ക്ഷേത്രഗണിതം

 

 

 

 

 

1

വളവും ചരിവുമുള്ള ഈ ഭൂമിയിൽ
ഒരു ബിന്ദുവിൽനിന്നും മറ്റൊരു ബിന്ദുവിലേക്ക്
മുറിയാതെ സഞ്ചരിക്കുന്ന നേർരേഖയാകാതിരിക്കട്ടെ
നമ്മുടെ പ്രണയം!

2

അംശത്തെക്കാൾ വലുതല്ല പൂർണം
എങ്കിലും ഭൂമിയിൽനിന്നു വേറിട്ടൊരു നടത്തമില്ല നിനക്ക്
സൂര്യനിൽനിന്നു വേറിട്ടൊരു നോട്ടമില്ല എനിക്ക്
പൊന്നമ്പിളിയിൽ നിന്ന് വേറിട്ടൊരു മനവുമില്ല നമുക്ക്.

3

അപൂർണ്ണമാം കവിതയിലെ
അവസാന വാക്കുപോൽ –
എന്നിൽ നിന്നെന്നെ
കിഴിച്ചു നോക്കി, യപ്പോഴും
ബാക്കിയാകുന്നു – ഞാനൊരു
തീരാദുഃഖമായ് !

4

ചേർത്തെന്നെ
നിന്നോട്
കൂട്ടിനോക്കിയപ്പോഴും
ശിഷ്ടമുത്തരം
മടുപ്പിക്കു,മേകാകിത.

5

കൂട്ടലിൽ ഏറാതെ
കിഴിക്കലിൽ ഇറങ്ങാതെ
പെരുക്കലിൽ പെരുകാതെ
ഹരിക്കുവാനറിയാതെ
അക്ഷരബ്രഹ്മമായ്
നീലനഭസ്സിലുയരുന്നു
കാണാത്തൊരെൻ
കണ്ണന്റെ പൊൻതാഴികക്കുടം!

6

പിറകിൽ നിന്നായാലും ശരി, മുന്നിൽ നിന്നായാലും ശരി
നീ അരുളുന്ന ദൃശ്യപ്രസാദം തന്നെ പൊരുളിന്റെ പ്രത്യക്ഷപ്രമാണം.
അതെ, ഒരേ വസ്തുവിന്റെ പാതികൾ ഒന്നിനോടൊന്നു സമമായിരിക്കും.
താൻ പാതി ദൈവം പാതി!

7

ഉണ്ടെന്നൊരുത്തൻ
ഇല്ലെന്നൊരുത്തൻ
തെല്ലും പിടി കൊടുക്കാതെ
ഉള്ളതാം ഉള്ളിന്റെയുള്ളിൽ
പൊട്ടിച്ചിരിക്കുന്നു ഇഷ്ടൻ!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅവൾ
Next articleവാഹന തിരക്കേറിയ കവലകളില്‍ സംഭവിക്കുന്നത്
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here