മിലൻ കുന്ദേര – പ്രണയത്തിന്റെ മുഖം

 

 

മിലൻ കുന്ദേര – പ്രണയത്തിന്റെ മുഖം എന്ന പുസ്തകത്തെക്കുറിച്ചു വായിക്കാം

ഒരു പെൺകുട്ടിയുടെ ഉടലിനേക്കാൾ അവളുടെ ശിരസ്സാണ്‌ യാരോമിലിനു കൂടുതൽ കാര്യമായി തോന്നിയത്. സ്ത്രീശരീരത്തെക്കുറിച്ച് അവനു കൂടുതലായിട്ടൊന്നും അറിയില്ലായിരുന്നു (സുന്ദരമായ കാലുകൾ എന്തു പോലിരിക്കും? നിതംബത്തിന്റെ ഭംഗി നിങ്ങൾ എങ്ങനെയാണു കണക്കാക്കുക?); അതേ സമയം ഒരു മുഖത്തെക്കുറിച്ച് അഭിപ്രായം പറയാൻ തനിക്കു കഴിയുമെന്ന് അവനു വിശ്വാസമുണ്ടായിരുന്നു; അവന്റെ കണ്ണിൽ ഒരു സ്ത്രീ സുന്ദരിയാണോ അല്ലയോ എന്നു നിശ്ചയിച്ചത് മുഖം മാത്രമാണ്‌.

ശാരീരികസൗന്ദര്യത്തിൽ യാരോമിലിനു താല്പര്യമില്ലായിരുന്നു എന്നു നാം സൂചിപ്പിക്കുന്നില്ല. ഒരു പെൺകുട്ടിയുടെ നഗ്നത മനസ്സിൽ കാണുന്നതു തന്നെ അവന്റെ തല ചുറ്റിച്ചിരുന്നു. എന്നാൽ ഈ സൂക്ഷ്മമായ വ്യത്യാസം നാം ശ്രദ്ധിക്കേണ്ടതുണ്ട്.
ഒരു സ്ത്രൈണദേഹത്തിന്റെ നഗ്നതയ്ക്കല്ല അവൻ ദാഹിച്ചത്; അവൻ ദാഹിച്ചത് ദേഹത്തിന്റെ നഗ്നത ദീപ്തമാക്കിയ ഒരു സ്ത്രൈണമുഖത്തിനായിരുന്നു.
അവൻ ദാഹിച്ചത് ഒരു പെൺകുട്ടിയുടെ ദേഹം സ്വന്തമാക്കാനല്ല; അവൻ ദാഹിച്ചത് തന്റെ പ്രണയത്തിനു തെളിവായി സ്വന്തം ദേഹം കാഴ്ച വയ്ക്കുന്ന ഒരു പെൺകുട്ടിയുടെ മുഖത്തിനായിരുന്നു.

ഉടൽ അവന്റെ അനുഭവസീമകൾക്കപ്പുറത്തായിരുന്നു; അക്കാരണം കൊണ്ടു തന്നെ എണ്ണമറ്റ കവിതകൾക്കതു പ്രമേയവുമായി. അക്കാലഘട്ടത്തിലെ അവന്റെ കവിതകളിൽ “ഗർഭപാത്രം” എന്ന പദം എത്ര തവണ കടന്നുവന്നിട്ടില്ല? പക്ഷേ കവിതയുടെ ഇന്ദ്രജാലത്തിലൂടെ (അനുഭവരാഹിത്യത്തിന്റെ ഇന്ദ്രജാലത്തിലൂടെ) മൈഥുനത്തിന്റെയും ജനനത്തിന്റെയും ആ അവയവത്തെ അവൻ വിചിത്രസ്വപ്നങ്ങളുടെ വിലോലകല്പനയായി രൂപാന്തരപ്പെടുത്തി.
ഒരു കവിതയിൽ അവനെഴുതി, ഒരു പെൺകുട്ടിയുടെ ഉടൽമദ്ധ്യത്തിൽ ചെറിയൊരു ഘടികാരമിരുന്നു മിടിക്കുന്നുണ്ടെന്ന്.
അദൃശ്യജീവികളുടെ താവളമാണ്‌ സ്ത്രീയുടെ ജനനേന്ദ്രിയമെന്ന് മറ്റൊരു വരിയിൽ അവൻ ഭാവന ചെയ്തു.

ഇനിയൊരിക്കൽ അവനെ ആവേശിച്ചത് വലയം എന്ന ബിംബമായിരുന്നു; ഒരു സുഷിരത്തിലൂടെ അന്തമില്ലാതെ വീണുകൊണ്ടിരിക്കുന്ന ഒരു ഗോട്ടിയായി അവൻ തന്നെ കണ്ടു; ഒടുവിലവൻ അവളുടെ ഉടലിലൂടെ നിരന്തരവും കേവലവുമായ ഒരു പതനമാവുകയാണ്‌.

മറ്റൊരു കവിതയിൽ ഒരു പെൺകുട്ടിയുടെ കാലുകൾ ഒരുമിച്ചൊഴുകുന്ന രണ്ടു പുഴകളാവുന്നു; അവയുടെ സംഗമസ്ഥാനത്ത് താൻ കണ്ടുവെന്നു സങ്കല്പിച്ച നിഗൂഢപർവതത്തിന്‌ ബൈബിൾ ധ്വനികളുള്ള ഹെരെബ് മല എന്ന് അവൻ പേരിട്ടു.

വേറൊരു കവിത ഒരു ഭൂപ്രദേശത്തു കൂടെ സൈക്കിളോടിച്ചുപോകുന്ന ഒരു വെലോസിപീഡ് *(ആ വാക്കവന്‌ അസ്തമയം എന്ന വാക്കു പോലെ സുന്ദരമായിത്തോന്നി) സഞ്ചാരിയുടെ പരിക്ഷീണമായ ദീർഘയാത്രകളെക്കുറിച്ചായിരുന്നു; ആ ഭൂപ്രദേശം ഒരു പെൺകുട്ടിയുടെ ഉടലായിരുന്നു, താൻ തളർന്നുകിടന്നുറങ്ങാൻ മോഹിച്ച ആ വൈക്കോൽക്കൂനകൾ അവളുടെ മുലകളായിരുന്നു.

എത്ര വശ്യതയാർന്നതായിരുന്നു അതൊക്കെ-ഒരു സ്ത്രീയുടെ ഉടലിലൂടെയുള്ള ആ യാത്ര- അദൃശ്യവും അജ്ഞാതവും അയഥാർത്ഥവുമായ ഒരുടൽ, ഒരു കളങ്കവുമില്ലാത്ത, ന്യൂനതകളോ രോഗങ്ങളോ ഇല്ലാത്ത, തികച്ചും ഭാവനാജന്യമായ ഒരുടൽ-ഓടിക്കളിക്കാൻ പ്രശാന്തമായൊരു ഗ്രാമീണദൃശ്യം!

കുട്ടികൾക്കു യക്ഷിക്കഥകൾ പറഞ്ഞുകൊടുക്കുന്ന അതേ സ്വരത്തിൽ ഗർഭപാത്രങ്ങളെയും മുലകളെയും കുറിച്ചെഴുതുക കേമമായിരുന്നു .അതെ, ആർദ്രതയുടെ ലോകത്താണ്‌ യാരോമിൽ ജീവിച്ചിരുന്നത്, കൃത്രിമബാല്യത്തിന്റെ ലോകത്ത്. കൃത്രിമം എന്നു നാം പറയുന്നത് യഥാർത്ഥബാല്യം ഒരു പറുദീസയുമല്ലാത്തതു കൊണ്ടാണ്‌, വിശേഷിച്ചൊരാർദ്രതയും അതിൽ ഇല്ലാത്തതു കൊണ്ടാണ്‌.

ജിവിതം ഒരാളെ ഓർക്കാപ്പുറത്തൊരു തൊഴി കൊടുത്ത് പ്രായപൂർത്തിയുടെ വാതില്പടിയിലേക്കു തള്ളിവിടുമ്പോഴാണ്‌ ആർദ്രത ജന്മമെടുക്കുന്നത്. കുട്ടിയായിരുന്നപ്പോൾ താനനുഭവിക്കാതെപോയ ബാല്യത്തിന്റെ ഗുണങ്ങൾ അയാളപ്പോൾ ഉത്കണ്ഠയോടെ തിരിച്ചറിയുകയാണ്‌.

ആർദ്രത പക്വതയോടുള്ള ഭയമാണ്‌.

അന്യോന്യം കുട്ടികളോടെന്നപോലെ പെരുമാറാമെന്നു സഖ്യം ചെയ്തുകൊണ്ട് കൃത്രിമമായി ഇടുങ്ങിയ ഒരിടം സൃഷ്ടിക്കാനുള്ള നമ്മുടെ ശ്രമമാണത്.

ആർദ്രത പ്രണയത്തിന്റെ ശാരീരികഫലങ്ങളോടുള്ള ഭയം കൂടിയാണ്‌. പക്വതയുടെ മണ്ഡലത്തിൽ നിന്നു പ്രണയത്തെ പുറത്തെടുക്കാനും (പ്രണയം അവിടെ കടമയാണ്‌, ചതിക്കുഴികൾ നിറഞ്ഞതാണ്‌, മാംസനിബദ്ധമാണ്‌, ഉത്തരവാദിത്തമാണ്‌)സ്ത്രീയെ ശിശുവായി കാണാനുമുള്ള ശ്രമമാണ്‌.

ആഹ്ളാദത്തോടെ തുടിക്കുന്ന ഹൃദയമാണവളുടെ നാവ്, ഒരു കവിതയിൽ അവൻ എഴുതി. അവളുടെ നാവ്, അവളുടെ കുഞ്ഞുവിരൽ, മുലകൾ, നാഭി ഒക്കെ അശ്രാവ്യശബ്ദങ്ങളിൽ പരസ്പരം സംസാരിക്കുന്ന ഒറ്റയൊറ്റ ജീവികളാണെന്ന് അവനു തോന്നി. അങ്ങനെയുള്ള ആയിരക്കണക്കിനു ജീവികൾ ഉൾക്കൊള്ളുന്നതാണ്‌ സ്ത്രീശരീരമെന്നും ഉടലിനെ സ്നേഹിക്കുക എന്നാൽ ആ ബഹുലതയ്ക്കു കാതു കൊടുക്കുകയും അവളുടെ ഇരുമുലകൾ നിഗൂഢസംജ്ഞകളാൽ മന്ത്രിക്കുന്നതു കേൾക്കുകയാണെന്നും അവനു തോന്നി.

(from Life is Elsewhere)

കടപ്പാട്: വി. രവികുമാർ‍

*വെലോസിപീഡ് – സൈക്കിളിന്റെ ആദ്യകാലരൂപം

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here