എം ടിയുടെ പേരിൽ വർഗീയത ആരോപിച്ച് കഴിഞ്ഞ ദിവസം ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.ഇതിനെ അനുകൂലിച്ചും, പ്രതികൂലിച്ചും സോഷ്യൽ മീഡിയയിലടക്കം നിരവധി അഭിപ്രായ പ്രകടനങ്ങൾ ഉണ്ടായി. പരിപാടിക്ക് ക്ഷണിക്കാൻ ചെന്ന മുസ്ലിം യുവാക്കളെ എഴുത്തുകാരൻ വർഗീയമായി ആക്ഷേപിച്ചു എന്നതായിരുന്നു വാർത്ത.കാലങ്ങളായി വ്യക്തമായ രാഷ്ട്രീയബോധം വെച്ചുപുലർത്തുന്ന എം ടി ഒരിക്കലും അത്തരം ഒരാളാവില്ലെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ എം ടി യുടെ പേരിലെ ജാതിവാലാണ് ചിലർക്ക് പ്രശ്‍നം. എന്തായാലും ഈ ആരോപണം എം ടി നിഷേധിച്ചു . ഈ വിഷയത്തെപ്പറ്റി പത്രപ്രവർത്തകയും എഴുത്തുകാരിയുമായ മനില സി മോഹൻ എഴുതിയ കുറിപ്പ് വായിക്കാം
‘കഥയെഴുത്തുകാർ പലവിധമുണ്ട്…
എൺപത്തിനാലാം വയസ്സിലും ചിലർ പറയും എഴുത്തുകാരനാണെന്ന് പറയാൻ പേടിയാണെന്ന്. അവർ നിരന്തരം പുസ്തകങ്ങളെക്കുറിച്ച് പറയും. അതീവ്രമായ രാഷ്ട്രീയ ജാഗ്രത പുലർത്തും. മൗനം വേണ്ടിടത്ത് മൗനിയായിത്തന്നെ തുടരും. സംസാരിക്കേണ്ടിടത്ത്, അത് എത്ര തന്നെ പ്രകോപനപരമെങ്കിലും സംസാരിക്കും.
വേറെ ചില ‘എഴുത്തുകാരു’ണ്ട്. രണ്ട് കഥകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ, ഒന്നരപ്പുസ്തകം സ്വന്തം ബൈലൈനിൽ പുറത്തിറങ്ങിയതിന്റെ പേരിൽ ഞാൻ കഥയെഴുതിയില്ലെങ്കിൽ ലോകത്തിന്റെ സ്പന്ദനം നിലയ്ക്കുമെന്ന് കരുതുന്ന അൽപൻമാർ.ലോകത്താരും കഥയെഴുതിയില്ലെങ്കിലും ലോകത്തിനൊന്നും സംഭവിക്കില്ലെന്ന് അറിയുന്നവർ കഥയെഴുതുന്നവരല്ല. വായനക്കാരാണ്, അഥവാ കഥ വായിക്കാത്തവരാണ്. വായനക്കാർക്കും വായിക്കാത്തവർക്കും അക്കാര്യത്തിൽ ഒരേ അഭിപ്രായമായിരിക്കും.
കഥയല്ല, നിലപാടുകളും പറയുന്ന രാഷ്ട്രീയവുമാണ് ലോക ചരിത്രത്തെ മുന്നോട്ട് ചലിപ്പിക്കുകയെന്ന് തിരിച്ചറിഞ്ഞിട്ടുള്ള അപൂർവം കഥയെഴുത്തുകാരുണ്ട്. മലയാളത്തിൽ അങ്ങനെയൊരാളാണ് എം ടി. വാസുദേവൻ നായർ.എം ടിയുടെ പേരിൽ ജാതിയുണ്ട്, എം.ടി മുസ്ലിം വിരുദ്ധനാണ് എന്നൊക്കെ കഥ കെട്ടിയിട്ടൊന്നും ഒരു കാര്യവുമില്ല. ഏൽക്കില്ല.കഥകളുടെയൊക്കെ മേലെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം.’
Click this button or press Ctrl+G to toggle between Malayalam and English