വേട്ട നടത്തി
കാട്ടുമൃഗങ്ങളുടെ
മാംസം ചുട്ടുതിന്ന്
അവയുടെ
തോലുണക്കിയുടുത്ത്
കാട്ടിൽ കഴിഞ്ഞു
കാട്ടാളൻ.
വേദമുരച്ച്
കാട്ടുമരങ്ങളുടെ കായ പറിച്ചുതിന്ന്
അവയുടെ
തോലിളക്കിയെടുത്ത്
കാട്ടിൽ കഴിഞ്ഞു
മാമുനി.
കാടിന്റെ
നിരന്തരം മാറുന്ന
ആവാസവ്യവസ്ഥയിൽ
ചിതൽപ്പുറ്റു വളർന്നു
ശാപക്കെടുതികളിൽ
കാട്ടുതീയ്യ് പടർന്നു…
മരത്തോലെറിഞ്ഞ്
മാമുനി
ചുടലത്തീതിന്നു
മരച്ചോട്ടിലിരുന്ന്
മലവേടൻ
മഹാകാവ്യമെഴുതി!!
Generated from archived content: poem6_nov.html Author: ajith_kc