ഇന്ന് കൃതിക്ക് തുടക്കം. വൈകീട്ട് ആറിന് ഡോ. എം. ലീലാവതിയും പ്രൊഫ. എം.കെ. സാനുവും ചേർന്നാണ് മറൈൻഡ്രൈവിലെ പ്രധാന വേദിയിലെ ചടങ്ങിൽ ‘കൃതി2020’ ഉദ്ഘാടനം ചെയ്യുക.
ഉദ്ഘാടന സമ്മേളനം വൈകീട്ടാണെങ്കിലും ഉച്ചമുതൽത്തന്നെ പൊതുജനങ്ങൾക്ക് മേള സന്ദർശിക്കാം. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം 15ന് മൂന്ന് മണിക്കാണ്.
പൂർണമായും ശീതീകരിച്ച വമ്പൻ പ്രദർശനവേദിയാണ് കൃതിയുടെ പ്രധാന ആകർഷണം. മൊത്തം 75,000 ചതുരശ്രയടി വിസ്തൃതി വരുന്നതാണ് കൃതിയുടെ ജർമൻ നിർമിത വേദി. പുസ്തകമേളയുടെ പ്രദർശനവേദിക്ക് മാത്രം 46,000 ചതുരശ്രയടി വിസ്തൃതിയുണ്ടാകും.
ഫെബ്രുവരി ആറ് മുതൽ 16 വരെ നടക്കുന്ന പുസ്തകമേളയിൽ 250 സ്റ്റാളുകളിലായി 150ലേറെ പ്രസാധകരെത്തും. മുൻവർഷങ്ങളിലേതുപോലെ ‘ഒരു കുട്ടിക്ക് ഒരു പുസ്തകം’ പദ്ധതിയിലൂടെ 1.5 കോടി രൂപയുടെ പുസ്തക കൂപ്പണുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർഥികൾക്കായി നൽകുന്നത്. ഇതുൾപ്പെടെ മൊത്തം 20 കോടി രൂപയുടെ പുസ്തകങ്ങളാണ് കൃതിയിലൂടെ വിൽക്കാൻ ലക്ഷ്യമിടുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പുസ്തകങ്ങൾക്കു പുറമെ ഇത്തവണ ബംഗാളി, ഗുജറാത്തി, ഹിന്ദി പുസ്തകങ്ങളും മേളയിലുണ്ടാകും.
മുതിർന്നവർക്ക് ഫോട്ടോഗ്രാഫി, ഷോർട്ട് ഫിലിം മത്സരങ്ങളും വിദ്യാർഥികൾക്ക് വായന, ചെറുകവിതാ രചന, ഫോട്ടോ അടിക്കുറിപ്പെഴുത്ത്, നോവലുകൾക്ക് പേരിടൽ തുടങ്ങിയ മത്സരങ്ങളുണ്ട്.
ഇതിനൊപ്പം നാലാംക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി ‘കാക്കവര’ കോർണറും സംഘടിപ്പിക്കുന്നുണ്ട്. സങ്കൽപ്പത്തിലെ ‘കാക്ക’യെ വരയ്ക്കുന്ന എല്ലാ വിദ്യാർഥികൾക്കും പുസ്തകം സമ്മാനമായി ലഭിക്കും.
Click this button or press Ctrl+G to toggle between Malayalam and English