ബിവറേജസ് ക്യൂവിൽ വസന്ത രാജുവിനെ പരതി. അയാളുടെ ജോലി തീർന്ന സമയം കണക്കുകൂട്ടി പിന്നിൽ നിന്നും തുടങ്ങി ഒടുവിൽ കണ്ടെത്തുമ്പോൾ രാജു കൗണ്ടറിനു മൂന്നാൾ മാത്രം അകലത്തിലായിരുന്നു. ഒറ്റക്കുതിപ്പിന് അയാളുടെ പോക്കറ്റിൽ നിന്നും പൈസ പൊക്കിയതും ‘ഠപ്’ എന്ന ശബ്ദത്തിൽ അയാൾ അവളെ അടിച്ചു വീഴ്ത്തി. ദമ്പതിമാർ നിലത്തു വീണ നോട്ടുകൾക്ക് മത്സരിക്കവെ രാജുവിൻറെ ക്യൂവിലെ സ്ഥാനം തിരിച്ചു കിട്ടാനാവാത്ത വിധം പൊയ്പോയി. പണം പെറുക്കിയെടുത്തു നീങ്ങിയ വസന്തയുടെ പിന്നാലെ ചാറ്റൽ മഴ നനഞ്ഞ് അയാളും നടന്നു പോയി. രണ്ടു മൂന്നു ദിവസങ്ങളായി രാജു ഏതോ ചിന്തക്ക് അടിപ്പെട്ടിട്ടുണ്ടെന്ന് വസന്തക്ക് തോന്നി.അതാണ് ഇന്ന് അനായാസം പണം കൈക്കലാക്കാൻ ഒത്തതു തന്നെ. സാധാരണ ദൂരെ നിന്ന് കാണുമ്പോൾ തന്നെ കൈയിലുള്ള പണം ക്യൂവിലുള്ള വേറെ ഏതെങ്കിലും കുടിയനെ ഏല്പ്പിച്ച് തന്നെ നേരിടാൻ തയാറായി നിൽക്കുന്നതാണ്. ഇന്നതുണ്ടായില്ല.
പാതി വഴിയിൽ വസന്ത തിരിഞ്ഞുനിന്ന് ഒരമ്പത് രൂപ രാജുവിന് നീട്ടി പറഞ്ഞു; “വേണമെങ്കിൽ പോയി വാ.”
“വേണ്ട”,അയാൾ പറഞ്ഞു.
രാത്രി വസന്ത രാജുവിനെ സമീപിച്ച് അയാളുടെ കാൽ മെല്ലെ തടവിക്കൊണ്ടിരുന്നു. കുറെ കഴിഞ്ഞപ്പോൾ അയാൾ ചോദിച്ചു: ” കൊച്ച് ഉറങ്ങിയോ?”. “ഉറങ്ങി .എപ്പോഴും ഫോണും നോക്കി ഇരിക്കുവാ ഇപ്പോളത്തെ പണി. എങ്ങനെയെങ്കിലും അവളെ കുറച്ചു കൂടി പഠിപ്പിക്കണമായിരുന്നുവെന്നാ ഞാൻ ഇപ്പോ ആലോചിക്കാറ്. ബുദ്ധിയുള്ള കൊച്ചായിരുന്നു .”
അൽപ സമയം കഴിഞ്ഞ് രാജു പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു: “ഇന്നലെ ഒരു കാര്യമുണ്ടായി”. “എന്താ,എന്താ?”, വസന്ത ഉൽക്കണ്ഠയോടെ ചേർന്നിരുന്നു. “കാർത്തികേയൻ സാറ് എന്നോട് അങ്ങേരുടെ ജീവിതകഥ പറഞ്ഞെടീ”.
വസന്തക്ക് ശ്വാസം നേരെ വീണു. വാടകവീട് ഒഴിയണമെന്ന് ഔസേപ്പ് മുതലാളി പറഞ്ഞുകാണുമെന്ന് അവൾ ഭയന്നു പോയിരുന്നു. “ഓ! അങ്ങേര് ആളുകളോട് ഒക്കെ സംസാരിക്കുമോ? നിങ്ങൾ അവിടെ പണിക്കുപോകുന്നത് നേര് പറഞ്ഞാ എനിക്ക് പേടിയാ. നാട്ടിലൊറ്റ കുഞ്ഞും അയാളോട് മിണ്ടില്ല. നിങ്ങൾ അവിടെ പണിക്ക് പോകുന്നതുകൊണ്ട് നമ്മളോടും നാട്ടുകാർക്ക് ദേഷ്യമുണ്ടെന്നാ എനിക്ക് തോന്നുന്നത്.”
” അങ്ങേര് കൊഴപ്പക്കാരനൊന്നുമല്ലെടീ ”
“കൊഴപ്പം ഒണ്ടോ എന്നൊന്നും എനിക്കറിയില്ല. കുറുമ്പക്കരക്കാർക്ക് അയാളെ കണ്ടുകൂടാ”.
“അസൂയയാടീ. അയാൾക്ക് കാശുണ്ട്. തടിമിടുക്കും.”
വസന്ത ഒന്നിളകിയിരുന്നു.” തടിമിടുക്കിൻറെ കാര്യം ശരിയാ.എന്നാ പൊക്കോം തടീമാ.ഞങ്ങടെ കൊച്ചുന്നാളിലൊരു ആസനാര്മൊതലാളിയുണ്ടായിരുന്നു.
കൊന്നത്തെങ്ങോളം പൊക്കം. ഇങ്ങേർക്ക് അതിലും ഉണ്ട്. ഒരാനേടെ വണ്ണോം !
പക്ഷേ അങ്ങേരെക്കാൾ കാശുള്ളവര് കുറുമ്പക്കരേലില്ലേ , സുരേന്ദ്രൻ മൊതലാളീം ഒക്കെ?”
“സുരേന്ദ്രൻ മുതലാളീടെ നൂറിരട്ടി ഇങ്ങേർക്ക് ഉണ്ടെടീ”
വസന്ത വാപൊളിച്ചു. ” നിങ്ങളോട് പറഞ്ഞോ?”. പെട്ടെന്നു തന്നെ വസന്ത ഒന്നു കൂടി ചോദിച്ചു:” നമുക്കെന്തെങ്കിലും സഹായം കിട്ടുമോ? കൊച്ചിൻറെ കാര്യത്തിന്?”.
രാജു നിശ്ശബ്ദനായി ഇരുന്നു. വസന്ത വ്യഗ്രതയോടെ കൂട്ടിച്ചേർത്തു :” അവർക്കൊക്കെ ഒന്നുരണ്ട് ലക്ഷം ചെറിയ
തൊകയല്യോ? ഒന്ന് ചോദിക്ക് അണ്ണാ.” അതിന് മറുപടി പറയാതെ രാജു ഒരു ബീഡി കൊളുത്തി.എന്നിട്ട് ഒന്ന് ചുമച്ചിട്ട് പറഞ്ഞു: ” അങ്ങേര് അനാഥനാടീ. അച്ഛനുമമ്മേം മരിച്ച് ഒരമ്മാവൻറെ കൂടെയായിരുന്നു. ആ വീട്ടിലെ വഴക്കും അടീം ഒക്കെ കാരണം അങ്ങേര് കൊച്ചുന്നാളിലേ ഇറങ്ങിപ്പോയി. ഹോട്ടലിലുമൊക്കെ നിന്നു. പിന്നെ ബോംബേലെത്തി.”
” എന്നിട്ട്?”
” അവിടെ ഇങ്ങേര് ഒരു ഗുണ്ടയായിരുന്നു”. രാജു ശബ്ദം താഴ്ത്തി :” കൊന്നിട്ടൊക്കെയുണ്ട്”. വസന്ത ‘ശ്’ എന്നൊരു ശബ്ദമുണ്ടാക്കി വാപൊത്തി. “നിങ്ങള് സൂക്ഷിക്കണം”.
” അയാള് ജീവിക്കാൻ വേണ്ടി ചെയ്തതല്യോടീ.ഒരു വയസ്സൻ മാർവാഡീടെ ഗുണ്ടയായിരുന്നു. ആ വകയിലിങ്ങേർക്ക് ഒരു വലിയ ഭാഗ്യമുണ്ടായി”. വസന്ത ചെവി കൂർപ്പിച്ചു. രാജു തുടർന്നു :” മാർവാഡി ഇങ്ങേരുടെ പേരിൽ കുറെയേറെ വസ്തു വാങ്ങി. കിഴവൻ അങ്ങ് ചത്തു പോവ്കേം ചെയ്തു” . വസന്ത പിന്നെയും ‘ശ്’ എന്ന ശബ്ദമുണ്ടാക്കി ചോദിച്ചു: ” അതെല്ലാം ഇങ്ങേർക്ക് കിട്ടിയോ?”.
“കിട്ടി. മാർവാഡീടെ ആൾക്കാര് ഇയാളെ കൊല്ലാനൊക്കെ വന്നു. ഇയാൾ അതൊക്കെ നേരിട്ടു.എല്ലാം വിറ്റുപെറുക്കി വേറേതോ നഗരത്തിലേക്ക് മാറി. അവിടുന്നാ നമ്മുടെ കുറുമ്പക്കരയിൽ വന്നിരിക്കുന്നത്.”
“ഇങ്ങനെ ഒരു കഥ ഇയാൾക്ക് ഉണ്ടായിരുന്നോ !”, വസന്ത അത്ഭുതം കൂറി.” ഇങ്ങേരെ എനിക്ക് നേരത്തേ പേടിയാ.ഇതെല്ലാം കേട്ടു കഴിഞ്ഞ് നിങ്ങളെ അവിടെ വിടാനും എനിക്ക് പേടി തോന്നുന്നു.”
” അയാൾക്ക് നൂറു കോടിയുടെ സമ്പാദ്യമുണ്ടെടീ. എന്നോട് പറഞ്ഞതാണ്. ഇപ്പൊ അങ്ങേർക്ക് കല്യാണം ഒക്കെ കഴിച്ച് ഒരു കുടുംബമാകണമെന്നുണ്ട്”,രാജു പറഞ്ഞു.
“അയാക്കൊരു നാപ്പത്തഞ്ച് വയസ്സെങ്കിലും കാണില്യോ.നല്ല ബ്രോക്കർമാര് വിചാരിച്ചാ അയാടെ പ്രായത്തിനും ശരീരത്തിനും ഒക്കുന്ന പെണ്ണുങ്ങളെ ഒപ്പിച്ചു കൊടുക്കുവാരിക്കും. രണ്ടാം കെട്ടിനെയൊന്നും നോക്കാത്തതാ നല്ലത്”,പൊടുന്നനെ അയാളോട് സ്നേഹം ഉണ്ടായപോലെ വസന്ത പറഞ്ഞു. രാജു എഴുന്നേറ്റ് വസന്തയുടെ കൈയിൽ പിടിച്ചു. എന്നിട്ട് നേരിയ വിറയലോടെ പറഞ്ഞു :
” അയാൾ എന്നോട് മിനിക്കുട്ടീടെ കാര്യം ചോദിച്ചു”. അതങ്ങ് പറഞ്ഞു കഴിഞ്ഞപ്പോൾ അയാൾക്ക് ലാഘവത്വം തോന്നി. രണ്ടു ദിവസമായി അയാൾ ഇത് മനസ്സിൽ കൊണ്ടു നടക്കുന്നു. ഇത് അവതരിപ്പിക്കുന്ന നിമിഷം വസന്ത ഒരു ആട്ട് ആട്ടും എന്ന് അയാൾ ഉറപ്പിച്ചിരുന്നു. അത് ഉണ്ടായില്ല.അവൾ തരിച്ചിരിക്കുകയായിരുന്നു.
“അതെങ്ങനെ ശരിയാകും ! അവൾ ഒരു നരുന്തല്യോ,അയാൾ ഒരു കൂറ്റനും. അങ്ങേർക്ക് നിങ്ങടത്രേം,പോട്ട് എൻറ്റത്രേമെങ്കിലും പ്രായോം കാണില്യോ?” ”
” നമ്മുടെ കാര്യങ്ങളെല്ലാം നോക്കിക്കോളാമെന്ന് അയാൾ പറഞ്ഞു. മൂത്ത പിള്ളാരേം സഹായിക്കാമെന്നും”. അയാൾ പ്രതീക്ഷയോടെ അവളെ നോക്കി.
ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടെ വസന്ത ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു: ” എന്തെങ്കിലും
ചതിയുണ്ടോ അണ്ണാ? ജാതീം പണോം ഒന്നും നോക്കാതെ അയാളെന്താ …”
“രാവിലെയാകട്ട് . എനിക്കൊറങ്ങണം ” എന്ന് പറഞ്ഞ് വർത്തമാനം അവസാനിപ്പിച്ചെങ്കിലും തനിക്ക് ഉറങ്ങാനാകില്ലെന്ന് രാജുവിന് അറിയാമായിരുന്നു. ഒരു രഹസ്യം അയാൾ വസന്തയിൽ നിന്ന് മറച്ചു . കാർത്തികേയൻ വളരെ വ്യക്തമായി പറഞ്ഞതാണത്. അയാൾക്ക് എണ്ണമറ്റ സ്ത്രീകളുമായി ബന്ധമുണ്ടായിട്ടുണ്ട്. ഇപ്പോൾ ഇല്ല. ഇനി ഉണ്ടാവുകയുമില്ല.
“എല്ലാം പെണ്ണുങ്ങൾ അറിയണ്ട”,അയാൾ ഉള്ളിൽ മന്ത്രിച്ചു.
വിവാഹ ആലോചന പതുക്കെ വസന്തക്ക് സ്വീകാര്യമായി. ഒപ്പം മിനിക്കുട്ടിയുടെ ചേച്ചിമാർക്കും അവരുടെ ഭർത്താക്കന്മാർക്കും. മിനിക്കുട്ടി അതേസമയം ആ വിഷയത്തിൽ അഭിപ്രായം ഒന്നും പ്രകടിപ്പിച്ചില്ല. വസന്ത ഏതായാലും രാജുവിന് ഒരു മുന്നറിയിപ്പ് കൊടുക്കാൻ മറന്നില്ല: “എല്ലാം നിങ്ങടെ തീരുമാനമാണേ!”
മകളെ നോക്കിയിരുന്നപ്പോൾ കാർത്തികേയൻ പറഞ്ഞത് രാജു ഓർത്തു:” കൊച്ചിനോട് സകലതും പറഞ്ഞ് സമ്മതമാണെങ്കിൽ മാത്രം വരൂ”.
“പെണ്ണുങ്ങൾ എല്ലാം അറിയണ്ട”,അയാൾ വീണ്ടും മന്ത്രിച്ചു.
‘കുറുമ്പക്കരക്കുറുമ്പർ’ എന്ന വാട്സാപ്പ് ഗ്രൂപ്പാണ് മിനിക്കുട്ടിയുടെ കല്ല്യാണ വാർത്ത സകലരേയുമറിയിച്ചത്. വിഭാര്യനും റിട്ടയേർഡ് മിലിട്ടറിയും മാർക്കറ്റിൽ വെച്ച് കാർത്തികേയനുമായുണ്ടായ തർക്കത്തിൽ പ്രഹരമേറ്റ് അപമാനിതനാകുന്നതു വരെ എന്തിനും പോന്നവനെന്ന് കുറുമ്പക്കരക്കാർ കരുതുകയും ചെയ്തിരുന്ന താഴത്തു വീട്ടിൽ തങ്കച്ചൻ എന്നയാൾ നിയന്ത്രിച്ചു പോന്ന ഗ്രൂപ്പാണ് അത്. ‘തങ്കച്ചായൻ റീമൂവ്ഡ് യൂ ’ എന്ന സന്ദേശം തേടിവന്നതു വരെ മിനിക്കുട്ടിയും ഗ്രൂപ്പിൽ പതുങ്ങിക്കിടന്ന് തൻറെ കല്യാണത്തെ കുറിച്ച് ഒഴുകിവന്ന തമാശകളും പരിഹാസങ്ങളും നിരീക്ഷിച്ചു കൊണ്ടിരുന്നു. മിനിക്കുട്ടിയുടെ കല്യാണ വാർത്ത പരന്നതു മുതൽ കുറുമ്പക്കരയെ അഭൂതപൂർവ്വമായ ഒരു വിനോദധാര തഴുകി ഇക്കിളിപ്പെടുത്താൻ തുടങ്ങി. വീഥികളിൽ തമ്മിൽ കണ്ടവർ അതു പറഞ്ഞ് പൊട്ടിച്ചിരിച്ചു. തമ്മിൽ വേണ്ടത്ര പരിചയം ഇല്ലാത്തവരും ചിരിയമർത്തിയ ഒരു നോട്ടം പരസ്പരം പങ്കുവെച്ചു നടന്നു പോയി.
വിവാഹശേഷം മിനിക്കുട്ടി ഭർത്താവിൻറെ മണിമാളികയുടെ മൂന്നാം നിലയിലുള്ള മട്ടുപ്പാവിൽ പ്രത്യക്ഷയായിത്തുടങ്ങി. പ്രൗഢ ഭാവത്തോടെ അവൾ കുറുമ്പക്കരയെ സാകല്യത്തിൽ നോക്കിക്കണ്ടു. ഉന്നതങ്ങളിലെ അവളുടെ നിൽപ്പ് കുറുമ്പക്കരയെ അസ്വസ്ഥമാക്കാൻ തുടങ്ങിയെങ്കിലും അവൾ ഏകയായി കാണപ്പെടുന്നതെന്ത് എന്ന വിഷയം അടക്കം പറച്ചിലുകളിൽ കയറി വരാൻ തുടങ്ങി. തുടർന്ന് മധുവിധുവിനായി പുറപ്പെട്ട ‘ഭീമനും പെണ്ണും’ തിരികെയെത്താൻ വൈകുന്നതിനെ ചൊല്ലിയും ഊഹാപോഹങ്ങളുണ്ടായി. താക്കോൽക്കൂട്ടവുമായി മണിമാളികയിൽ നിന്നും മടങ്ങി വന്ന വസന്തയെ തടഞ്ഞു നിർത്തി അതേപ്പറ്റി പ്രശ്നമുന്നയിച്ച കോയിക്കൽ വീട്ടിൽ വസുമതിയമ്മ, പീസ് കോട്ടേജിൽ ഗ്രെയ്സി ഫിലിപ്പ് എന്നിവർക്ക് അസ്വസ്ഥജനകമായ വിവരമാണ് കിട്ടിയത്. രാജ്യത്തെ പ്രധാന സ്ഥലങ്ങളെല്ലാം കണ്ട് ഒരു മാസം കഴിഞ്ഞേ ദമ്പതിമാർ തിരികെയെത്തുകയുള്ളു. വാർത്ത ‘കുറുമ്പക്കരക്കുറുമ്പറി’ൽ മൗനം നിറച്ചു.
മധുവിധു എന്ന വിഷയത്തെ കുറുമ്പക്കര അതിൻറെ വീഥികളിലും,പീടികകളിലും ദേവാലയപ്പറമ്പുകളിലും സമഗ്രമായി ചർച്ച ചെയ്തു. എത്ര ഉദാസീനവും കാൽപ്പനിക വിരുദ്ധവുമായാണ് ഈ അസുലഭ പക്ഷത്തെ ഗ്രാമത്തിലെ നവ ദമ്പതിമാർ കൈകാര്യം ചെയ്തുപോന്നത് എന്ന് കുറുമ്പക്കര വിസ്മയിച്ചു. മൂന്നാറിലും കൊടൈക്കനാലിലും പോയ ഏഴെട്ട് ദമ്പതിമാർ കുറുമ്പക്കരയിലുണ്ട്. നെയ്യാറ്റിൻകര മുതൽ ആലപ്പുഴ വരെയുള്ള സ്ഥലങ്ങളിലെ ബന്ധുവീടുകളിൽ പോയത് മധുവിധുവിൻറെ കണക്കിൽ എഴുതിയവരാണ് കൂടുതൽ. ലോകത്തെ സമസ്ത സൗന്ദര്യവും കുറുമ്പക്കരയിലെ പുഞ്ചപ്പാടത്തിൽ കണ്ടെത്താൻ നവവധുവിനെ പരിശീലിപ്പിച്ച നിർദ്ധനനായ യുവകവിയുമുണ്ട് .
തിരികെയെത്തിയ ശേഷം മട്ടുപ്പാവിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയ മിനിക്കുട്ടിയെ കുറുമ്പക്കരയിലെ നാനാ ജാതി മതസ്ഥരായ സ്ത്രീകൾ ഒളികണ്ണിട്ടു നോക്കി നടന്നു പോയി. “എന്തൊക്കെയാണെങ്കിലും രാജുവിൻറെ മോളല്ലേ?”, പഞ്ചായത്ത് മെമ്പർ ലിസിയമ്മ ആശ്വസിച്ചു. ” കെട്ടിയവന് തന്തേടെ പ്രായമില്ലേ, പിന്നെന്താ നെഗളിക്കാൻ!”, മഹിളാ പ്രധാൻ ഏജൻറ് രമാദേവി ആശ്ചര്യം കൂറി. കാര്യങ്ങളിങ്ങനെയൊക്കെ ആണെങ്കിലും തിരിച്ചുകിട്ടാനാകാത്ത വിധം നഷ്ടമായ മധുവിധുവിനെ ചൊല്ലി സ്ത്രീകൾ പുരുഷന്മാരെ വേട്ടയാടാൻ തുടങ്ങിക്കഴിഞ്ഞിരുന്നു. പുരുഷന്മാരും ഈ പ്രതിസന്ധിയെ ഫലപ്രദമായി നേരിടാനാകാതെ ഉഴറി. അവർ ഒറ്റക്കും കൂട്ടമായും തല പുകച്ചു.
“നമുക്കൊരു ടൂറിസ്റ്റു ബസ് വിളിച്ച് കുടുംബത്തേം കൂട്ടി നാലഞ്ച് ദിവസം കറങ്ങിയാലോ?”
“അപ്പൊ നാൽക്കാലികളേം പ്രായം ചെന്നവരേം ആര് നോക്കും?”
“അല്ലേലും കൂട്ടമായി പോയാലൊന്നും പെണ്ണുങ്ങൾക്ക് പിടിക്കത്തില്ല.”
“അന്നേ പോകണമായിരുന്നു.”
“ഇതൊരു വല്ലാത്ത ഊരാക്കുടുക്ക് തന്നെ.”
കൂടുതൽ ഗുരുതരമായ ഒരു സ്ഥിതിവിശേഷം അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. ആർപ്പാക്കര പള്ളി പെരുനാൾ ദിവസം വൈകിട്ടോടെ ‘കുറുമ്പക്കര കുറുമ്പറി’ൽ വാർത്ത വന്നു:’ ഭീമനും പെണ്ണും യൂറോപ്പിലേക്ക് പുറപ്പെടുന്നു.അത് കഴിഞ്ഞു വന്നാലുടൻ അമേരിക്കക്ക്.’
‘കാശ് എവിടുന്നാ ഇതിനൊക്കെ?’
‘ഭീമന് നൂറു കോടിയുടെ സ്വത്ത് ഉണ്ടെന്ന് രാജു വായനശാലേടെ മുൻപിലെ സ്ലാബിൽ കിടന്ന് സോമനോടും ശശിയോടും പറഞ്ഞു. അത് മുഴുവൻ പെണ്ണിനെ ലോകം കാണിച്ചു മുടിക്കാനാണെന്ന് ഭീമൻ പറയുന്നത്രെ.’
അശനിപാതം ഏറ്റ പോലെയാണ് കുറുമ്പക്കര പുതിയ വാർത്തയെ സ്വീകരിച്ചത്. രാത്രിയോടെ ‘നാളെ മുതൽ വലിയ നോട്ടുകൾക്ക് വിലയില്ല’ എന്നൊരു വാർത്തയും എത്തിയെങ്കിലും അതാരും ഗൗരവത്തിലെടുത്തില്ല.
കാർത്തികേയനും ഭാര്യയും വിദേശത്തേക്ക് പുറപ്പെട്ടതോടെ കുറുമ്പക്കരയുടെ വേഗം കുറഞ്ഞു. അമ്പത് തെങ്ങിൽ കയറിയിരുന്ന നാണു മൂപ്പർ പത്തെണ്ണത്തിൽ പണി നിറുത്തി. കുട്ടികൾ സ്കൂളിൽ പോകാതെ വീടുകളിലിരുന്നു.പാടങ്ങളിൽ കള നിറഞ്ഞു. എവിടെയും ആത്മവിശ്വാസക്കുറവ് പ്രകടമായി.
മിനിക്കുട്ടിക്ക് വയറ്റിലുണ്ടായാൽ യാത്ര മുടങ്ങുമെന്ന് സ്ത്രീകൾ പ്രത്യാശിച്ചു. വസന്തയുമായുള്ള ലഘു സംഭാഷണ ശേഷം ആ പ്രതീക്ഷയും നഷ്ടപ്പെട്ടു. മിനിക്കുട്ടി ഉടനെ ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നില്ലത്രേ. അതോടെ സ്ത്രീകൾ കൂടുതൽ ക്ഷുബ്ധരായി. ദിനേശൻ വക്കീലിൻറെ വീട്ടിൽ പുരുഷന്മാരുടെ യോഗം കൂടി.
“നമുക്ക് കുറച്ച് അസൂയ അവരോട് ഉണ്ടെന്നതൊക്കെ സത്യമാണ്. ഭീമനോടും പെണ്ണിനോടും” , കരയോഗം സെക്രട്ടറിയാണ് ചർച്ച തുടങ്ങി വെച്ചത്. “പക്ഷെ അവരീ രീതിയിൽ പോയാൽ നമുക്ക് ഈ നാട്ടിൽ സമാധാനമായി ജീവിക്കാൻ കഴിയില്ല. അതിന് എന്ത് വേണമെന്ന് വക്കീല് പറയണം.”
“ഒരു ദ്വിമുഖ പദ്ധതിയാണ് എന്റെ മനസ്സിലുള്ളത്. ആദ്യം നമുക്കിടയിൽ ഈ പ്രശ്നം പരിഹരിക്കപ്പെടുന്നത് വരെ കുറച്ച് ഐക്യം ഉണ്ടാകണം. അതിനായി ദേശീയത, പരലോകം ഇക്കാര്യങ്ങളൊക്കെ പറഞ്ഞ് കുറുമ്പക്കരയിലെ വാഴ വെട്ടിക്കളയുന്നത്,കന്നാലികളെ അഴിച്ചു വിടുന്നത് ഒക്കെ തൽക്കാലത്തേക്ക് നിറുത്തി വെക്കണം. തൽക്കാലത്തേക്ക് എന്നു മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളു. എല്ലാവരും ഒരുമിച്ച് നിൽക്കണം .”
“രണ്ടാമത്?”
“പറയാം. അദ്രുമാൻറെ കടയിൽ നിന്നല്ലെ ഭീമൻ സാധനങ്ങൾ വാങ്ങുന്നത്? ഇനി വരുമ്പോൾ കൊടുക്കരുത്. അവൻറെ സ്വഭാവത്തിന് അവൻ തല്ലും. പിന്നെ അവൻ കോടതി വരാന്തയിൽ നിന്ന് മാറാതെ ഞാൻ നോക്കിക്കൊള്ളാം.” ആശയം ഏവർക്കും ഇഷ്ടപ്പെട്ടു. ആ സാധുക്കൾ അറിയാതെ കൈയടിച്ചു പോയി. അദ്രുമാൻ മാത്രം ആലോചനയിലാണ്ടു.
സ്കൈ ഡൈവിങ് ,കനൽ നൃത്തം ,ഗിരിശൃംഗങ്ങൾ , വന്മരങ്ങൾ,അംബരചുംബികൾ,പടക്കപ്പലുകൾ ഒക്കെ കണ്ടെങ്കിലും മിനിക്കുട്ടിയെ പേർത്തും പേർത്തും മോഹിപ്പിച്ച കാഴ്ചകൾ വേറെയായിരുന്നു. ബീച്ചിൽ ഒരു നീഗ്രോപെണ്ണ് പിറന്ന പടി കിടന്ന് പുക വലിച്ചത്, ബാറുകളിൽ തൂവെള്ള പെണ്ണുങ്ങൾ ചിന്താധീനരായിരുന്ന് മദ്യപിച്ചത്,ഏഴടി ഉയരമുള്ള ഒരു പെണ്ണ് കോട്ടിട്ട സായിപ്പിനെ നിസ്സാരമായി ഉമ്മവച്ചു നടന്നകന്നത് ഒക്കെ. വിമോചനത്തിൻറെ നീരുറവകൾ പൊട്ടിക്കാൻ പോന്ന അത്തരം കാഴ്ചകളാണ് മിനിക്കുട്ടിയുടെ മനസ്സിൽ തറഞ്ഞു കയറിയത്.
മിനിക്കുട്ടിയുമായി തിരികെയെത്തിയ ദിവസം കാർത്തികേയൻ അദ്രുമാൻറെ കടയിലെത്തി. തന്നെ അവഗണിച്ച് മറ്റുള്ളവർക്ക് അദ്രുമാൻ സാധനങ്ങൾ കൊടുക്കുന്നത് കാർത്തികേയൻ നേരിയ വിസ്മയത്തോടെ കണ്ടുനിന്നു. ഒടുവിൽ ഹൃദയസ്തംഭനം ഉണ്ടാക്കാൻ പോന്ന ഒരു നോട്ടം അദ്രുമാനു സമ്മാനിച്ച് അയാളെ നിർവീര്യനാക്കിയ ശേഷം കൈയെത്തി ഓരോ കവർ വീതം തേയില,പഞ്ചസാര, വെളിച്ചെണ്ണ,ഉപ്പ് എന്നിവയും രണ്ടു പാക്കറ്റ് മൂക്കുപ്പൊടിയും സ്വയമെടുത്ത ശേഷം മൂന്ന് നൂറു രൂപാ നോട്ടുകൾ അദ്രുമാൻറെ കൈയിൽ പിടിപ്പിച്ച് മന്ദം നടന്നകന്നു. അതേസമയം അഴിഞ്ഞ കയറുമായി കൊമ്പു കുലുക്കി ഓടിവന്ന പഞ്ചായത്തു ജോലിക്കാരൻ അശോകൻറെ ജേഴ്സിപ്പശുവിനെ അനായാസം കീഴ്പ്പെടുത്തി പഞ്ചായത്തു കിണറിൽ തന്നെ കെട്ടിയിടുകയും ചെയ്തു.
അദ്രുമാൻറെ കടയിൽ അതിക്രമിച്ചു കയറിയ കഴുവേറിയെ നേരിടാൻ പുറപ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങുന്ന അൻപതംഗ സംഘം മണിമാളികയുടെ ഗേറ്റിനു മുൻപിൽ ആദ്യം പകച്ചു നിന്നു. പിന്നെ ഗേറ്റ് തുറന്ന് മുദ്രാവാക്യം വിളികളുമായി മുന്നോട്ട് നീങ്ങി. രാജുവും വസന്തയും ചകിതരായി അവിടെ പ്രത്യക്ഷപ്പെട്ട് ഇതികർത്തവ്യതാമൂഢരായി നിലകൊണ്ടു. മുദ്രാവാക്യം വിളികൾ ഉച്ചസ്ഥായിയിൽ എത്തിയപ്പോൾ മാളികയുടെ വാതിൽ തുറന്ന് മിനിക്കുട്ടി പുറത്തേക്ക് ഓടിയിറങ്ങി. ആൾക്കൂട്ടം പകച്ചു നിൽക്കെ അവൾ മുറ്റത്തു നിന്ന അരളിമരത്തിൻറെ മൂട്ടിൽ കുനിഞ്ഞിരുന്ന് ഓക്കാനിക്കാൻ തുടങ്ങി. വസന്ത ഓടിയെത്തുന്നതിനു മുമ്പ് ലിസിയമ്മ,റഷീദാ ബീവി,പ്രസന്ന കുമാരി,ശാന്താ വിജയൻ എന്നിവർ മിനിക്കുട്ടിയുടെ പരിചരണം ഏറ്റെടുത്തു.
“ഇനി യാത്രയൊക്കെ സൂക്ഷിച്ചു മതി”,ലിസിയമ്മ മിനിക്കുട്ടിയെ ഝടിതിയിൽ ഉപദേശിച്ചു.
തത്സമയം രാംരാജ് മുണ്ടും ബനിയനും സ്വർണ്ണചെയിനുമണിഞ്ഞ് മീശ പിരിച്ച് പുറത്തുവന്ന കാർത്തികേയനെ ജനക്കൂട്ടം ദീപാരാധന കാണുന്നതുപോലെ നിന്നുകണ്ടു. അനവസര സംഭാഷണത്തിന് കുപ്രസിദ്ധിയാർജ്ജിച്ച എൽപീ സ്ക്കൂൾ മുൻ ഹെഡ്മിസ്ട്രസ്സ് ഗോമതിയമ്മ പിശാചു ബാധിച്ചത് പോലെ മുന്നോട്ട് നീങ്ങുന്നത് കരയോഗം സെക്രട്ടറിയും ഗോമതിയമ്മയുടെ കനിഷ്ഠ സഹോദരനുമായ അറപ്പുരവിള ശശീന്ദ്രൻ നായർ പരിഭ്രാന്തിയോടെ കണ്ടു. അയാൾ സ്വബോധം വീണ്ടെടുക്കുമ്പോഴേക്കും കാർത്തികേയൻറെ മുൻപിലെത്തിയ ഗോമതിയമ്മ ഇരുകൈകളും അരയിൽ കുത്തി നിവർന്നുനിന്ന് സ്വൽപമൊന്നാടി രണ്ടും കല്പിച്ചു പറഞ്ഞ തമാശ കേട്ട് ഏവരും ഞെട്ടിത്തരിച്ചു:”ഭീമസേനാ,ഘടോൽക്കചൻ വരാറായി !”
ഇത് പറഞ്ഞുകഴിഞ്ഞതും തൻറെ നിയോഗം പരിസമാപ്തിയിലെത്തിയെന്ന് ഉത്തമ ബോധ്യം വന്ന ഗോമതിയമ്മ ആൾക്കൂട്ടത്തിലേക്ക് രക്ഷാമാർഗ്ഗം തിരഞ്ഞു.
അപ്രതീക്ഷിതമായ പരിണതിയാണ് ഗോമതിയമ്മയുടെ ഇടപെടലിന് ഉണ്ടായത്. കാർത്തികേയൻറെ കൂട്ടുപുരികങ്ങൾ ആദ്യമൊന്ന് വിറകൊണ്ടു. തുടർന്ന് ഇടതു കവിളിലെയും വലതു കവിളിലെയും മാംസപേശികൾ പക്ഷാഘാതത്തിൽ നിന്നും ഉണർന്ന പോലെ തുടിക്കാൻ തുടങ്ങി. പൊടുന്നനെ അയാളുടെ മുഖത്തിനുണ്ടായ വക്രീകരണത്തിൻറെ പൊരുൾ കഥകളി നടനും കുറുമ്പക്കര സർവ്വീസ് സഹകരണ ബാങ്കിൻറെ ഏറ്റവും വേണ്ടപ്പെട്ട അധമർണ്ണനുമായ പാലോട് മാധവനുണ്ണിത്താൻ അവർകൾക്കു മാത്രം മനസ്സിലായി- എന്നോ പിണങ്ങിപ്പോയ പോയ ഹാസം കാർത്തികേയൻറെ മുഖത്തു തിരികെയെത്താൻ ശ്രമിക്കുന്നതിൻറെ ലക്ഷണമാണ് അത്. മാധവനുണ്ണിത്താൻ അവർകളുടെ അനുമാനത്തെ ശരിവച്ചുകൊണ്ട് കാർത്തികേയൻ സന്നിപാതജ്വരം ബാധിച്ചപോലെ കുലുങ്ങാനും ഒപ്പം ചിരിക്കാനും തുടങ്ങി. അപ്പോൾ അയാളുടെ കൺകോണിൽ പൊടിഞ്ഞ അശ്രുബിന്ദു കണ്ടെത്തിയ മാധവൻ ഉണ്ണിത്താൻ അതിൽ അനാഥത്വ ത്തിൻറെ വേദനയും പിതാവായതിൻറെ നിർവൃതിയും ഒരേസമയം സംയോജിച്ചിരിക്കുന്നു എന്ന് നിരീക്ഷിച്ചു. കാർത്തികേയനിൽ തുടങ്ങിയ ചിരി വിദ്യുത് വേഗത്തിൽ കാണികളിലേക്കും സംക്രമിച്ചു. മിനിറ്റുകളോളം പൊട്ടിച്ചിരി അവിടെ അലകളിളക്കി. കുട്ടികളാകട്ടെ മുറ്റത്തു കൈകുത്തി മറിഞ്ഞ് ഉത്സവപ്രതീതി സൃഷ്ടിച്ചു. പടിഞ്ഞാറു നിന്നും പീസ് കോട്ടേജിലെ പിടയെ ഓടിച്ചു കൊണ്ടുവന്ന അദ്രുമാൻറെ പൂവൻ ആൾക്കൂട്ടം കണ്ടു തിരിഞ്ഞോടി രക്ഷപ്പെട്ടു. പിടയാകട്ടെ മിനിക്കുട്ടി പിടിച്ചുകൊണ്ടു നിന്ന അരളിയിൽ തന്നെ പറന്നുകയറി കിതപ്പടക്കിയെങ്കിലും ആൾക്കൂട്ടത്തെ കണ്ട് വീണ്ടും ഉൽക്കണ്ഠാകുലയായി. ‘ങഹ്’ എന്ന ഒച്ചയിലൂടെ ഒരു പിടക്കോഴിയുടെ ജീവിതം എത്രകണ്ട് ദുഃഖമയമാണെന്ന് വിധാതാവിനോട് പരാതിപ്പെട്ടു. തിരികെ പോകാൻ നേരം റിട്ടയേർഡ് സുബേദാർ മേജർ പാപ്പച്ചനും കൂട്ടുകാരും കാർത്തികേയനെ കുപ്പി പങ്കിടാൻ ക്ഷണിച്ചു.
ഉദരക്ഷോഭത്തിൻറെ ഉറവിടം മാതാപിതാക്കൾ സ്ത്രീധനം എന്ന മട്ടിൽ ഉച്ചയോടെ എത്തിച്ച കണ്ണൻ ചേമ്പിൻറെ പുഴുക്കാണെന്ന് ആലോചിച്ചെടുത്ത മിനിക്കുട്ടി മേലിൽ കണ്ണൻ ചേമ്പ് കഴിക്കുകയില്ലെന്ന് മനസാ ശപഥം ചെയ്തു. ദഹനക്കേട് അഷ്ടചൂർണ്ണത്തിൽ നിൽക്കില്ല എന്ന് മനസ്സിലാക്കിയ അവൾ കാര്യമായി വിശ്രമിക്കാനും പിറ്റേന്നു ഡോക്ടറെ കാണാനും തീരുമാനമെടുത്തു. അസ്തമയത്തോടെ മിനിക്കുട്ടി കട്ടിലിൽ നിന്നെഴുന്നേറ്റപ്പോഴേക്കും കാർത്തികേയൻ കാർട്ടൂൺ കാണുന്നതു നിറുത്തി മുറി തുടയ്ക്കാനാരംഭിച്ചിരുന്നു. മിനിക്കുട്ടി വരുന്നതു കണ്ട് അയാൾ പണി നിറുത്തി അവൾക്ക് കടന്നു പോകാൻ സ്ഥലം ഒതുക്കി. അയാളെ മറികടന്ന് അവൾ മുകളിലേക്ക് പടി കയറി. രണ്ടാമത്തെ നിലയായപ്പോഴേക്കും അവൾ പിറുപിറുക്കാൻ തുടങ്ങിയിരുന്നു: “നാട്ടിലെ എല്ലാ പെണ്ണുങ്ങളും നിങ്ങളെ ഉള്ളാലെ ഇഷ്ടപ്പെട്ടിരുന്നു എന്ന് എനിക്കറിയാമായിരുന്നു. ഞാനും നിങ്ങളെ മോഹിച്ചിരുന്നു. നിങ്ങളുടെ കല്യാണാലോചന വന്നപ്പോൾ എനിക്ക് സന്തോഷം കൊണ്ട് കരച്ചിൽ വന്നു. പക്ഷെ എൻറെ സങ്കൽപങ്ങളെല്ലാം നിങ്ങൾ ആദ്യമേ തകർത്തു. നിങ്ങൾ എന്നോട് അതൊന്നും പറയരുതായിരുന്നു. അച്ഛന് ആ വിവേകം ഉണ്ടായിരുന്നു. നിങ്ങൾ അതു പറഞ്ഞതോടെ എനിക്ക് നിങ്ങളെ നോക്കാൻ തന്നെ പ്രയാസമായി. നിങ്ങളുടെ തടിയൻ ദേഹത്തിനുള്ളിൽ ആയിരക്കണക്കിന് സ്ത്രീകൾ കുടികൊള്ളുന്നതു പോലെ എനിക്ക് അനുഭവപ്പെടുന്നു. അവർക്ക് നിങ്ങളുടെ ദേഹത്തിലേക്ക് അനായാസം വരാനും പോകാനും കഴിയുന്നപോലെയൊക്കെ… ഇനി നിങ്ങൾ എന്നെ സകല രാജ്യങ്ങളുമല്ല, പതിന്നാല് ലോകങ്ങളും കൊണ്ടുപോയി കാണിച്ചു തന്നാലും……”
അവൾ അപ്പോഴേക്കും മൂന്നാം നിലയിലെ ബാൽക്കണിയിൽ എത്തിക്കഴിഞ്ഞിരുന്നു. അവളെ കാത്തു നിന്ന പോലെ രണ്ടുമൂന്നു സ്ത്രീകൾ ഇടവഴിയിൽ നിന്ന് അങ്ങോട്ട്നോക്കുന്നുണ്ടായിരുന്നു.
അവർ അവളെ നോക്കി കൈവീശി. ഒന്നു സന്ദേഹിച്ചു നിന്ന ശേഷം അവൾ തിരിച്ചും കൈവീശാൻ തുടങ്ങിയതോടെ അവർക്കിടയിലേക്ക് ഇരുട്ട് ഉയർന്നു വന്നു.