പിൻ പന്തി

കൊടുങ്ങല്ലൂരുള്ള

പണക്കാരൻ ബന്ധുവിന്റെ കല്യാണം

ചിരട്ട കത്തിച്ചു തേച്ച

ചെറുതായ്‌ നരച്ച പൊന്മാൻ നിറമുള്ള

കുപ്പായമാണന്നന്റെ വേഷം.

അമ്മ ധരിച്ചിരുന്നതോ

അങ്ങിങ്ങായ്‌ കരിമ്പൻ കുത്തിയ

സെറ്റുമുണ്ടായിരുന്നു.

കാണാൻ ലുക്കില്ലാത്തതിനാലോ

കാറിൽ വന്നിറങ്ങാത്തതിനാലോ അറിയില്ല…

വരന്റെ വീട്ടിലേയ്‌ക്ക്‌ പോകണ്ടാന്നും;

ഞങ്ങൾക്കുള്ള പന്തലും പന്തിയും

തറവാടിനു പിന്നിലെന്നും ചൂണ്ടി

അവിടെ വേലക്കാരായിരുന്ന തമിഴരും

കല്യാണമെന്നറിഞ്ഞു വന്ന ഭിക്ഷക്കാരും

ഞങ്ങളുടെ ബന്ധുക്കളായ്‌ മാറി.

കഴുകി മിനുക്കാത്ത ഇലയിൽ വിളമ്പിയതോ;

അവജ്ഞയുടെ നെയ്യും

അജ്ഞയുടെ പരിപ്പും.

പ്രജ്ഞയുള്ള വിളമ്പൽക്കാരൻ

ഉപ്പുമാത്രം വിളമ്പിയില്ല; കാരണം

എന്റമ്മയുടെ ഇലയിൽ

അത്രമാത്രം കണ്ണുനീരുണ്ടായിരുന്നു.

സദ്യ വേണ്ടേന്നു കരഞ്ഞു ഞാൻ

ഒച്ചയില്ലാതിരിക്കാൻ വാ പൊത്തിയമ്മ

തുമ്പപ്പൂ ചോറുമണികളെ ചൂണ്ടി

ആംഗ്യം-മുമ്പു കണ്ടിട്ടുണ്ടോ?

ആ തറവാടുപടികണ്ടാലെൻ

നെഞ്ചിലിടിക്കുന്ന ഇടിമിന്നലുകൾക്ക്‌

ക്രോധത്തിന്റെ നാദവും

എരിതീയുടെ നിറവും.

എന്റമ്മയുടെ കാരുണ്യത്താൽ ഇന്നിതാ

ആ ഇടിമിന്നലുകൾക്ക്‌

സമാധാനത്തിന്റെ കുഴൽനാദവും

സന്ധ്യാദീപത്തിന്റെ ചൈതന്യവും!

Generated from archived content: poem1_june25_07.html Author: ajith_polakkulath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here