കവിത

images-3

(“പോയട്രി’ എന്ന പേരിൽ ഇംഗ്ലീഷിൽ പരിഭാഷ ചെയ്യപ്പെട്ടിട്ടുള്ള ചിലിയൻ മഹാകവി പാബ്ലോ നെറൂദായുടെ ഒരു കവിതയുടെ സ്വതന്ത്ര വിവർത്തനമാണിത്)

ആ കാലഘട്ടത്തിൽ, എന്നെയും തേടി
കവിതയാം പെണ്ണുവന്നെത്തി.
ഞാനറിഞ്ഞില്ല, എങ്ങുനിന്നറിഞ്ഞീല.

മഞ്ഞുകാലത്തിൽനിന്നോ,
പുഴതൻ ഹൃത്തിൽ നിന്നോ.
ഞാനറിഞ്ഞില്ല, എപ്പോഴെന്നറിഞ്ഞീല.

സ്വനമല്ലവൾ, വാചാലമാം വാക്കല്ല,
മൗനത്തിൻ മൂകമുഖമല്ലവൾ,
ഒരു വിളി,
ഏതോ തെരുവിൽനിന്നും,
കറുത്തരാവിൻ പടരും കൈവഴികളിൽ നിന്നും,
പിന്നെ ദ്രുതമായ് മറ്റുപലതിൽ നിന്നും വന്നു.

എരിയും തീകൾക്കിടയിൽ,
ഒരേകാന്തമാം മടക്കത്തിൽ,
മുഖമില്ലാതെ നിന്നു ഞാനപ്പോൾ,
അവളൊരു സ്പർശം മാത്രം.

ഒന്നും വിളിക്കാനറിയാതെ,
പേരുകൾക്കിടയിലെൻ നാവുഴറുമ്പോൾ,
കണ്ണിലിരുൾനിറയുമ്പോൾ,
ഉള്ളിന്നുള്ളിലെന്തോ ചലിച്ചു,
ഒരു പനിതൻ വിറയലോ?
മറന്ന പഴയതാമേതോ ചിറകോ?

അതിനെ അറിയാൻ കിണഞ്ഞു ശ്രമിക്കെ
അറിയാതാദ്യത്തേതാം വരി ഞാനെഴുതിപ്പോയി.
അവ്യക്തം, അതിലോലം, അഘനം,
ശുദ്ധമാമസംബന്ധം,
ഒന്നുമറിയാത്തവൻ പാടും
ശുദ്ധമാം തത്വജ്ഞാനം.

പറുദീസകളണപൊട്ടി വീണുപോയ്,
കൂടെ താരാപഥങ്ങൾ,
കിതക്കും വിശാലപ്പരപ്പുകൾ,
തുളകൾ നിറയും ശിഥിലം നിഴലും,
കൂടെയഗ്നിമഴയുമസ്ത്രങ്ങളും,
ഒത്തിരി സുമങ്ങളും,
പിരിയയയും രാവും,
പിന്നെയിപ്രപഞ്ചവും.

അണുവായി ഞാൻ,
നക്ഷത്രങ്ങൾ നിറയും
ശൂന്യതാ മധുവുണ്ടുന്മത്തനായ്,
അതുപോലതിൻറേതാം ഗൂഢമാം പതിപ്പായി,
അന്തരാളത്തിന്നമലാംശമായ്, താരങ്ങളെ
പുൽകി ഞാനുരുണ്ടേ പോയ്!
കാറ്റിന്‍റെ വിരിപ്പിലെന്നുൾത്തടം സ്വതന്ത്രമായ്!

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleസഖീ !
Next articleദാമ്പത്യവും കുറ്റകൃത്യങ്ങളും
ജീവിതത്തില്‍ വളരെ വൈകിയാണ് എഴുതിത്തുടങ്ങിയത്. അറുപതിന് ശേഷം. ആംഗലത്തില്‍ കുറെ കവിതകള്‍ രചിച്ചിട്ടുണ്ട്. അവ മിക്കതും ഈ ലിങ്കില്‍ കാണാം: http://www.poemhunter.com/madathil-rajendran-nair/poems/?a=a&search=&l=2&y=0 വേദാന്തത്തിലും ജ്യോതിഷത്തിലും താല്‍പര്യം. ചില വേദാന്തലേഖനങ്ങള്‍ വെബ്ബില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലക്കാടനായ ഞാന്‍ മിക്കവാറും കൊയമ്പത്തൂരിലാണ് താമസം. 36 വര്‍ഷം കുവൈറ്റില്‍ പ്രവാസിയായിരുന്നു. E-Mail: madathil@gmail.com

2 COMMENTS

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English