സർഗ്ഗവാസന തെല്ലുമില്ലെന്നതാവാം
നിനക്കെന്റെ കുഞ്ഞുങ്ങളെ
ലാളിക്കുവാൻ കുഞ്ഞുമ്മ നൽകി-
ചൂടുമാറോടണ്‌ക്കുവാൻ
അറിയില്ലതിന്നു നേരം തിരഞ്ഞു
നിൻ നേരം കളഞ്ഞിടാൻ
കാവ്യാവബോധമില്ലെന്നതാവാം
കുഞ്ഞുങ്ങളെയെത്ര പെറ്റുഞ്ഞാനെങ്കിലും
ഒന്നിനെപ്പോലും നിൻ മാറോടണച്ചീല.
ശ്ലാഘിക്കവേണ്ട, വെറും പേരിനായെങ്കിലും
പേരിൽ വിളിച്ചെന്റെ കുഞ്ഞുങ്ങളെ
നിന്റെ സാന്നിദ്ധ്യബോധം ധരിപ്പിക്കുവാൻ
എന്നെങ്കിലും നീ ശ്രമിച്ചിരുന്നെങ്കിൽ,
എന്നു ഞാനാശിച്ചു കൊഞ്ചിപ്പറഞ്ഞത്ര-
നാളെന്റെ തോഴീ, മറന്നുവോ നീ…?
തോഴീ നിനക്കിന്നുമജ്‌ഞ്ഞാതമോ
നിത്യമെന്നിൽ നുരയ്‌ക്കുന്ന ചോദ്യസത്യം
നിന്റെ സാമീപ്യവും മാറിലെ ചൂടും
ഏറെക്കൊതിച്ചതെൻ കുഞ്ഞുങ്ങളോ, അതോ
എന്നിലെ പാവം കലാകാരനോ….?
ഗൂഢമെൻ കാവ്യത്തിനുള്ളിൽ നിറഞ്ഞൊരെൻ
പ്രണയമോ, നഷ്‌ടശൂന്യതയോ, ഇതി-
ലേതോ ഒരുണ്മയാം ചൂണ്ടൽകൊളുത്തിൽ
കുരുങ്ങിപ്പിടഞ്ഞൊരൊറ്റപ്പരൽമീൻ
ഈ സത്യമെത്രയോ ദൂരത്തുനിന്നീ
പരൽ മീൻ മാനത്തു കണ്ടിരിക്കാം
എന്റെ ഒരോമൽക്കുരുന്നിനെ കണ്ടിട്ടൊ-
രുമ്മ നൽകിപ്പിന്നെയെന്നെത്തിരഞ്ഞവൾ
ഇക്കുഞ്ഞിനുൾത്തടം ഉണ്മയാണോ-
യെന്നൽപ്പമാത്മാർത്ഥമായ്‌ത്തന്നെ-
യാരാന്നറിഞ്ഞവൾ.
പിന്നെ ഞാൻ പെറ്റിട്ട ഓരോ കുരുന്നിലും
എന്നെത്തിരഞ്ഞവൾ കൂടുതൽ കൂടുതൽ,
എന്നിലേക്കെത്തിയെൻ ഹൃത്തിന്റെ കൈത്തലം
എത്തിപ്പിടിക്കുവാൻ ആർത്തിപുണ്ടിട്ടവൾ….!!
Generated from archived content: poem2_nov23_09.html Author: alfred_punaloor
Click this button or press Ctrl+G to toggle between Malayalam and English