കവികൾക്കെല്ലാം തനിമയും തൻപോരിമയും ഉളള കവിതാദർശനമുണ്ടായിരിക്കും. ചന്തിരൂർ ദിവാകരനും ഒരപവാദമല്ല. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കവിതാസമാഹാരമായ പട്ടിണിതെയ്യത്തിലെ കവിതകളിൽ ഈ ദർശനദലങ്ങൾ വിരിഞ്ഞു വിലസുന്നുണ്ട്. സമാഹാരനാമധേയമായ പട്ടിണിതെയ്യം തന്നെ സ്വന്തം കവിതാദർശനത്തിന്റേതാണ്. അതു മോചന ഗീതമാണ്, താളാത്മകമാണ്, ജീവിതപ്പൊരുളാണ്, പടയണിപ്പാട്ടാണ്.
“പടയണിചേർന്നു…..പടയണിപ്പാട്ടുകളേറ്റുപാടാം…”
കവിതകളെക്കുറിച്ചുളള വ്യക്തമായ കാഴ്‌ചപ്പാടുകളും ഈ കവിതയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ‘ദീപം തെളിക്കാം’ എന്ന കവിതയിൽ കവിതയുടെ മറ്റൊരു മാനമാണ് വാർന്ന് വീണിട്ടുളളത്. കവിതകൾ വഴിവിളക്കുകളാണ്, അമൃതഗീതങ്ങളാണ്, പ്രബോധനപരങ്ങളാണ്.
“പിണങ്ങിയാണല്ലീ….പ്രബോധന മണ്‌ഡലം….”
മുക്കുവരുടെ ജീവിതാവസ്ഥകൾ വിശകലന വിധേയമാക്കിക്കൊണ്ട് കവിത ഉണർത്തുപാട്ടാണെന്ന് അഭിവ്യജ്ഞിപ്പിക്കുന്നുണ്ട് ചന്തിരൂർ ദിവാകരൻ. ‘പ്രണാമ’മെന്ന കവിതയിൽ സ്വാതന്ത്ര്യഗീതമാനവുമേകിയിരിക്കുന്നു. ഉണർവ്വിന്റെ പുല്ലാങ്കുഴൽപ്പാട്ട് അറിവിന്റേതുകൂടിയാണെന്ന് ആലപിക്കുന്നുണ്ട്. ഈ കാഴ്‌ചപ്പാടിന്റെ കതിർക്കുലകളാണ് ഈ സമാഹാരത്തിന്റെ കവിതകളെല്ലാം. ഇവയിലെ ദർശനമെന്തെന്നു ‘സുഷുപ്‌തി’ എന്ന കവിതയിൽ വ്യക്തമാക്കിയിട്ടുണ്ട്.
“സത്യമേ നാരായമുനയിൽ നീ പിടയുന്ന
ചിത്രമാണെന്നെ തളർത്തുന്ന പ്രശ്‌നം.”
നാരായ മുനയിൽ പിടയുുന്ന സത്യചിത്രമാണ് ചന്തിരൂർ ദിവാകരനു കവിത.
Generated from archived content: essay2_nov.html Author: prof_p_meerakkutty