കൊറോണക്കാലത്തെ ചില വീട്ടുവിശേഷങ്ങൾ

 

 

 

വേണുവിന്റെ വീട്ടിൽ ഒരു കൊമ്പാടിപ്പശുവുണ്ട്.
അങ്ങേരുടെ ‘ഹംബെ’ കേട്ടാൽ
‌അയാൾക്ക്‌ അമ്മയെ ഓർമ്മ വരും.
എൺപത് ഓണമുണ്ട അമ്മ കഴിഞ്ഞ വിഷുത്തലേന്ന് പോയി;
മൂന്നു ദിവസം അന്നം കിട്ടാതെ, കൃത്രിമശ്വാസം വലിച്ച്,
ആദ്യം ഐ സി യുവിൽ പിന്നെ വെന്റിലേറ്ററിൽ…..
ഓർമ്മ കീറിയ ചാലുകളിൽ മറവി മണ്ണിടും മുമ്പെപ്പോഴോ
അമ്മ ഓർമ്മിപ്പിച്ചിരുന്നു :
അറത്തു തിന്നണ്ട, മോനെ!
വേണ്ടത് കറന്നെടുത്താൽ പോരെ?

വേണുവിന്റെ വീട്ടിൽ കോഴിയില്ല
സ്മാർട്ട് ഫോണിലെവിടെയോ
അദൃശ്യനായ ഒരു പൂവനുണ്ട് .
അദ്ദേഹത്തിന്റെ കൂവൽ കേട്ടാണ്
നിത്യവും അയാൾ കൺ തുറക്കുക.

വേണുവിന്റെ വീട്ടിൽ പൂത്ത കറൻസിപോലും!
ഉള്ളിലൊ, അയാൾ ഒരു ദരിദ്രവാസി!!
ഓണക്കാലത്തു വേണുവിന് ആരാണ് ചാർത്തുന്നത് ഈ പബ്ലിസിറ്റി?
ചോദിച്ച കടം റൊക്കമായി കിട്ടാത്ത അയല്പക്കത്തെ
എ പി ൽ – ബി പി ൽ കൂട്ടായ്മയോ!

വേണുവിന്റെ വീട്ടിൽ ഇരുചക്ര-നാൽചക്ര-വാഹനങ്ങളൊന്നുമില്ല..
അലസസവാരികൾക്കു ഇന്നും അയാൾ മുഴകളുള്ള കുറിയ കാലുകൾ ഉപയോഗിക്കുന്നു.അവയ്ക്കു ബ്രേക്കിന്റെയോ ക്ലച്ചിന്റെയോ ആവശ്യമില്ല.
“എല്ലാ വീടുകളിലും കാറുണ്ട്. ഈ മുറ്റത്തും ഒരു കാർ വേണ്ടേ, അച്ഛാ?” അഹിംസാവാദിയായ അയാൾ അപ്പോൾ, മക്കളോട് കണ്ണുരുട്ടിക്കാണിക്കും:
“മറ്റു വീടുകളെപ്പോലെയാണോ ഈ വീട്? നിങ്ങളുടെ പ്രതാപിയായ മുത്തശ്ശൻ ഒരു ടോയ് കാർപോലും വാങ്ങിച്ചു തന്നിട്ടില്ല. നിങ്ങളൊക്കെ ഒരു
കാര്യം ഓർക്കണം; അങ്ങോട്ടൊന്നുംതന്നെ യാചിച്ച ചരിത്രം ഈ അച്ഛനില്ല.”

വേണുവിന്റെ വീട്ടിൽ കിളയും വിതയുമില്ല. പാട്ടും കൂത്തുമില്ല. പക്ഷെ ആവേഗമറിയാത്ത തെളിമയുണ്ട്; ഉള്ളളവിനു അതീതമായി ഉയരുന്ന ആഴവും പരപ്പുമാർന്ന മൗനമുണ്ട്. ചുറ്റിലും ചിതകൾ ആളിക്കത്തുന്പോഴും ഇടയ്ക്കൊക്കെ വീട്ടുകിണർ, താപസന്റെ ഒരറ്റംമാത്രം തുറന്ന തുരങ്കത്തെപ്പോലെ, ആവേശരഹിതമായ ശാന്തത പകരുന്നു.

വേണുവിന്റെ വീട്ടിൽ ഒഴിയാബാധയായി നാഗത്താന്മാർ; മരണത്തിന്റെ പര്യായമാണ് തലയിൽ മണി കെട്ടിയ ആ സർപ്പങ്ങൾ! മരണത്തിൽ കൃത്യമായ അകലം പാലിക്കുവാൻ ആർക്കു കഴിയും? ഒരു കൂട്ട ആത്‌മഹത്യയിൽ അത് അസാധ്യവുമാണ്. ആറേ കാലടി നീളവും അഞ്ചടി വീതിയുമുള്ള ഡബിൾകട്ടിലിൽ കിടപ്പ് പക്ഷെ കൃത്യമായ അകലം പാലിച്ചുതന്നെ. ഈ വീട്ടിൽ കൊറോണക്ക് അനുകൂലമായി ആരും ഒന്നും ചെയ്യുന്നില്ല. രാത്രിയിൽ പോലും അവൾ മാസ്ക് കെട്ടുന്നു. ഒരു ചുംബനത്തിന്റെയോ ആശ്ലേഷത്തിന്റെയോ ഓർമ്മ ആരെയും ഹർഷപുളകിതരാക്കുന്നില്ല.ദേഹങ്ങൾ ഫ്രീസറിൽ മറന്നുപോയ പച്ചയിറച്ചിയായിതീർന്നിരിക്കുന്നു! ദേഹികൾ കരിമേഘരൂപികളായി കൂരിരുളിൽ ………………

പ്രത്യാശയോടെ കാത്തിരിക്കുന്ന വെളിച്ചം എവിടെയാണ്? അകലെയോ കാണാമറയത്തോ…?

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleദയ
Next articleകങ്കണ-സഞ്ജയ് പോര് ; ശിവസേന എംപി മാപ്പു പറണമെന്നാവശ്യവുമായി ബിജെപി
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here