കൊടുങ്ങല്ലൂരുള്ള
പണക്കാരൻ ബന്ധുവിന്റെ കല്യാണം
ചിരട്ട കത്തിച്ചു തേച്ച
ചെറുതായ് നരച്ച പൊന്മാൻ നിറമുള്ള
കുപ്പായമാണന്നന്റെ വേഷം.
അമ്മ ധരിച്ചിരുന്നതോ
അങ്ങിങ്ങായ് കരിമ്പൻ കുത്തിയ
സെറ്റുമുണ്ടായിരുന്നു.
കാണാൻ ലുക്കില്ലാത്തതിനാലോ
കാറിൽ വന്നിറങ്ങാത്തതിനാലോ അറിയില്ല…
വരന്റെ വീട്ടിലേയ്‌ക്ക് പോകണ്ടാന്നും;
ഞങ്ങൾക്കുള്ള പന്തലും പന്തിയും
തറവാടിനു പിന്നിലെന്നും ചൂണ്ടി
അവിടെ വേലക്കാരായിരുന്ന തമിഴരും
കല്യാണമെന്നറിഞ്ഞു വന്ന ഭിക്ഷക്കാരും
ഞങ്ങളുടെ ബന്ധുക്കളായ് മാറി.
കഴുകി മിനുക്കാത്ത ഇലയിൽ വിളമ്പിയതോ;
അവജ്ഞയുടെ നെയ്യും
അജ്ഞയുടെ പരിപ്പും.
പ്രജ്ഞയുള്ള വിളമ്പൽക്കാരൻ
ഉപ്പുമാത്രം വിളമ്പിയില്ല; കാരണം
എന്റമ്മയുടെ ഇലയിൽ
അത്രമാത്രം കണ്ണുനീരുണ്ടായിരുന്നു.
സദ്യ വേണ്ടേന്നു കരഞ്ഞു ഞാൻ
ഒച്ചയില്ലാതിരിക്കാൻ വാ പൊത്തിയമ്മ
തുമ്പപ്പൂ ചോറുമണികളെ ചൂണ്ടി
ആംഗ്യം-മുമ്പു കണ്ടിട്ടുണ്ടോ?
ആ തറവാടുപടികണ്ടാലെൻ
നെഞ്ചിലിടിക്കുന്ന ഇടിമിന്നലുകൾക്ക്
ക്രോധത്തിന്റെ നാദവും
എരിതീയുടെ നിറവും.
എന്റമ്മയുടെ കാരുണ്യത്താൽ ഇന്നിതാ
ആ ഇടിമിന്നലുകൾക്ക്
സമാധാനത്തിന്റെ കുഴൽനാദവും
സന്ധ്യാദീപത്തിന്റെ ചൈതന്യവും!
Generated from archived content: poem1_june25_07.html Author: ajith_polakkulath