ലോകപ്രശസ്ത എഴുത്തുകാരൻ മിലൻ കുന്ദേരയ്ക്ക് ചെക് റിപ്പബ്ലിക്കിന്റെ ഏറ്റവും പ്രശസ്ത സാഹിത്യ പുരസ്കാരങ്ങളിലൊന്നായ ഫ്രാൻസ് കാഫ്ക പുരസ്‌കാരം. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായിമാറിയതോടെ ജന്മനാട്ടില്‍ നിന്ന് പുറത്തുവന്ന് നാലുപതിറ്റാണ്ടായി ഫ്രാൻസിൽ പ്രവാസിയായി കഴിയുന്ന മിലൻ കുന്ദേരയ്ക്ക് ചെക് പൗരത്വം പുനഃസ്ഥാപിച്ച് കിട്ടിയിട്ട് ഒരു വർഷമാകുന്ന വേളയിലാണ് പുരസ്‌കാരം തേടിയെത്തിയിരിക്കുന്നത്.
ഫ്രാന്‍സ് കാഫ്ക സൊസൈറ്റിയും പ്രാഗ് നഗരവും ചേര്‍ന്നാണ് 10,000 ഡോളറിന്റെ (7.35 ലക്ഷം രൂപ) പുരസ്കാരം നല്‍കുന്നത്. നാട്ടിൽ നിന്ന് പുറത്തായതോടെ രാജ്യം നൽകുന്ന പുരസ്‌കാരങ്ങൾ എഴുത്തുകാരൻ സ്വീകരിച്ചിരുന്നില്ല.
ചെക് സംസ്‌കാരത്തിന് കുന്ദേര നല്‍കിയ സമാനതകളില്ലാത്ത സംഭാവനയ്ക്കുള്ള ‘ബഹുമതിയാണ് സമ്മാനമെന്ന് ഫ്രാന്‍സ് കാഫ്ക സൊസൈറ്റി ചെയര്‍മാന്‍ വ്‌ലാദിമിര്‍ സെലെസ്‌നി പ്രതികരിച്ചു. ജന്മനാടിന്റെ സമ്മാനം സന്തോഷത്തോടെ സ്വീകരിച്ചതായി കുന്ദേര ഫോണിലൂടെ അറിയിച്ചതായി സെലെസ്‌നി പറഞ്ഞു.