ചന്ദ്രിക പെയ്‌തു പുഞ്ചിരി, ഓണ-
ച്ചന്തം മുഖമലരണിയുന്നു
ചിന്തുകൾ പാടി നടന്ന കിടാങ്ങൾ-
ക്കെന്തൊരു വിസ്‌മയ സന്തോഷം.
വറുതി വിഴുങ്ങിയ കഞ്ഞിക്കലമൊരു
ചെറുനിശ്വാസ മുതിർക്കുന്നു
കരിമിഴിമാരുടെ ഹൃദയദലങ്ങളി-
ലൊരു ചെറുപുഞ്ചിരി പടരുന്നു.
കാണംവിറ്റാണെങ്കിലുമോണം
കാണാ, മുണ്ണാ, മകതാരിൽ
കാണുകയാണൊരു സ്വപ്‌നം, നികുതി-
പ്പണമതിനൊഴിവാണാശ്വാസം.
പൂവിളിയുതിരും നേരമെനിക്കുൾ
പ്പൂവിലെ ദുരിതം വിരിയുമ്പോൾ
സ്‌മൃതിയിലുതിർപ്പൂ ശരണാഗതരുടെ
ഭരിത വിലാപപ്പൂവിളികൾ!
മാബലി മന്നനെയെതിരേറ്റീടാൻ
ഭാവന ചിറകു വിടർത്തുമ്പോൾ
ആമയമൊക്കെ മറന്നടിയങ്ങൾ
മാബലിമന്നാ വരവേൽക്കാം.
Generated from archived content: poem8_aug.html Author: chandirur_divakaran
Click this button or press Ctrl+G to toggle between Malayalam and English