ലൗകികം
എന്റെ ഇടത്തെ ഉപ്പൂറ്റിയിൽ കൊണ്ടത്
പാപത്തിന്റെ മുള്ളാണിയോ!
നീ വേറൊരു മുള്ളു
തിരഞ്ഞുപോയപ്പോള്‍,
ഞാന്‍ വലത്തെ ചൂണ്ടുവിരലിലെ
നീളന്‍ നഖമുപയോഗിച്ച്
ശല്യക്രിയ നടത്തി.
ചോരപ്പൊട്ടിൽ ഒരു കാരമുള്ളിന്റെ
കണ്ണീരും കിനാവും!
ഞാൻ എടുത്തുകളഞ്ഞ
ആ മുള്ളുതന്നെ
നീ മടങ്ങും വഴിക്ക്
നിന്റെ വലത്തേ ഉപ്പൂറ്റിക്കു പാരയായി.
കൊണ്ടുവന്ന മുള്ളുകൊണ്ട്
തറച്ചെതടുക്കാന്‍ നോക്കവേ നീ പറഞ്ഞു:
ഇനി ഈ കാട്ടിലേക്ക് വിളിക്കരുത്
ഇത് നമ്മുടെ ചോര കുടിക്കും.
ചോര പുരണ്ട രണ്ടു മുള്ളുകള്‍
പ്രണയസമ്മാനമായി
ഞാൻ കീശയിൽ സൂക്ഷിച്ചു
ബീഡിക്കറ പറ്റിയ
ഒരു നഖത്തുണ്ട് നിന്റെ പേഴ്സിലുമിട്ടു.
റബ്ബറിന്റെ വള്ളിചെരിപ്പു ഞാനിട്ടു,
വിവാഹത്തിന് നവവധു അണിയാറുള്ള
മിന്നുന്ന സ്വർണചെരിപ്പു നീയും.
കാട്ടുപാതയ്ക്ക് വെളിയിലെ ചുരത്തില്‍ ബസ് കിട്ടി.
ബസ്സില്‍ നമ്മള്‍ വേറെ വേറെ സീറ്റിലിരുന്നു.
അവരവരുടെ ടിക്കറ്റെടുത്തു.
അവരവരുടെ സ്വപ്നം നെയ്‌തു.
അവരവരുടെ സ്റ്റോപ്പിലിറങ്ങി.
ഒരു വീട്ടില്‍ ഞാനൊരു അചഛനായി;
മറ്റൊരു വീട്ടില്‍ നീയൊരു അമ്മയായി.
ആത്മീയം
അനുഗ്രഹീതയായ
മുച്ചിരിപ്പെണ്ണിന്റെ
മുടിയും മുലയും മുച്ചിരിയും
കൂലോത്തെ കുന്നിന്റെ
മറ്റേ ചെരിവിൽനിന്നും
കുരുടിത്തള്ള വാരിയെടുത്തു.
മഠക്കിണര്‍
മറുകുള്ള തുട
കഴുകി സൂക്ഷിച്ചു.
അത്യുന്നതങ്ങളിലേക്ക്
ഉയര്‍ത്തപ്പെട്ടവളുടെ
നിത്യശാന്തിക്കായി,
കൂലോത്തെ കുന്നിന്റെ
ഇങ്ങേ ചരിവിൽനിന്ന്,
ഒരു കുറുനരി ഓരിയിട്ടു .
വ്യവഹാരം
തേറ്റയും പൊയ്ക്കണ്ണും ചമയങ്ങളാക്കി
വേതാളനൃത്തം ചവിട്ടുന്നു ക്രൂരലോകം.
അരുതാത്ത കാഴ്ച കാണുന്നോരാക്കണ്ണിനെ
ചൂഴ്ന്നെടുക്കുന്നു ക്രൂരലോകം.
ഇനി നമുക്ക് പണ്ടത്തെ ഗാന്ധാരിയെപ്പോൽ
കണ്ണ് കെട്ടി നടക്കാൻ പഠിച്ചിടാം!
നീലവർണന്റെ വേണുഗാനത്തിൽ ലീനരായ്
തേടിപ്പറന്നിടാം പൂർണ്ണസായൂജ്യമണ്ഡലം!
പൂജ്യം
തുടക്കം പൂജ്യത്തിൽ;
ഒടുക്കവും……!
വലതു ഭാഗത്തിരിക്കുമ്പോഴാണ്
ശക്തി തിരളുന്നത്.
ഇടതു ഭാഗത്തു
ഒരു ശേഷിക്കുറവ് കാണ്മാനുണ്ട്.
അവിടെ പൂജ്യം നീറോ ചക്രവർത്തിയല്ല
വെറുമൊരു സീറോ; സീറോത്തെണ്ടി!!
ഇടവേളയെന്ന
ക്ഷണപ്രഭാചഞ്ചലമായ ബ്രേക്കിൽ
കിഴിച്ചും കൂട്ടിയും
ഗുണിച്ചും ഹരിച്ചും
പോർവിളിച്ചും
കൂക്കിവിളിച്ചും
അക്കങ്ങളുടെ ഘോഷയാത്രയിൽ
പുലിക്കളി കളിക്കാം.
അല്ലെങ്കിൽ തിടമ്പേറ്റി ചന്തം വെക്കാം.
അതാണല്ലോ മഹത്തായ യോഗം!
തെല്ലിട അർത്ഥപൂർണമെന്നു തോന്നിയേക്കാം;
ഓഡിറ്റ് ചെയ്യുമ്പോൾ
സംഗതി ഒരു വട്ടപ്പൂജ്യമാണെ!
എങ്കിലും പുറത്തു നിലാവ് പരക്കുമ്പോൾ
രാവിൽമാത്രം പൂക്കുന്ന ചെടിയുടെ ഇലകളിൽ
മഞ്ഞുതുള്ളികൾ ലാസ്യതാളം പിടിക്കുമ്പോൾ
മെഴുകുതിരിവെളിച്ചം അസ്പഷ്ടമായി പ്രകാശിപ്പിക്കുന്ന
നൈലോൺ കൊതുകുവലക്കുളിൽ
മിന്നാമിനുങ്ങിന്റെ, അമ്പിളിക്കീറിന്റെ,
നിഴലിന്റെ, കനവിന്റെ കഥയും പറഞ്ഞുകൊണ്ട്
നമുക്ക് രാവേറെച്ചെല്ലുവോളം സംപൂജ്യരാകാം.
അഗ്നിപർവ്വതങ്ങൾ ഒന്നായി പൊട്ടിച്ചിതറുമ്പോൾ
ഞാൻ ലാവ
നീ ഭൂമി.