ലസാഗു

 

 

 

 

 

 

ലഹരി

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല
നിലാവത്തും രാത്രിമഴയത്തും
സ്വല്പം പോർട്ട് വൈൻ സേവ!

സ്വച്ഛന്ദലഹരിയില്‍നിന്നൊന്ന്
തെന്നിമാറാനാണത്. അല്ലെങ്കിൽ
അവധിയെടുക്കാൻ.

അന്യഥാ മനുഷ്യന്റെ നേർവാറ്റില്‍
ഒരു വിശ്വാസവുമില്ല.

സൺഫ്ലവർ

കോലായപ്പുറത്ത്
കണ്ടു മറന്ന ഒരു ബാല്യകാലസ്വപ്നം പോലെ
സൂര്യകാന്തിച്ചെടിയുടെ പച്ചപ്പര്‍ദ്ദ.

കുഞ്ഞിവീടിനു കണ്ണ് കൊള്ളാതിരിക്കാൻ
ഒരിക്കൽ അച്ഛൻ നട്ട സൂര്യകാന്തി.

പണ്ടൊക്കെ അത് പൂക്കാറുണ്ടായിരുന്നു.
സൂര്യകാന്തിപ്പൂവിന്റെ മത്തുപിടിക്കുന്ന
മണത്തിൽ ഞാൻ എന്നെത്തന്നെ
മറന്നുപോകുമായിരുന്നു.
കൂട്ടുകാർ, “എടാ, സൂര്യാക്രാന്തിമോനെ!”
എന്ന് വിളിച്ചു എന്നെ കളിയാക്കുമായിരുന്നു.

കൂടെ പഠിച്ചവളോട് പരിചയപ്പെടുത്തിയത്
ഇങ്ങനെയായിരുന്നു :
കപ്പാലത്തിനു വലതു വശത്തു സൂര്യകാന്തിച്ചെടിയുടെ
പച്ചപ്പര്‍ദ്ദയുള്ള കുഞ്ഞുവീടില്ലേ, അതാ എന്റെ വീട്. വെള്ളിയാഴ്ച
ഉച്ചയ്ക്ക് വാ. കുട്ടിക്കൊരു സൂര്യകാന്തിപ്പൂ കടം തരാം.

മുന്നിലൊരു മണിമേട
നില മൂന്നുയര്‍ത്തിയപ്പോള്‍
സൂര്യന്‍ വീട്ടിലേക്ക് വരാതെയായി;
എന്റെ സൂര്യകാന്തി പൂക്കാതെയുമായി.

ഗുണനം

ചെമ്പാവരിച്ചോറ്
മറുനാട്ടിലായിപ്പോയില്ലേ;
നാട്ടിലേക്കുള്ള ദൂരത്തെ
രണ്ടുകൊണ്ടു ഗുണിക്കാം.

തിരിച്ചു പോകരുതെന്ന്
പല വട്ടം കാതിലടക്കം
പറഞ്ഞവള്‍തന്നെവേണം ഒടുക്കം
വാഴയില മുറിച്ചു വാട്ടാൻ.
രണ്ടര ദിവസം തീവണ്ടിയിൽ
അവളുടെ കൈപ്പുണ്യത്തിന്റെ പൊതിച്ചോറുണ്ണാം.
പുളിയോദരച്ചോറിനു കാച്ചിയ മോരും
നെല്ലിക്ക അച്ചാറും കയ്പക്കകൊണ്ടാട്ടവും

നെല്ലിക്ക
പിന്നെ മധുരിക്കും.
ആദ്യരാത്രിയുടെ പുളകസ്മൃതി പോലെ.

കയ്പ്പക്ക
പിന്നെയും കയ്ക്കും.
വിരഹം പോലെ ആവർത്തനവിരസമായ ജീവിതം പോലെ
പിന്നെയും പിന്നെയും.

ഇറങ്ങാതെ പടിയിറങ്ങുമ്പോൾ
അകലത്തെ വീണ്ടും
രണ്ടുകൊണ്ടു ഗുണിക്കാം!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleസിനിമ നടി കുശ്‌ബു കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക്
Next articleകുന്നിൻ മുകളിലെ നക്ഷത്രങ്ങൾ
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

1 COMMENT

  1. ലഹരിയും സൺ‌ ഫ്ലവറും ഗുണനവും ചേർന്ന അക്ഷരക്കൂട്ടങ്ങളിൽ തെളിഞ്ഞു വരുന്ന മനുഷ്യർ… അവരുടെ ചെറു ചലനങ്ങളിൽ നിർമ്മിക്കുന്ന ആശയ ലോകം സൗമ്യവും മധുരവും ദീപ്തിവും ആണ്. അച്ഛൻ ഒരു കരുതൽ മാത്രമല്ല കപടതയില്ലായ്മ കൂടി ആണെന്ന് പറയാൻ സ്ഥാപിക്കാൻ കവിക്ക് ഒരു സൂര്യകാന്തി പൂവ് മതി. ആദ്യ പ്രണയം പറയാനും സൂര്യകാന്തി പൂവ് തന്നെ. പ്രവാസിയുടെ വ്യാകുലതകൾ ഗുണനം ചെയ്തു കവി ജീവിതത്തിന്റെ ഉത്തരം അന്വേഷിക്കുന്നു. പ്രവാസിയെ പറഞ്ഞു അയക്കുന്ന ഭാര്യ സൗമ്യമായ വേദനയാണ്. തിളങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ കഥയുണ്ടാക്കുന്ന കവിതകൾക്ക് നമോവാകം

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here