നാമെല്ലാം പ്രവാസികളല്ലെ?
പ്രവാസത്തിന്റെ ദളമർമ്മരങ്ങൾ ഇവിടെയുതിരുന്നു.
സുവർണ്ണമാം ദൈവാങ്കണത്തിൽ
ശൈശവത്തിന്റെ കിലുക്കവും
ബാല്യത്തിന്റെ കങ്കണരിംഗണ സംഗലിതവും
ആദ്യാക്ഷര ഹരിശ്രീ കുറിച്ച, തുംഗമാം
വാനിൻ ചോട്ടിൽ വീണ്ടും ശിഖരങ്ങളുടെ തിളിർപ്പ്
സന്ദേശമൊന്നെയുള്ളൂ;
വിശ്വമാനവികന്റെ ഈറ്റില്ലമാകാൻ-
ഓരോ മലയാള മനിതനും കഴിയട്ടെ.
തുഞ്ചന്റെ കിളിത്തത്ത ചൊല്ലിയ-
മലയാണ്മയുടെ ചെത്തവും ചൂരും,
അമ്മിഞ്ഞപ്പാലോടൊപ്പം,
ശ്രവിച്ച ‘മ’ കാരത്തിന്റെ-
ഓഷുസ്ഥര്യത്തിലും, ആർദ്രസ്‌ഥലികളിലും
ഭക്തിയും, വിഭക്തിയും നിറഞ്ഞൊഴുകട്ടെ!
പ്രാർത്ഥനയൊന്നെയുള്ളു;
മലയാള നിഷ്‌കളങ്കതയിലേക്ക്
ചാനൽ പെരുമഴയുടെ കൈതവങ്ങൾ ചാലിച്ച്
ഭൗതിക സുഗന്ധാനുലേപനം പുരട്ടുന്ന
ആഗോളവത്‌കരണത്തിന്റെ തീജ്വാലകളിൽ നിന്ന്
നമ്മെ മോചിപ്പിച്ച്, ആത്‌മാവിൻ നടനം സാദ്ധ്യമാക്കാൻ,
പരമസത്യത്തെ സമാശ്ലേഷിക്കാൻ കഴിയട്ടെ!
ഗുരുഭൂതന്മാർ നമുക്ക് തുണയാകട്ടെ!
മംഗളം ഭവന്‌ദു;
Generated from archived content: poem1_mar1_10.html Author: adv.shabeel_ummer