലത്തിന്‍ ജന്മങ്ങളെ…

അറിയില്ലെനിക്കിതിന്‍ പരമാര്‍ത്ഥമെന്തെന്ന്…

ഇത് ധര്‍മ്മമോ, ധര്‍മ്മ സംസ്ഥാപനമോ?
ഇത് സ്നേഹമോ, സ്നേഹത്തിന്‍ നൂതന രൂപമോ?

മാതാപിതാഗുരുദൈവമെന്നുള്ള തത്ത്വവും തകര്‍ന്നടിഞ്ഞീടവേ,
ഭയക്കുന്നു മക്കള്‍, അമ്മതന്‍ ചിറകിലൊതുങ്ങീടുവാന്‍.
കലികാല വൈഭവമായ് നിന്നില്‍ നിറഞ്ഞിടും,
ഈ കാളകൂടത്തിനുറവിടം കാട്ടിടു നീ….

അമ്മയെന്നുള്ളൊരു സത്യത്തിനേറ്റയീ,
കളങ്കമെങ്ങനെ തുടച്ചിടും നീ.
എന്‍ സമസ്യകള്‍ക്കുത്തരം നല്‍കിടു നീ,
എന്‍റെ ചിത്തത്തെ സ്വസ്ഥമാക്കിടു നീ.

Generated from archived content: poem3_nov10_14.html Author: anamika_r

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here