എഴുത്തുകാരന്‍ പുനത്തിൽ കുഞ്ഞബ്ദുള്ള മരിച്ച് മൂന്നുവർഷങ്ങള്‍ക്കിപ്പുറം അദ്ദേഹത്തിന്റെ ജീവചരിത്രം ഒരുങ്ങുന്നു. പുനത്തിൽ മെമ്മേറിയിൽ ട്രസ്റ്റ് സെക്രട്ടറി ടി. രാജനാണ് പുനത്തിലിന്‍റെ ജീവചരിത്രം ഒരുക്കുന്നത്. 40 വർഷത്തോളമായി എഴുത്തുകാരനെ അടുത്തറിയാവുന്നയാളാണ് അധ്യാപകൻ കൂടിയായ രാജൻ.
പുനത്തില്‍ പഠിച്ചിരുന്ന അലിഗഡില്‍ വെച്ച് അദ്ദേഹം വിവാഹം കഴിച്ച മറിയത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും അപൂര്‍വ ഫോട്ടോകളും ഉള്‍പ്പെടുത്തിയാണ് ജീവചരിത്രം തയാറാക്കുന്നത്. മറിയയെ ‘മറിയാമ്മ’ എന്നായിരുന്നു പുനത്തില്‍ സ്‌നേഹപൂര്‍വം വിളിച്ചിരുന്നത്. ‘എന്നെ ശ്മശാനത്തിലേക്ക് നയിക്കുന്ന ഞാന്‍’ എന്ന പുസ്തകത്തില്‍ മറിയയുടെ മരണത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.
മരിക്കുന്നതിന് മുന്‍പ് തന്നെ എഴുത്തുകാരന്‍ അപൂര്‍വങ്ങളായ 16,000 എഴുത്തുകളും ഫോട്ടോകളും മുഴുവന്‍ വര്‍ക്കുകളും രാജന് കൈമാറിയിരുന്നു.15 അധ്യായങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ജനുവരിയില്‍ പുനത്തിലിന്റെ ജന്മദേശമായ വടകരക്കടുത്തുള്ള കാരക്കാട് വെച്ച് പുസ്തകം പ്രകാശനം ചെയ്യുമെന്ന് ടി. രാജന്‍ പറഞ്ഞു