ഈ ചുടലക്കളത്തിൽ
ഞാനിന്നും തനിച്ചാണ്
ചിതയൊരുക്കിത്തരാൻ
അവരെന്തേ ഇനിയും വന്നില്ല
എനിക്കു ചുറ്റും തലയില്ലാതെ
കബന്ധങ്ങൾ
അത് നോക്കി ഞാൻ ചിരിച്ചു
തലയില്ലാത്തവന്റെ ചിരി
ഇപ്പോൾ ഞാനറിഞ്ഞു
ഒരുകുഴിമാടം പോലും
എനിക്ക്
സ്വന്തമായില്ലെന്ന്
എന്റെ സ്വത്വം ചൂഴ്‌ന്നെടുത്തവർ
ഈ ചിതയിൽ
ഒരു തരി
തീകൊളുത്തിയെങ്കിൽ
അവൾ പറഞ്ഞു നിന്റെ വിയർപ്പിന്
വീഞ്ഞിന്റെ ഗന്ധമെന്ന്
നിന്റെ ചൂട് നുരയുന്ന ലഹരിയെന്ന്
മാറിടത്തിൽ മുദ്രചാർത്തിയ
ദന്തങ്ങൾ ഭ്രമിപ്പിച്ചുവെന്ന്
എന്നിട്ടും
എന്റെ ശക്തി ഞാനുറയൊഴിച്ചില്ല
അവളുടെ അധരങ്ങൾ
എന്നിലമർന്നിട്ടും ഞാനെന്തേ
ഉണർന്നില്ല
ഞാൻ നിദ്രയിലാണെന്ന് അവൾ അറിഞ്ഞില്ലേ
മുകളിൽ കഴുകന്മാർ വട്ടമിടുന്നു
അവക്ക് കൂർത്ത കൊക്കുകളില്ല
പകരം കനത്ത മുലകൾ
തടിച്ച നിതംബം
എന്റെ കബന്ധത്തിനരികിൽ
നഗ്‌നമായവ നൃത്തമാടുന്നു
എന്നിട്ടും ഞാൻ കാത്തുകിടന്നു
ചിതക്ക് തീയിടാൻ ഒരു
കനൽച്ചീന്തിനായ്…
Generated from archived content: poem1_july28_06.html Author: abdulla_mattanchery