നിറങ്ങള്‍ വെളുക്കുമ്പോള്‍

സൂര്യന്‍ പുഴയെ
ഉത്തരീയം കൊണ്ടൊപ്പിയെടുക്കുന്നു
കാലങ്ങള്‍
ജീവിതത്തില്‍ നിന്നും ഓജസിനെ
കള്ളവാറ്റുകാരനായി വിയര്‍പ്പിച്ചെടുത്ത്
യാത്രയിലെ ദാഹം മാറ്റുന്നു

നിറങ്ങളെ നെഞ്ചോട് ചേര്‍ത്ത് നോക്കുമ്പോള്‍
അവ കണ്ണിനൊ യാഥാര്‍ത്ഥ്യത്തിനോ
പിടികിട്ടാതുഴലുന്നു

എന്റെ ചുവപ്പുകള്‍
നരയ്ക്കുന്ന മാത്രകള്‍ *കിണ്ണിപ്പോലമായതുകൊണ്ട്
ഞാനറിഞ്ഞില്ല
ഭൂതകാലം ചികയുമ്പോഴാണ്
സത്യം അറിയുന്നത്

എല്ലാം ബാഷ്പീകരിക്കുന്നു
കരളും കടലും നിറമില്ലാതുഴലുന്നു
മണല്‍ച്ചിത്രങ്ങളുടെ മുകളില്‍
കാറ്റൂതുമ്പോഴുണ്ടാകുന്ന കാഴചയിലെ ഇല്ലായ്മയായി
കാണ്മനയിലെ രസഭാവങ്ങള്‍
വെളുത്തു തുടങ്ങുന്നു.

ബന്ധങ്ങള്‍
സ്നേഹങ്ങള്‍
അനുരാഗങ്ങള്‍‍
മനസിലൊളിപ്പിച്ച കിണര്‍
തുറന്ന് കമഴ്ത്തിയ സന്ധ്യാകാശം
ഉടുത്തുലഞ്ഞ ചേലയിലെ നീലിച്ച പുള്ളികള്‍ വരെ

നിറ്ം തേടിയിറങ്ങി നീലക്കടലില്‍ എത്തി
ദാഹം മുറുക്കിയ
വെണ്‍നാവുകള്‍ നീളുമ്പോള്‍
നിറലവണങ്ങള്‍ നിരനിരയായ്
പാലായനം ചെയ്യുന്നു
തൊടിയും പുഴയും ചെമ്പഴുക്കയും
വട്ടകയും തിണയും
വിളര്‍ച്ചയുടെ പടികളില്‍
നിറക്കാഴ്ചക്കായി
തിമിരം ഭ്രാന്തനാക്കുന്നു .

Generated from archived content: poem2_oct7_14.html Author: ambikadas_k_karrett

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here