“ഞാനില്ലയെങ്കിൽ മലയാളഭാഷ
ജ്ഞാനം ചുരത്താത്തൊരു ഹീനയല്ലോ.”
അഹർനിശം ധാർഷ്‌ട്യവചസ്സുരച്ചു
അഹങ്കരിക്കാത്തവനെന്തുമർത്ത്യൻ?
“സാഹിത്യമെന്നാൽ പ്രതിഭാവിലാസ-
രാഹിത്യമ,ല്ലെന്നുടെ സിദ്ധികണ്ടോ?
ഞാനെത്രവട്ടം ഉലകത്തിനോടു
വാവിട്ടു, പക്ഷേ ജലരേഖയായി!”
വമ്പുണ്ട് കൊമ്പന്നതുപോൽ കുറുമ്പും
അമ്പെയ്‌തുകൊല്ലെന്നു ഹസിച്ചു ലോകം.
“ഒറ്റപ്പെടുത്താൻ പലകുറ്റമോതി
ഒറ്റിക്കൊടുത്തു മതികെട്ടവന്മാർ.
തെറ്റിത്തെറിക്കുന്നവനൊറ്റയാനെ-
ന്നൊറ്റക്കുശുമ്പന്നുമറിഞ്ഞുകൂട.
എൻതൂലികത്തുമ്പിലെ ജീവരക്തം
എന്തേ ജ്വലിച്ചെന്നുമറിഞ്ഞുകൂടാ!”
ധിക്കാരി,ചൊല്ലും മൊഴിപൂർത്തിയാക്കാ-
നൊക്കാതെ പെട്ടെന്ന് കുഴഞ്ഞുവീണു.
ഔദ്ധത്യവും, ചാതുരിയാർന്ന വാക്കും,
ഔന്നത്യവും മൃത്യു കവർന്നെടുത്തു.!
കണ്ണീരുമായപ്പൊഴുമാസദസ്സിൽ
കൈകൂപ്പിനിന്നെൻ മലയാളഭാഷ.
‘ഞാ’നെന്നുകൂറും അനുശോചകർക്കും
ജ്ഞാനം ചൊരിഞ്ഞു മലയാളഭാഷ!
*തലക്കനംകൊണ്ടു തലയില്ലാതായിപ്പോയ ചില എഴുത്തുകാരെ ഓർത്തുകൊണ്ട്.
Generated from archived content: poem_april2.html Author: abdulrehiman_pt