കന്യാകുമാരി ക്ഷിതിയാദിയായ് ഗോ കർണ്ണാന്തമായ്…

രണ്ടു ദിവസം അവധി കിട്ടിയപ്പോൾ ഓർത്തു,എന്നാൽ ഇത്തവണ വിനോദയാത്ര കന്യാകുമാരിയിലേക്ക് തന്നെയാകാം.അങ്ങനെ പ്ളാനിംഗ് തുടങ്ങി.എല്ലാവരും കരുതും പോലെ അത്ര വലിയ പ്ളാനൊന്നുമില്ല.ആദ്യം ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് പുറപ്പെടുക,അവിടെ ചെന്നിട്ടാണ് പിന്നെ മറ്റു കാര്യങ്ങൾ.എല്ലാ യാത്രകളും ഏതാണ്ട് അങ്ങനെ തന്നെ.ഗുരുവായൂർ..തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ്സിൽ വെളുപ്പിന് കയറിയതോടെ ഞങ്ങളുടെ കന്യാകുമാരി ടൂറിന് തുടക്കം കുറിച്ചു.

ഏകദേശം പതിനൊന്നുമണിയോടെ ഞങ്ങൾ തിരുവനന്തപുരത്തെത്തി.തലസ്ഥാന നഗരവുമായി പല രീതിയിലിലും എന്റെ സാഹിത്യ മേഖലയിലെ വളർച്ച ബന്ധപ്പെട്ടു കിടക്കുന്നു.ആകാശവാണിയിൽ സൃഷ്ടികൾ അവതരിപ്പിക്കാൻ വരുന്നത് മുതൽ തുടങ്ങുന്നു തിരുവനന്തപുരവുമായുള്ള ബന്ധം.പപ്പോഴും മ്യൂസിയവും ശംഖുമുഖവും വേളിയുമൊക്കെ കറങ്ങിയിട്ടെ വരുമ്പോഴൊക്കെ പോകാറുള്ളു.ഇത്തവണ അതിന് സമയമില്ലായിരുന്നു.എത്രയും വേഗം കന്യാകുമാരിയിലെത്തുക എന്നത് മാത്രമായിരുന്നു ലക്ഷ്യം.

റെയിൽവെ സ്റ്റേഷനിൽ നിന്നും നാഗർകോവിൽ ട്രെയിനിൽ കയറി.അവിടെ നിന്നും കന്യാകുമാരിയിലേക്ക് ബസ്സിൽ പോകാം എന്നറിഞ്ഞു.പാസഞ്ചർ ട്രെയിനായതിനാൽ വലിയ തിരക്കൊന്നുമില്ല.മനോഹരമായ കാഴ്ച്ചകൾ കണ്ണിന് കുളിർമ്മ പകർന്നു. റെയിൽപാളത്തിനധികം ദൂരെയല്ലാതെ പല സ്ഥലത്തും വാഴകളും തെങ്ങുകളും നിരനിരയായി കണ്ണിന് കുളിർമ്മ പെയ്യുന്ന കാഴ്ച്ചയായിരുന്നു..

ട്രെയിനിൽ വെച്ച് തന്നെ വിശക്കാൻ തുടങ്ങിയിരുന്നു. അതു കൊണ്ടു ട്രെയിനിറങ്ങി അധികം കറങ്ങാതെ അടുത്തു കണ്ട ഒരു ഹോട്ടലിൽ കയറി.ഭക്ഷണതിന്റെ രുചിഭേദം അനുഭവപ്പെട്ടു തുടങ്ങി.ഇനി രണ്ടു ദിവസം കഴിക്കേണ്ട തമിഴ് ഭക്ഷണത്തിന്റെ ഉൽഘാടനമായിരുന്നല്ലോ അത്?അവിടെ നിന്നും ബസ് സ്റ്റോപ്പിലെത്തി കന്യാകുമാരി ബസ്സും നോക്കി ഒരു നിൽപ്പ് തുടങ്ങി.പല പല ബസ്സുകളും വന്നെങ്കിലും ബോർഡ് വായിക്കാൻ കഴിയുന്നില്ല.എല്ലാം എഴുതി വെച്ചിരിക്കുന്നത് തമിഴിൽ.ഒടുവിൽ ഒരാളോട് തിരക്കിയപ്പോഴാണ് നമ്പർ നോക്കി കയറിയാൽ മതിയെന്ന് പറഞ്ഞു തന്നത്.
മൂന്നാം നമ്പർ ബസ്സുകളെല്ലാം കന്യാകുമാരിയിലേക്കാണത്രേ.അടുത്തു വന്ന മൂന്നാം നമ്പർ ബസ്സിൽ കയറി.

കന്യാകുമാരിയിലേക്ക്..’’രണ്ട് ഫുള്ളും രണ്ട് ഹാഫും’’ ടിക്കറ്റ് പറഞ്ഞപ്പോൾ കണ്ടക്ടറുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു’’ഇവിടെ ബസ്സിൽ ഹാഫ് ടിക്കറ്റ് കെടയാത്..’’
അതും പുതിയ അറിവായിരുന്നു.അങ്ങനെയെങ്കിൽ അങ്ങനെ,എതായാലും ഒടുവിൽ കന്യാകുമാരിയിലെത്തി.ഒരു കാലത്ത് കേരളത്തിന്റെ സ്വന്തമായിരുന്ന,പിന്നീട് പാലക്കാടിന് പകരം തമിഴ് നാടിന് കൈ മാറേണ്ടി വന്ന കന്യാകുമാരി ഞങ്ങളെ സ്നേഹപൂർവ്വം സ്വാഗതം ചെയ്തു.
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം..
പ്രധാനമായും ഉദയവും അസ്ത്മയവും കാണാനാണല്ലോ സന്ദർശകർ കന്യാകുമാരിയിലെത്തുന്നത്.അതു കൊണ്ട് കടൽ തീരത്തിന് സമീപമുള്ള ഒരു ലോഡ്ജിൽ തന്നെ മുറിയെടുത്തു.കുളിച്ച് റെഡിയായി നേരെ കന്യാകുമാരിയുടെ മനോഹരമായ കടൽ തീരത്തേയ്ക്ക്…ചിപ്പികളും കക്കകളും മാലകളും വിൽക്കുന്ന കുട്ടികളുൾപ്പെടെയുള്ള കച്ചവടക്കാർ ഒരു വശത്ത്..കപ്പലണ്ടി. ഐസ്ക്രീം കച്ചവടക്കാരുടെ ബഹളം മറു വശത്ത്. എതായാലും അസ്തമയത്തിന് മുമ്പുള്ള സമയം കടപ്പുറത്തിന്റെ മനോഹാരിതയിൽ കറങ്ങി നടന്നു.വിവേകാനന്ദപ്പാറ ദൂരെ നിന്ന് കണ്ടു.നീണ്ട ക്യൂ ഉള്ളതിനാൽ അങ്ങോട്ടേക്കുള്ള ബോട്ടിന് ടിക്കറ്റെടുക്കാൻ നിന്നില്ല,അടുത്ത തവണ ഏതായാലും കാണണം.അടുത്ത തവണ വന്നപ്പോൾ ആദ്യം പോയതും അവിടേക്ക് തന്നെ. തിരമാലകളിൽ ആടിയുലഞ്ഞുള്ള അങ്ങോട്ടേയ്ക്കുള്ള ബോട്ട് യാത്ര അവിസ്മരണീയം തന്നെയായിരുന്നു.സ്വാമി വിവേകാനന്ദന്റെ ഓർമ്മകൾ തങ്ങി നിൽക്കുന്ന വിവേകാനന്ദപ്പാറയിൽ ചിലവഴിച്ച ധന്യനിമിഷങ്ങൾ എന്നും അവിസ്മരണീയമായി മനസ്സിൽ നിൽക്കും.

സുനാമി സമയത്ത് അവിടെ കുടുങ്ങിപ്പോയ യാത്രികരുടെ ഓർമ്മകളായിരുന്നു അപ്പോൾ എന്റെ മനസ്സിൽ.കടലിൽ നിന്നും അൽപ്പം ദൂരെ ആഞ്ഞടിക്കുന്ന തിരമാലകൾക്കിടയിലും സ്വച്ഛശാന്തമായി നിൽക്കുന്ന വിവേകാനന്ദപ്പാറ ദൂരെ നിന്ന് കണ്ട് നിർവൃതിയടഞ്ഞു..വായിച്ചും പറഞ്ഞും മാത്രം കേട്ടിട്ടുള്ള കന്യാകുമാരിയിലെ അസ്തമയത്തിന്റെ ഭംഗി പൂർണ്ണമായും കാണാൻ പ്രധാന കടൽ തീരത്തു നിന്നും അൽപ്പം ദൂരെ പോകണം.അങ്ങോട്ട് ഓട്ടോയിൽ കയറി പോയി.നിറഞ്ഞ മനസ്സോടെ അസ്തമയഭംഗി ആവോളം നുകർന്നു.വീണ്ടും തിരിച്ച് റൂമിലേക്ക്.
വെങ്കായം സ്പെഷ്യൽ.

ഭക്ഷണതിന്റെ കാര്യത്തിൽ മറ്റു നാടുകളിൽ വരുമ്പോൾ നമ്മൾ കുടിങ്ങിപ്പോയതു തന്നെ.പലയിടത്തും കേരള ഹോട്ടലുകൾ ഉള്ളതാണ് ഇപ്പോൾ ഒരു ആശ്രയം.ഏതായാലും ശാപ്പാട് പുറത്തു നിന്ന് തന്നെ കഴിച്ചിട്ട് പോകാമെന്ന് തീരുമാനിച്ചു.സാമാന്യം ഭേദപ്പെട്ടതെന്ന് തോന്നിയ ഒരു ഹോട്ടലിൽ കയറി.
‘’എന്നാ സാർ വേണ്ടത്?’’ തമിഴും മലയാളവും കലർത്തി സപ്ളയർ ചോദീച്ചു.
‘’ഇവിടെ എന്തൊക്കെ കിടയും?’’ അറിയാവുന്ന തമിഴിൽ ഞാനും തട്ടിവിട്ടു. അയാൾ പറഞ്ഞ ലിസ്റ്റിൽ നിന്നും കഴിക്കാൻ പറ്റിയതെന്ന് തോന്നിയത് കൊണ്ട് ദോശ തന്നെ ഓർഡർ ചെയ്തു.കറി എന്തെങ്കിലും സ്പെഷ്യലുണ്ടോയെന്ന് ചോദിച്ചപ്പോൾ അയാളുടെ മറുപടി,’’വെങ്കായം സ്പെഷ്യലിരിക്കിത് സാർ.’’

ഓർഡർ ചെയ്തതനുസരിച്ച് വെങ്കായം സ്പെഷ്യലെത്തി.ആകാംക്ഷയോടെ ആ സ്പെഷ്യലിൽ ഞാൻ കണ്ണോടിച്ചു.ഏതായാലും വെങ്കായം സ്പെഷ്യൽ കണ്ടപ്പോളുള്ള നിരാശ വേറൊരു സ്പെഷ്യൽ കണ്ടപ്പോഴും ഉണ്ടായിട്ടില്ല.നമ്മുടെ സവാള നീളത്തിൽ അരിഞ്ഞിട്ട് മസാലയും ചേർത്ത കറി.ഏതായാലും അവിടെ തങ്ങിയ രണ്ടു ദിവസം ബുദ്ധിമുട്ടനുഭവിച്ചത് ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രമായിരുന്നു.കന്യാകുമാരി തമിഴ് നാടിന് വിട്ടു കൊടുക്കണ്ടായിരുന്നു എന്നു വരെ തോന്നിപ്പോയി.
സുപ്രഭാതം.

നേരത്തെ കിടന്നുറങ്ങണം..എന്നാലേ നേരത്തെ എഴുന്നേറ്റ് ഉദയം കാണാൻ പറ്റൂ.എല്ലാവരോടും എന്നോട് തന്നെയും പറഞ്ഞ് വെളുപ്പിന് അലാറവും വെച്ച് ഉറങ്ങാൻ കിടന്നു.അങ്ങനെ ആ നിമിഷവും വന്നെത്തി.

കടൽ തീരത്തു തന്നെയുള്ള ഹോട്ടലായതിനാൽ അധികം നടക്കേണ്ടി വന്നില്ല.അൽപനേരം കിഴക്കോട്ട് നോക്കി നിൽക്കുമ്പോൾ അതാ കാണുന്നു,പഴുത്ത ഒരു ഗോളം പോലെ പതുക്കെ പതുക്കെ സൂര്യൻ മനോഹാരിതയോടെ ഉദിച്ചു വരുന്നു,ഇന്നു വരെ സൂര്യനെ കണ്ടിട്ടുള്ളതിൽ ഏറ്റവും ഭംഗിയാർന്ന രൂപമായിരുന്നു അത്.എല്ലാവരും അതിന്റെ ഭംഗിയിൽ മുഴുകി ഏറെ നേരം നിന്നു,പൂർണ്ണമായും ഉദിച്ചുയരും വരെ നമ്മളും അതിന്റെ ഭംഗി നോക്കി നിന്നു പോയി.

പിന്നെ വൈകുന്നേരം വരെ സമയമുണ്ടായിരുന്നതിനാൽ കന്യാകുമാരിയിലെ വാട്ടർ തീം പാർക്കിൽ പോകാമെന്ന് തീരുമാനിച്ചു.നമ്മുടെ നാട്ടിൽ വാട്ടർതീം പാർക്കുകൾ പ്രചാരത്തിൽ വരും മുമ്പേ പ്രശസ്തമായ പാർക്കാണ് കന്യാകുമാരിയിലേത്.വിശാലമായ പാർക്കിനുള്ളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വൈവിദ്ധ്യമാർന്ന റൈഡുകളുണ്ട്.നാട്ടിൽ വെച്ച് വാട്ടർ റൈഡുകളിൽ കുട്ടികളെ വിട്ട് മാറി നിൽക്കുകയാണ് പതിവെങ്കിൽ ഇവിടെ പല റൈഡുകളിലും പങ്കെടുത്തു.

വിനോദങ്ങളിൽ മുഴുകി സമയം പോയത് അറിഞ്ഞതേയില്ല.പ്രശസ്തമായ മെഴുക് മ്യൂസിയവും സന്ദർശിച്ചു.തമിഴ് നാട്ടിലെ മാത്രമല്ല കേരളത്തിലെയും പ്രശസ്തരായ രാഷ്ട്രീയ നേതാക്കൾ,സിനിമാതാരങ്ങൾ,സ്പോർട്സ് താരങ്ങൾ..എല്ലാവരുടെയും മെഴുക് പ്രതിമകൾക്ക് വല്ലാത്ത ഒറിജിനിലാറ്റി തന്നെ.മുഖ്യമന്ത്രിമാരായിരുന്ന കെ.കരുണാകരൻ,ഇ.കെ.നായനാർ തുടങ്ങി പലരുടെയും കൂടെ നിന്ന് ഫോട്ടോ എടുത്തു.ഫോട്ടോയിൽ നോക്കുമ്പോൾ യഥാർഥത്തിൽ അവരോടൊപ്പം നിന്ന് ഫോട്ടോ എടുത്തതു പോലെ.മരിച്ചവരുടെ മാത്രമല്ല മമ്മൂട്ടി,മോഹൻലാൽ..തുടങ്ങി ജീവിച്ചിരിക്കുന്നവരുടെയും പ്രതിമകൾ കന്യാകുമാരി വാക്സ് മ്യൂസിയത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
ബസ്സിന് വൈകുന്നേരം തിരുവനന്തപുരത്തു ചെന്ന് അവിടെ നിന്ന് വേണം ആലപ്പുഴയിലേക്ക് പോകാൻ..മനസ്സില്ലാ മനസ്സോടെയാണെങ്കിലും കന്യാകുമാരിയോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ പണ്ട് സ്കൂളിൽ പഠിച്ച പദ്യത്തിന്റെ വരികൾ അറിയാതെ ചുണ്ടിലെത്തി.’’കന്യാകുമാരി ക്ഷീതിയാദിയായ് ഗോ കർണ്ണാന്തമായ് തെക്കു വടക്കു നീളെ,അന്യോന്യമംബാശിവർ നീട്ടിവിട്ട കണ്ണോട്ടമേറ്റുണ്ടൊരു നല്ല രാജ്യം..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഗുൽമോഹർ
Next articleകോവിഡാനന്തര വിദ്യാഭ്യാസം- ഉയരുന്ന സാധ്യതകളും , കുറയുന്ന സാമ്പത്തികബാധ്യതയും….
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here