ഡമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർഥി ജോ ബൈഡൻ്റെ ടിക്കറ്റിൽ വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് ഒരു വനിത ആയിരിക്കും എന്ന് ഉറപ്പാണ്. കാരണം ജോ ബൈഡൻ അക്കാര്യത്തിൽ ഡമോക്രാറ്റുകൾക്ക് നേരത്തേ വാക്കു കൊടുത്തു കഴിഞ്ഞിട്ടുണ്ട്.
ഡമോക്രാറ്റിക് പാർട്ടി പ്രൈമറിയിൽ ബൈഡനെതിരെ മത്സരിച്ചവർ അടക്കം നിരവധി പേരുടെ സാധ്യതകൾ രാഷ്ട്രീയനിരീക്ഷകർ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ് ഇത്. ഓഗസ്റ്റിലാണ് സാധാരണ വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുക.
മാസച്യൂസെറ്റ്സ് സെനറ്റർ എലിസബത്ത് വാറൻ, കാലിഫോർണിയ സെനറ്റർ കമല ഹാരിസ്, മുൻ യു.എൻ. അംബാസഡറും ഒബാമയുടെ സെക്യൂരിറ്റി ഉപദേശകയുമായിരുന്ന സൂസൻ റൈസ്, ജോർജിയ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പ്രവർത്തക സ്റ്റേസി അബ്രാംസ്, മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്മർ തുടങ്ങി വളരെപ്പേരെ ഈ സ്ഥാനത്തേക്കു വേണ്ടി പരിഗണിക്കുന്നുണ്ടെന്നാണ് വാർത്ത.
ജോർജ് ഫ്ളോയിഡിൻ്റെ മരണവും അതിന്നുശേഷം Black Lives Matter മുന്നേറ്റത്തിന് വംശീയതക്ക് അതീതമായി അമേരിക്കക്കാരുടെ ഇടയിൽ അതിന്ന് ലഭിച്ച അംഗീകാരവും ഒരു കറുത്ത വർഗ്ഗക്കാരിയെത്തന്നെ സ്ഥാനാർഥിയാക്കാൻ കാരണമായേക്കാം. അക്കൂട്ടത്തിൽ കമല ഹാരിസാണ് ഇപ്പോൾ മുന്നിട്ടു നിൽക്കുന്നത്.
കമല ഹാരിസിൻ്റെ മാതാവ് ഇന്ത്യാക്കാരിയും പിതാവ് കറുത്തവർഗ്ഗക്കാരനാണെങ്കിലും ജമൈക്കക്കാരനുമാണ്. ഒരു ആഫ്രിക്കൻ അമേരിക്കൻ വനിത തന്നെ വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയാകണം എന്ന സമ്മർദ്ദം ഉണ്ടാവുകയാണെങ്കിൽ സൂസൻ റൈസിനോ സ്റ്റേസി അബ്രാംസിനോ ആയിരിക്കും നറുക്കുവീഴുക.
Click this button or press Ctrl+G to toggle between Malayalam and English