കിഴവനും, പൂവും, പുഴുവും

അറ്റങ്ങൾ രണ്ടിലും

ജന്മ-മൃതികൾതൻ

ക്രൂദ്ധമുഖങ്ങൾ;-

തുറിച്ച നോക്കും.

മദ്ധ്യത്തിൽ പൂത്ത

മലരിന്നിതളിന്മേൽ

മന്ദമരിക്കുന്ന

വാൽപ്പുഴുവും!

കണ്ടിട്ടു,മെല്ലാമ-

റിഞ്ഞിട്ടും വാഴ്‌വിന്റെ

പുഞ്ചിരിയുംകൊണ്ടൊ-

രുവയസ്സൻ.

മുൾമുനമെത്തയി-

ലാണെങ്കിലും സുഖ-

നിദ്രയെപ്പുൽകും

പടുകിഴവൻ!

കൂർക്കം വലിച്ചു

തിരിഞ്ഞുമറിയുമ്പോൾ,

കൂച്ചുവിലങ്ങിൻ

‘വളക്കിലുക്കം’!

പ്രജ്ഞ വെടിഞ്ഞു

മനുഷ്യൻ പുലമ്പുന്ന

ജല്പനം പോലു-

മിടിമുഴക്കം!

ദുഃഖത്തെ സൗഖ്യമായ്‌-

ക്കുത്തി വെളുപ്പിക്കും

വൃദ്ധനെക്കണ്ടാൽ

കറുകറുപ്പ്‌.

ഉളളുറക്കത്തിലു-

ണർച്ച; -ഉണർച്ചയി-

ലുളളതുറക്ക-

ച്ചടവയാൾക്ക്‌!

ജീവിതത്തോടൊട്ടി-

ച്ചേർന്നു കിടക്കുമ്പോൾ

ജീവനിൽ വീണ്ടുമൊ-

രുത്രസിപ്പ്‌.

പൂവിതളിന്മേലി-

ഴയും പുഴുവിനെ

ദൂരേയ്‌ക്കെറിയാൻ

മുറുമുറുപ്പ്‌!

Generated from archived content: poem_kizhavanum…html Author: abdulrehiman_pt

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English