എന്നെതന്നെ തുറിച്ചുനോക്കുന്നു കൂരിരുട്ട് ,
ചുറ്റിലും വന്നു പൊതിയുന്നു ദുഃഖം.
ഭീതിദമാമീ ഏകാന്തതയിൽ
കനലുപോലെരിയും കരളാരുകാണുവാന്‍
കദനങ്ങളൊന്നു പങ്കിടുവാൻ
ജാലകപ്പടിമേൽ എത്തിയില്ല രാപ്പാടിയും,
നിദ്രയെ എന്നിലേക്കടുപ്പിക്കുവാൻ എത്തിയില്ല കുളിർകാറ്റും.
ഓർമ്മത്താളുകള്‍ കീറിയെറിഞ്ഞെങ്കിലും
ദുഃഖഹേതുവാം തൃഷ്ണകൾ മായ്ച്ചു കളഞ്ഞുവെങ്കിലും
പിന്നെയും നയനങ്ങളിൽ നിന്നറിയാതെ അശ്രുക്കൾ അടരുന്നുവോ
തടയുന്നില്ല ഞാനീ നീർമുത്തുകളെ
പയ്യെ മൃതിയോടടുക്കുമെൻ ഹൃദയത്തിനിനിയും
നിലയ്ക്കാത്ത തുടിപ്പിന്നടയാളമോ ഈ കണ്ണുനീർത്തുള്ളികള്‍