കൂരായണസൂത്രം

 

 

 

1

ആര് ഞാൻ? ആര് ഞാൻ?
ആരോരും കാണാത്ത
തല കീഴായ മാമരത്തിന്റെ
തമോഗർത്തങ്ങളിലേക്ക്
പടരും വേര് ഞാൻ വേര് ഞാൻ

2

മണ്ടച്ചോദ്യമാണെങ്കിൽ
വെറും ഊഹാപോഹവ്യാപാരം
അല്ലെങ്കിൽ ലൗകിക വ്യവഹാരം
അങ്ങാടി നിലവാരത്തിലുള്ള
കാക്കത്തൊള്ളായിരം
ഉത്തരങ്ങളെയെല്ലാം എരിച്ച്
തീർക്കും ഒറ്റച്ചോദ്യം മതി
ചിദാഗ്നിസ്ഫുരണമായി
പ്രപഞ്ചമാകെ പടരാൻ
ഞാനാര് ഞാനാര്

3

ചോദ്യവും ഉത്തരവും കൂടാതെ
ജീവിക്കാമൊ
മദ്യത്തിനും
മയക്കു മരുന്നിനും അടിമപ്പെടാതെ
ജീവനെത്തന്നെ
ഒരു മഹാലഹരിയാക്കാമൊ
എപ്പോഴെങ്കിലും എവിടെയെങ്കിലുമല്ല
ഇപ്പോൾ
ഇവിടെ

4

കൂര മുതുകത്തേറ്റി
കൂനി നടപ്പൂ
മണ്ണിൽ വേരുകളില്ലാത്ത
നമ്മുടെ കൂരായണൻ

രാവിന്റെ മറവിൽ
ശകലം അവിട്ന്നും
ശകലം ഇവിട്ന്നും
ഒരു പൊടിക്ക് കൂട്ടിപ്പിടിച്ചപ്പോൾ
കൂരായണൻ ഒരു വിസ്മയശലഭമായി.
പകൽ അതേ ശലഭത്തിന്റെ
വർണ്ണ സ്വപ്നമായി
കൂരായണൻ
കാറ്റിൽ തത്തിക്കളിച്ചു

5

ഒറപ്പ് എന്തുട്ടാ
മരണം
തൊഴിൽ എന്തുട്ടാ
ജീവിതം

6

ആതുരാലയത്തിൽ
ഗൃഹാതുരത്വം
ഗൃഹത്തിൽ
ആതുരാലയാതുരത്വം
കൂര പാലത്തിലിറക്കി
ആനന്ദ നൃത്തം ചവിട്ടുന്ന
കൂരായണൻ ഗൃഹാതുരാലയത്തിലെ
നാരായണപ്രതിമയെ ഓർത്തില്ല.
ഓർത്താലും ഓർത്താലും
ഓർമ്മിക്കാനാവാത്തതിനെ
ഓർത്തെടുക്കുമ്പോൾ
എങ്ങു നിന്നൊ
ഒരോടക്കുഴൽ നാദം.

7

തുരീയാതീതത്തിലേക്കുള്ള

വജ്രശോഭയാർന്ന നൂൽപ്പാലം
കടന്നു.
ഇനി കൂരായണനില്ല
വിളികളില്ല
രോദനങ്ങളില്ല
കേവലം നാരായണൻ മാത്രം ..!

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleസ്വാതന്ത്ര്യം
Next article‘ചുവന്ന പുണ്യാളന്റെ വിശുദ്ധ സാക്ഷ്യങ്ങൾ’ പ്രകാശനം
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English