പെയ്തൊഴിഞ്ഞു മാനമിതെങ്കിലുമിപ്പോഴും,
തോരാത്ത മഴയെൻ മനമിതിൽ;
അണകെട്ടി നിർത്തിടാനാഗ്രഹമുണ്ടെനി-
-യ്ക്കെങ്കിലുമെന്തിനു തിരയുന്നു ചാലുകൾ?
ഒഴുകട്ടെ,തീരട്ടെ,വേണ്ടെനിക്കീ മഴ,
ശുഭ്രമാക്കീടണമെനിക്കെൻ മനോനിലങ്ങൾ;
സൂക്ഷിച്ചു നോക്കീ ഞാൻ ,വറ്റി വരണ്ടിതാ,
ഒരു തുള്ളി പോലുമിനിയില്ലെനിക്കാശ്വാസമായ്;
ഒരു മൃദുസ്പർശം, ഉണർന്നുഞാൻ, ഞെട്ടിത്തരിച്ചു പോയെ-
-ന്നൽഭുത സീമകൾക്കതീതമീ കാഴ്ച!
ഒരു പച്ച നാമ്പിതാ കൺചിമ്മി നോക്കുന്നു,
കേൾക്കുന്നാ മഴശബ്ദം വീണ്ടുമെൻ കാതിൽ ഞാൻ!